നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 18 October 2014

അക്രമിക്കരുത്‌ ഭൂവനത്തെ

അക്രമിക്കരുത്‌ ഭൂവനത്തെ

            ഭൂവനത്തിലെ ഏറ്റവും മനോഹരമായ കാഴ്‌ചയാണ്‌ സസ്യ സമൃദ്ധിയുടെ പച്ചപ്പ്‌. പച്ചപട്ടുടുത്ത വയലുകളും
, പച്ച പുതച്ച പ്രശാന്ത സുന്ദരമായ താഴ്‌വരകളും, മൊട്ടക്കുന്നുകളും, കിളികളുടെ കളകളാരവത്തില്‍ പുളകിതമാകുന്ന കാനനങ്ങളും, കാട്ടരുവികള്‍ മേളിക്കുന്ന കാനനച്ചോലയും അവിഭാച്യമായ അനുഭൂതിയുളവാക്കുന്ന ദൃശ്യവിരുന്നുകളാണ്‌. മനുഷ്യമനസ്സുകളേയും, സൗന്ദര്യസങ്കല്‍പങ്ങളേയും സര്‍ഗ്ഗാത്മക ആവിഷ്‌ക്കാരങ്ങളേയും വശ്യമായ ഈ പ്രകൃതി എക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്‌. മാത്രമല്ല ഈ സൗന്ദര്യ സങ്കല്‍പത്തില്‍ സൃഷ്‌ടിപ്പിന്റെ ഔന്നത്യത്തിലേയ്‌ക്കുള്ള ചിന്താധാരയിലൂടെ സ്രഷ്‌ടാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന വിശ്വാസിക്ക്‌ ഇലാഹീസാമിപ്യത്തിന്‌ പ്രതീക്ഷകളും നല്‍കുന്നുണ്ട്‌.
                 ഖുര്‍ആന്‍ പലസ്ഥലങ്ങളിലും ഈ വശ്യതയെ പ്രതിപാദിച്ചിട്ടുണ്ട്‌. മനുഷ്യന്‌ ഊഹിക്കാന്‍ കഴിയുന്ന ഭൂമിയിലെ ഏറ്റവും ചേതോഹരമായ ഒരനുഭവം എന്ന നിലയ്‌ക്കാവണം സ്വര്‍ഗ്ഗത്തെപറ്റി ``താഴ്‌വാരങ്ങളിലൂടെ അരുവികള്‍ ഒഴുകുന്ന ഫലസമൃദ്ധമായ ആരാമങ്ങള്‍'' എന്ന്‌ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്‌. മക്കയില്‍ നിന്നും പ്രവാചക പ്രേമിയായി മദീനയിലെത്തിയ അബൂഹുറൈറ (റ) ന്റെ ഇഷ്‌ട നാടായ മക്കയിലെ പ്രാന്തപ്രദേശത്തുള്ള നീര്‍ത്തടങ്ങളേക്കുറിച്ചും ഇദ്‌ഖര്‍ പുല്ലുകള്‍ പടര്‍ന്നു പന്തലിച്ച കുന്നിന്‍ ചെരിവുകളെ കുറിച്ചും പാടിയ ഗൃഹാതുരത്വം പേറുന്ന വാചകങ്ങള്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. മലയാളക്കരയുടെ സ്വപ്‌ന സൗന്ദര്യം വരച്ചുകാണിക്കുന്ന
``മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതക കാന്തിയില്‍ മുങ്ങി മുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലാസല്‍ ഗ്രാമഭംഗി''
             എന്ന ചങ്ങമ്പുഴ കവിതകളുടെ നിത്യചാരുത ഇന്നും വായനക്കാരെ പുളകിതമാക്കും. ഇത്രയ്‌ക്ക്‌ മനോഹരിയായ പ്രകൃതിയിലെ പച്ചപ്പിനെ സ്വര്‍ഗാനുഭൂതിക്കും അതിന്റെ സൗന്ദര്യത്തിനും അല്ലാഹു ഉദാഹരിക്കുമ്പോള്‍ ഭൂമിയിലെ സൗന്ദര്യം വിടര്‍ത്തുന്ന സസ്യ-ഫല സമൃദ്ധമായ ഓരോ തുരുത്തും വിശ്വാസിക്ക്‌ വാഗ്‌ദത്ത സ്വര്‍ഗ്ഗീയ ആരാമത്തെ പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലാണ്‌.
