നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday 27 September 2012

അറവിന്‍റെ മര്യാദകള്‍

                          

                            

                   അറവിന്‍റെ  മര്യാദകള്‍



                    മൃഗത്തെ അറുക്കുമ്പോള്‍ ബിസ്മിക്കു മുമ്പും ശേഷവും മൂന്നു തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട് . (ബുഷ്റല്‍ കരീം) മൂന്നാമത്തേതിനു ശേഷം  'വലില്ലാഹില്‍ ഹംദ്' എന്നതിനെ അതികരിപ്പിക്കല്‍ സുന്നത്താണ്. (ബാജൂരി )                    അറവിന്‍റെ സമയത്ത് ബിസ്മിയോടൊപ്പം നബി (സ ) തങ്ങളുടെ മേല്‍സ്വലാത്ത്‌ ചൊല്ലല്‍ സുന്നത്താണ്. " അറവിന്‍റെ സമയത്ത് 'അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ സയ്യിദിനാ മുഹമ്മദിന്‍ 'എന്ന് ചൊല്ലല്‍ സുന്നത്താണ്.".     അറവ് മൃഗത്തെ ഖിബ് ലയിലേക്ക് നേരിടീക്കലും അറവുകാരന്‍ ഖിബ് ലയിലേക്ക് മുന്നിടലും സുന്നത്താണ്. (ബാജൂരി). അറുക്കുമ്പോള്‍ കഴുത്ത് ഖിബ് ലയിലേക്ക് നേരിടീക്കണം. മുഖം നേരിടീക്കേണ്ടതില്ല. 

                                കത്തി നല്ലതുപോലെ മൂര്‍ച്ചയുള്ളതായിരിക്കണം. " ഒരിക്കല്‍ നബി (സ ) ഒരു മനുഷ്യന്‍റെ അരികിലൂടെ നടക്കാന്‍ ഇടയായി . ആ മനുഷ്യന്‍ അറുക്കാന്‍ വേണ്ടി ആടിനെ മറിച്ചിട്ട് ആടിന്‍റെ ഊരയുടെ മേല്‍ തന്‍റെ കാല്‍ കയറ്റി വെച്ച് കത്തി തേക്കുകയാണ്. ഇതു കണ്ട നബി (സ) പ്രിതികരിച്ചു. മറിച്ചിടുന്നതിന് മുമ്പ് നിനക്ക് കത്തി തേക്കാമായിരുന്നില്ലേ . എന്തിനാണ് അതിനെ രണ്ടു പ്രാവശ്യം കൊല്ലുന്നത്. (ഹാക്കിം).                                                                                                    

                                 അറുക്കുന്ന സ്ഥലത്തേക്ക് മയത്തോടെ കൊണ്ടുപോകലും അറുക്കുന്നതിനു മുമ്പ് വെള്ളം കൊടുക്കലും ഉത്തമമാണ്.ആടിനേയും മാടിനേയും ഇടതു ഭാഗത്തിന്‍റെ മേല്‍ ഖിബ് ലയിലേക്ക് നേരിടീച്ച് ചരിച്ചു കിടത്തണം.വലത്തേ കാല്‍ ഒഴികെയുള്ള കാലുകള്‍ തമ്മില്‍ കെട്ടുക. കഴുത്തിലൂടെ അറുക്കാതെ പിരടിയിലൂടെ അരുത്താലും മൃഗം ഹലാലാകുമെങ്കിലും അങ്ങനെ ചെയ്യുന്നവന്‍ വന്‍ പാപിയായി തീരുന്നതാണ്. നബി (സ ) പറയുന്നു. നിങ്ങള്‍ അറുക്കുകയാണെങ്കില്‍ നല്ല രീതിയില്‍ അറുക്കുക . (ത്വബ്റാനി).                                                                  

                        അറവു മൃഗം കാണുന്ന രീതിയില്‍ കത്തിക്ക് മൂര്‍ച്ചവെക്കാനോ മറ്റു മൃഗം കാണുന്ന രീതിയില്‍ ഒരു മൃഗത്തെ അറുക്കാനോ പാടില്ല. അത് കറാഹത്താനെന്നു ഹാശിയതുല്‍ ഇഖ്‌നാഇല്‍ കാണാം . 

Tuesday 18 September 2012

ബലികര്‍മ്മത്തില്‍ ഓര്‍മ്മിക്കാന്‍

            



        ബലികര്‍മ്മത്തില്‍  ഓര്‍മ്മിക്കാന്‍ 




                          അല്ലാഹുവിന്‍റെ ഖലീലായ ഇബ്രാഹീം നബി (അ) ന്‍റെയും പ്രിയ പുത്രന്‍ ഇസ്മായില്‍ (അ) ന്‍റെയും ത്യാഗത്തിന്‍റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെയും സ്മരണകള്‍ അയവിറക്കി അല്ലാഹുവിന്‍റെ തൃപ്തിയും സാമിപ്യവും ലക്ഷ്യംവച്ച് പെരുന്നാള്‍ ദിനത്തിലോ അയ്യാമുത്തശ് രീ ഖിലോ (പെരുന്നാള്‍ കഴിഞ്ഞുള്ള ആദ്യ മൂന്ന് ദിവസം ) നിശ്ചിത നിബന്ധനകള്‍ ഒത്തിണങ്ങിയ മൃഗത്തെ ബലിയര്‍പ്പിക്കുന്നതിനാണ് ഉള്ഹിയ്യത്ത് അഥവാ ബലികര്‍മ്മം എന്ന് പറയുന്നത്.
                                   
അത് നമുക്ക് ശക്തിയേറിയ സുന്നത്തും നബി (സ) നിര്‍ബന്ധവുമാണ്. (ബാജൂരി2/412 ) സ്വതന്ത്രനും പ്രായപൂര്‍ത്തിയും ബുദ്ധിയും കഴിവുള്ളവനുമായ മുസ്ലിമിനാണ് ഇതു ബാധകമാകുന്നത്.ഇതു നേര്‍ച്ചയാക്കിയാല്‍ നിബന്ധമാവുകയും ചെയ്യും.

                                            അറവിന്‍റെ സന്ദര്‍ഭത്തിലോ അതിനു
 മുമ്പ് മൃഗത്തെ നിജപ്പെടുത്തുന്ന അവസരത്തിലോ സുന്നത്തായ  ഉള്ഹിയ്യത്ത് ആണെങ്കില്‍ സുന്നത്തായ  ഉള്ഹിയ്യത്തിനെ കരുതുന്നു എന്നോ  ഉള്ഹിയ്യത്ത് എന്നസുന്നത്തിനെ വീടുന്നു എന്നോ പോലുള്ള നിയ്യത്ത് ചെയ്യേണ്ടതാണ്.  ഉള്ഹിയ്യത്ത് എന്ന് മാത്രം പറയുമ്പോള്‍ അത് നിര്‍ബന്ധംആയിത്തീരും.(ഇആനത്ത്  ) നിബന്ധമായ  ഉള്ഹിയ്യത്ത് ആണെങ്കില്‍ നിബന്ധതയെ കരുതുകയും വേണം. 

                           ഉള്ഹിയ്യത്ത് അറുക്കാന്‍ ഉദേശിക്കുന്നവന്‍ ദുല്‍ ഹജ്ജ്‌  മുതല്‍  ഉള്ഹിയ്യത്ത് അറക്കുന്നത് വരെ മുടിയും നഖവും നീക്കം ചെയ്യല്‍ കറാഹത്താകുന്നു. ജുമുഅ ദിവസത്തില്‍ ആയാലും ശരി.  ഉള്ഹിയ്യത്ത് ഉദേശിക്കുന്നവന് മാത്രമേ കറാഹത്തുള്ളൂ. അവന്‍റെ /വീട്ടുകാര്‍ക്ക് കരാഹത്തില്ല. (ഇആനത്ത്).