           എന്നാല്‍ കമ്പോള വ്യവസ്ഥിതിയില്‍, ഏറ്റവും ലാഭകരമായതെന്തെന്ന തിരച്ചിലിനൊടുവില്‍ നീരൊഴിഞ്ഞ്‌ ഭൂമിയുടെ ജീവനറ്റ കഷ്‌ണങ്ങള്‍ നമുക്ക്‌ ചുറ്റും പെരുകുകയാണ്‌. ഇവയ്‌ക്കുമേല്‍ മൃതി കുടീരങ്ങള്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന കോണ്‍ക്രീറ്റ്‌ ഭവനങ്ങള്‍, കളകളാരവം എന്നോ നമ്മുടെ പാടങ്ങളില്‍ നിന്ന്‌ ഇല്ലാതായി. കുത്തിനോവിക്കപ്പെട്ട ആവാസവ്യവസ്ഥിതിയില്‍ കിളികളെന്നോ വംശനാശം നേരിട്ടിരിക്കുന്നു. നമ്മുടെ പ്രഭാതങ്ങളും സായാഹ്നങ്ങളും ശ്‌മശാനം പോലെ നിശബ്‌ധമാവുകയാണ്‌. നാം അറിയുന്നില്ലേ... `മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതുകാരണം കരയിലും കടലിലും നാശം പ്രത്യക്ഷമായിരിക്കുന്നു' എന്ന ഖുര്‍ആനീക വചനം. വിടരുന്ന ഓരോ പൂവും വസന്തവും, സൃഷ്‌ടികളോടുള്ള അല്ലാഹുവിന്റെ കനിവാര്‍ന്ന ഇഷ്‌ടത്തിന്റെ ഭാഗവുമാണ്‌. ഈ അനിര്‍വ്വചനീയമായ സ്‌നേഹ സൗകുമാര്യത്തിലേക്കാണ്‌ മനുഷ്യന്‍ അവന്റെ ആര്‍ത്തിയുടെ കുന്തമുനകള്‍ കുത്തിയിറക്കുന്നത്‌. വറ്റിപ്പോകുന്ന കടലുകളും അപ്രത്യക്ഷമാകുന്ന നദികളും മരുഭൂമിയായി തീരുന്നു ഹിമശേഖരങ്ങളും, പൊള്ളുന്ന ഭൂമിയും കരിയുന്ന ജീവജാലങ്ങളും സയന്‍സ്‌ ഫിക്ഷനുകളിലെ കല്‍പിത കഥകളല്ല. മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്ന വെറും ദു:സ്വപ്‌നങ്ങളുമല്ല. ഈ പ്രതിഭാസങ്ങളേയും ഖുര്‍ആനീക മുന്നറിയിപ്പിനേയും അവഗണിച്ചാല്‍ ഭൂമിയെ കാത്തിരിക്കുന്നത്‌ സര്‍വ്വനാശമായിരിക്കും.
ഭൂമിയുടെ അരുമമക്കളാണ്‌ സസ്യങ്ങള്‍. വളര്‍ന്നു വരുന്ന ഓരോ ചെടിയേയും ഒരുമ്മയുടെ സ്‌നേഹവായ്‌പ്പോടെയാണ്‌ ഭൂമി അതിന്റെ നെഞ്ചോട്‌ ചേര്‍ക്കുന്നത്‌. ആ സ്‌നേഹം തന്നിലേക്കൊഴുക്കിയ പ്രപഞ്ചനാഥനോടുള്ള കൃതജ്ഞതാഭാരത്താല്‍ നമ്രശിരസ്‌ക്കയായി ഓരോ ചെടിയും വെളിച്ചത്തിലേയ്‌ക്ക്‌ നാമ്പിടുന്നു. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും അല്ലാഹുവാകുന്നു വിത്തുകളും ധാന്യങ്ങളും പിളര്‍ത്തി മുളപ്പിക്കുന്നത്‌. സൂര്യന്‍ ആ കുഞ്ഞ്‌ ചെടികള്‍ക്ക്‌ പ്രതീക്ഷയുടെ ആദ്യ കിരണങ്ങള്‍ സമ്മാനിക്കുന്നു. ഇളങ്കാറ്റ്‌ അതിനെ ആലിംഗത്താല്‍ പൊതിയുന്നു. വികാരതരളിതമായ കാര്‍മേഘങ്ങള്‍ ആ ചെടികള്‍ക്ക്‌ സന്തോഷാശ്രുക്കള്‍ പൊഴിയുന്നു. അത്‌ തന്നെയാണ്‌ ഖുര്‍ആന്‍ പറയുന്നതും നിങ്ങള്‍ക്കുമേല്‍ സുഭദ്രമായ വാനങ്ങളെ സ്ഥാപിച്ചില്ലയോ, പ്രോജ്ജ്വലിക്കന്ന ദീപമുണ്ടാക്കിയില്ലയോ, കാര്‍മേഘങ്ങളില്‍ നിന്ന്‌ മഴവര്‍ഷിക്കുകയും ചെയ്‌തില്ലയോ, അതുവഴി ധാന്യങ്ങളും സസ്യങ്ങളും ഇടതിങ്ങിയ തോട്ടങ്ങള്‍ മുളപ്പിക്കുന്നതിന്‌.
                   സസ്യങ്ങളും, കായ്‌കനികളും അവയുടെ വൈവിധ്യങ്ങളും ഭൂമിയോടും അതിലെ ജീവജാലങ്ങളോടുമുള്ള അല്ലാഹുവിന്റെ കരുണാര്‍ദ്രമായ സ്‌നേഹവായ്‌പ്പുകളാണ്‌. ഓരോ പ്രദേശത്തേയും മണ്ണുമായി മനുഷ്യനും ജീവജാലങ്ങള്‍ക്കും ബന്ധമുണ്ട്‌. അവ പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ``അല്ലാഹുമാനത്ത്‌ നിന്ന്‌ മഴവര്‍ഷിപ്പിക്കുന്നത്‌ നീ കാണുന്നില്ലേ? അതുവഴി നാനാ നിറങ്ങളില്‍ പലയിനം പഴങ്ങള്‍ നാം ഉല്‍പാദിപ്പിക്കുന്നു. പര്‍വ്വതങ്ങളിലുമുണ്ട്‌ കറുത്തിരുണ്ടതും ചുവന്നതും, വെളുത്തതുമായ വര്‍ണ്ണങ്ങള്‍ മനുഷ്യരിലും, മൃഗങ്ങളിലും കന്നുകാലികളിലുമുണ്ട്‌ വ്യത്യസ്‌ത കളറിലുള്ളവ തീര്‍ച്ചയായും അല്ലാഹുവിന്റെ ദാസന്മാരില്‍ ജ്ഞാനികളാണ്‌ അവനെ ഭയപ്പെടുന്നത്‌'' (ഖുര്‍ആന്‍).
          ജനിതകമാറ്റം വരുത്തിയ വിത്തുകളും, പാക്കറ്റ്‌ ആഹാരങ്ങളും, അനുദിനമുയര്‍ന്നുവരുന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളും ഇല്ലാതാക്കി; ഗുണമേന്മയുള്ള ആഹാരം സംതൃപ്‌തിയോടെ ഭാവിതലമുറക്കെങ്കിലും കഴിക്കാന്‍ നാം ഇനിയെങ്കിലും സ്വര്‍ഗ്ഗീയ അനുഭൂതിയുടെ ഉദാഹരണങ്ങളായ ഭൂമിയിലെ പച്ചപ്പിനെ കാത്ത്‌ സൂക്ഷിക്കുക. ഭൂമിയോടുള്ള അക്രമം അവസാനിപ്പിക്കുക.