                                 ആട് , മാട്, ഒട്ടകം,എന്നിവ മാത്രമാണ്  ഉള്ഹിയ്യത്തില്‍ പരിഗണിക്കപ്പെടുന്നത്. നെയ്യാട്,കോലാട് എന്നിങ്ങനെ ആട് രണ്ടിനമുണ്ട്.സാധാരണ നമ്മുടെ നാട്ടില്‍ കാണപ്പെടുന്നവ കോലാടിന്‍റെ ഗണത്തിലാണ് പെടുന്നത് . കോലാടിനും കാള, പശു,എരുമ,പോത്ത്, തുടങ്ങിയ മാടുകള്‍ക്കും രണ്ടു വയസ്സ് വേണം.നെയ്യാടിനു ഒരു വയസ്സ് തികയുകയോ ആറുമാസത്തിനു ശേഷം അതിന്‍റെ മുന്‍പല്ലില്‍ നിന്ന് ഒന്നെങ്കിലും കൊഴിഞ്ഞു പോവുകയോ ചെയ്യല്‍ നിര്‍ബന്ധമാണ്.ഒട്ടകത്തിന് അഞ്ചു വയസ്സും പൂര്‍ത്തിയായിരിക്കണം.
                           കോലാടിനു ഒരു വയസ്സ് തികഞ്ഞാല്‍ മതി എന്ന വീക്ഷണം (ശറഹുല്‍ മുഹദ്ദബ്) ചില ഷാഫിഈ പണ്ഡിതന്‍മാര്‍ക്കുണ്ട്. അതിനാല്‍ രണ്ടു വയസ്സ് തികഞ്ഞ ആടുകള്‍ ലഭിക്കാതെ വന്നാല്‍ ഈ വീക്ഷണം സ്വീകരിക്കാവുന്നതാണ്.
മേല്‍ പറഞ്ഞ  മൃഗത്തെ വാങ്ങി  ഉള്ഹിയ്യത്ത് അറക്കാന്‍സാമ്പത്തീക ശേഷിയില്ലാത്ത ദരിദ്രന്കോഴിയെ അറത്തു ഉള്ഹിയ്യത്ത് കര്‍മ്മം നിര്‍വഹിക്കാമെന്ന് ഇബ്നു അബ്ബാസ് (റ ) നും മറ്റു ചില പണ്ഡിതര്‍ക്കും അഭിപ്രായമുണ്ട്.
ഒട്ടകം , മാട്, എന്നിവയില്‍ ഏഴില്‍ അധികരിക്കാത്ത ആളുകള്‍ പങ്കു ചേര്‍ന്നു  ഉള്ഹിയ്യത്ത് അറുക്കാം. ഏഴില്‍ കവിയാന്‍ പാടുള്ളതല്ല. ഏഴില്‍ താഴെയുള്ള പങ്കാളിത്തം അനുവദനീയമാണ്.ആടില്‍ ഒരാള്‍ മാത്രമേ പറ്റുകയുള്ളൂ. പങ്കാളികളില്‍ ചിലര്‍  ഉള്ഹിയ്യത്തും മറ്റു ചിലര്‍  ഉള്ഹിയ്യത്ത് ഉദേശിക്കാതെ  ഭക്ഷിക്കല്‍, ആഖീഖ , വില്‍പ്പന, തുടങ്ങിയവ കരുതിയാല്‍ ആ പങ്കാളിത്തം അനുവദനീയമാണ്. വീതം വെച്ചെടുത്ത ശേഷം ഓരോരുത്തരുടെയും കരുതല്‍ പോലെ ചെലവഴിക്കാവുന്നതാണ് .
ബലിപെരുന്നാള്‍ ദിനം  സൂര്യന്‍ ഉദിച്ച് ലളിതമായ രീതിയില്‍ രണ്ടു റക്കഅത്തു നിസ്ക്കാരവും രണ്ടു ഖുതുബയും നിര്‍വ്വഹിക്കാന്‍ മതിയായ സമയം കഴിഞ്ഞതു മുതല്‍ ഉള്ഹിയ്യത്തിന്‍റെ സമയം ആരംഭിക്കുന്നതാണ്. നിസ്ക്കാരതിണോ ഖുതുബക്കോ ശേഷമാവല്‍ നിര്‍ബന്ധമില്ല. എന്നാല്‍ സൂര്യന്‍ ഉദിച്ച് ഏകദേശം ഇരുപത് മിനിട്ട് കഴിഞ്ഞ്നിസ്ക്കാരവും രണ്ടു ഖുതുബയും കഴിഞ്ഞതിനു ശേഷമാകലാണ് ഏറ്റവും ഉത്തമം. (ബാജൂരി ). പെരുന്നാള്‍ കഴിഞ്ഞുള്ള മൂന്നു ദിവസം വരെ ഉള്ഹിയ്യത്തിന്‍റെ സമയം നീളുന്നതാണ്.


Related Posts Plugin for WordPress, Blogger...