Friday 26 September 2014

ബലിപെരുന്നാളും ഉളുഹിയ്യത്തും

ബലിപെരുന്നാളും ഉളുഹിയ്യത്തും
                  ആത്മത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിശ്വമാനവികതയുടെയും ഈദുല്‍ അള്വ്‌ഹാ ഒരിക്കല്‍ കൂടി സമാഗതമാവുന്നു. സംവത്സരങ്ങള്‍ക്ക്‌ മുമ്പ്‌ അല്ലാഹുവിന്റെ ആത്മമിത്രം ഇബ്‌റാഹീം നബി (അ) യും മകന്‍ ഇസ്‌മാഈല്‍ നബി (അ) യും അഭിമുഖീകരിച്ച ഭയാനകമായ പരീക്ഷണവും അതിലെ വിജയവും ബലിപെരുന്നാള്‍ ദിനത്തില്‍ ലോകമുസ്‌ലിംകള്‍ സ്‌മരിക്കുന്നു. വിശ്വാസികളായ അടിമകള്‍ മക്ക, മിന, അറഫ, മദീന തുടങ്ങിയ പവിത്ര സ്ഥലങ്ങളിലെത്തിച്ചേരുന്നത്‌ ഉദ്ദൃത സ്‌മരണ മനസാ വാചാ കര്‍മ്മണാ ഉള്‍ക്കൊള്ളാനാണ്‌. മാനവ കുലത്തിന്റെ പ്രബോധനത്തിനായി ദിവ്യസന്ദേശങ്ങളുമായി എത്തിയ നിരവധി പ്രവാചകന്മാരുടെ പാദസ്‌പര്‍ശനമേറ്റ്‌ പുളകിതമായ മണല്‍ത്തരികളില്‍ പാദമൂന്നുമ്പോള്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരായിരം തിരമാലകള്‍ ഏതൊരു സത്യവിശ്വാസിയുടെയും ഹൃത്തടങ്ങളില്‍ അലയടിക്കുമെന്നതില്‍ സന്ദേഹമില്ല. 

                      ദേശ-ഭാഷ-വര്‍ഗ്ഗ-വര്‍ണ്ണ-വൈജാത്യങ്ങളില്ലാതെ ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തില്‍ ലക്ഷക്കണക്കിന്‌ വിശ്വാസീ സമൂഹം സമ്മേളിക്കുന്ന സജീവ രംഗം തികച്ചും ഒരു മിനി മഹ്‌ശറയുടെ പ്രതീകാത്മക പ്രകടനമാണ്‌. ``പത്ത്‌ രാവുകളെ തന്നെയാണ്‌ സത്യം'' എന്ന ഖുര്‍ആനിക വചനം തീര്‍ത്തും ദുല്‍ഹജ്ജിലെ ആദ്യപത്തുകളിലെ സവിശേഷത അറിയിക്കുന്ന മഹത്‌ പ്രഖ്യാനപമാണ്‌. ``പ്രസവിക്കപ്പെട്ട ദിവസത്തിലെ കുട്ടിയെ പോലെയാണ്‌ സ്വീകാര്യമായ ഹജ്ജിന്റെ ഉടമ'' എന്ന തിരുവചനവും ``അറഫയാണ്‌ ഹജ്ജ്‌'' എന്ന പ്രവാചക വചസ്സും വളരെ അര്‍ത്ഥഗര്‍ഭമുള്ളതാണ്‌. അറഫ ഭൂമിയില്‍ സംഗമിക്കാത്തവര്‍ക്ക്‌ അന്നേ ദിവസം നോമ്പനുഷ്‌ഠിക്കല്‍ സുന്നത്താണ്‌.
            പെരുന്നാള്‍ ദിവസത്തിലെ ഏറെ മഹത്തരമായ മറ്റൊരു ആരാധനയാണ്‌ പെരുന്നാള്‍ നിസ്‌കാരം. സൂര്യനുദിച്ചത്‌ മുതല്‍ ഉച്ച വരെയാണ്‌ ഇതിന്റെ സമയം. പുരുഷന്മാര്‍ ജമാഅത്തായി പള്ളികളിലും സ്‌ത്രീകള്‍ വീടുകളിലും നിര്‍വ്വഹിക്കപ്പെടലാണ്‌ ഉത്തമം. പെരുന്നാള്‍ നിസ്‌കാരം രണ്ട്‌ റക്‌അത്താണ്‌. ഒന്നാമത്തെ റക്‌അത്തില്‍ വജ്ജഹ്‌ത്തു എന്ന പ്രാരംഭ പ്രാര്‍ത്ഥനക്ക്‌ ശേഷം അഊദുവിന്‌ മുമ്പായി ഏഴ്‌ തക്‌ബീറുകളും രണ്ടാം റക്‌അത്തില്‍ അഊദു ഓതുന്നതിന്‌ മുമ്പായി അഞ്ച്‌ തക്‌ബീറുകളും ചൊല്ലല്‍ ഈ നിസ്‌കാരത്തിന്റെ പ്രത്യേകതയാണ്‌. ഓരോ തക്‌ബീറുകള്‍ക്കിടയിലും  ദിക്‌റ്‌ ചൊല്ലല്‍ സുന്നത്താണ്‌. 
                       പെരുന്നാളിന്റെ നിയ്യത്തോടെ കുളിക്കലും പുതുവസ്‌ത്രം ധരിക്കലും സുഗന്ധം പുരട്ടലും തക്‌ബീര്‍ ചൊല്ലലും പെരുന്നാള്‍ നിസ്‌കാരത്തിന്‌ മുമ്പ്‌ അല്‍പം ആഹാരം കഴിക്കലും പള്ളിയിലേക്ക്‌ പോയ വഴിയിലൂടെയല്ലാതെ തിരിച്ചുവരലും കുടുംബമിത്രാദികളെ സന്ദര്‍ശിക്കലും ധര്‍മ്മം ചെയ്യലും മരണപ്പെട്ടവരുടെ ഖബ്‌ര്‍ സന്ദര്‍ശനവും പെരുന്നാള്‍ സുദിനത്തില്‍ വളരെ പുണ്യകരമായ കാര്യങ്ങളാണ്‌. ദുല്‍ഹജ്ജ്‌ 1 മുതല്‍ 10 വരെ ബലിമൃഗങ്ങളെ കാണുമ്പോള്‍ തക്‌ബീര്‍ ചൊല്ലല്‍ സുന്നത്താണ്‌. ദുല്‍ഹജ്ജ്‌ 9 ന്റെ സുബ്‌ഹി മുതല്‍ 13 ന്റെ അസ്വ്‌ര്‍ വരെ ഫര്‍ള്വും സുന്നത്തുമായ നിസ്‌കാരങ്ങള്‍ക്ക്‌ ശേഷവും തക്‌ബീറ്‌ ചൊല്ലല്‍ ഏറെ പവിത്രതയുള്ള ഒരു കര്‍മ്മമാണ്‌. 

         ആഘോഷം അതിരുവിടാതെ ശ്രദ്ധിക്കേണ്ടതാണ്‌. ഈ പുണ്യദിനം ഗുണകരമായി സാക്ഷി നില്‍ക്കാനായി ശ്രമിക്കുക. കേവലം ആഘോഷം മാത്രമാവാതെ പരമാവധി സുകൃതങ്ങള്‍ കാഴ്‌ച വെക്കുക. ഭക്തിനിര്‍ഭരവും പ്രാര്‍ത്ഥനാ പൂരിതവുമാക്കുക. ഈ മഹത്‌ദിനത്തിന്റെ പവിത്രതക്ക്‌ കളങ്കമേല്‍ക്കുന്ന യാതൊരു വിധ പ്രവര്‍ത്തനിങ്ങളിലും മുഴുകാതെ ശ്രദ്ധിക്കുക. കാരുണ്യവര്‍ഷം കൊണ്ട്‌ അനുഗൃഹീതമായ ഈ പുണ്യദിനം ശാപദിനമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. 
ലോക മുസ്‌ലിംകളുടെ ആഘോഷ ദിനമായ ബലിപെരുന്നാളിന്റെ സൂര്യോദയ ശേഷം രണ്ട്‌ റക്‌അത്ത്‌ നിസ്‌കാരവും രണ്ട്‌ ഖുത്വുബയും ലളിതമായ രൂപത്തില്‍ നിര്‍വ്വഹിക്കാവുന്ന സമയം കഴിഞ്ഞത്‌ മുതല്‍ ദുല്‍ഹജ്ജ്‌ 13 ന്റെ സന്ധ്യ വരെയുള്ള സമയത്തിനിടയില്‍ നിര്‍വ്വഹിക്കപ്പെടുന്ന പുണ്യകരമായ ബലികര്‍മ്മമാണ്‌ ഉള്‌ഹിയ്യത്ത്‌. ആറ്റുനോറ്റുണ്ടായ സ്വന്തം പൈതലിന്റെ മൃദുല ഗളത്തില്‍ ഇലാഹീ തൃപ്‌തിക്ക്‌ വേണ്ടി മൂര്‍ച്ചയേറിയ കത്തി വെച്ച്‌ ബലി കൊടുക്കാന്‍ ശ്രമിക്കുന്ന ലോക പരിത്യാഗി ഇബ്‌റാഹീം നബി (അ) യുടെ യും അലംഘനീയമായ വിധിക്ക്‌ മുമ്പില്‍ പാല്‍പുഞ്ചിരിയോടെ സ്വശരീരം ബലി നല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന കുഞ്ഞ്‌ ഇസ്‌മാഈല്‍ നബി (അ) യുടെയും ത്യാഗസമ്പൂര്‍ണ്ണ ജീവിതം അയവിറക്കാനായി അന്ത്യനാള്‍ വരെയുള്ള വിശ്വാസി വൃന്ദത്തിന്‌ പ്രസ്‌തുത ബലികര്‍മ്മം പുണ്യകര്‍മ്മമായി അല്ലാഹുവും റസൂലും പഠിപ്പിച്ചു. ലോക മുസ്‌ലിംകളുടെ ആഘോഷ സുദിനമായ ഹജ്ജ്‌ പെരുന്നാളിന്‌ ``ബലിപെരുന്നാള്‍'' എന്ന നാമം തീര്‍ത്തും അനുയോജ്യമാണ്‌. പ്രസ്‌തുത ബലികര്‍മ്മത്തിന്റെ കര്‍മ്മശാസ്‌ത്ര വീക്ഷണം ഹ്രസ്വമായി വിവരിക്കാം. 
                      
    പ്രസ്‌തുത ബലികര്‍മ്മം ശക്തമായ സുന്നത്താണ്‌. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുസ്‌ലിം ലോകത്തിന്റെ ഏകോപനവും ഇതിന്‌ ആധാരമാണ്‌. ഉള്‌ഹിയ്യത്തിന്റെ പോരിശകള്‍ നിരവധിയാണ്‌. ഇമാം തുര്‍മുദിയും ഹാകിമും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസ്‌ കാണാം: ബലിപെരുന്നാള്‍ ദിനത്തില്‍ ബലികര്‍മ്മത്തേക്കാളും അല്ലാഹു ഏറെ ഇഷ്‌ടപ്പെട്ട മറ്റൊരു കര്‍മ്മം മനുഷ്യന്‌ ചെയ്യാനില്ല. ബലിമൃഗം (ഭൂമിയിലുള്ള പ്രകാരം) അതിന്റെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമുള്‍പ്പെടെ ഖിയാമത്ത്‌ നാളില്‍ (തന്റെ വാഹനമായി) വരുന്നതാണ്‌. അതിന്റെ രക്തം ഭൂമിയില്‍ എത്തുന്നതിന്‌ മുമ്പായി അത്‌ അല്ലാഹുവിങ്കല്‍ പരമോന്നത പദവിയിലാവുന്നതാണ്‌ (അല്ലാഹു നേരത്തെ തന്നെ സ്വീകരിക്കുന്നതായിരിക്കും). ആയതിനാല്‍ നിങ്ങള്‍ ശുദ്ധമനസ്‌കരായി പ്രസ്‌തുത കര്‍മ്മം നിര്‍വ്വഹിക്കണം. മറ്റൊരു ഹദീസില്‍ കാണാം:
``നിങ്ങള്‍ നിങ്ങളുടെ ബലിമൃഗത്തെ ആദരിക്കുക. നിശ്ചയം അവകള്‍ സ്വിറാത്ത്‌ പാലത്തില്‍ നിങ്ങള്‍ക്കുള്ള വാഹനങ്ങളാണ്‌''. നബി (സ്വ) ബിസ്‌മിയും തക്‌ബീറും ചൊല്ലി അവിടുത്തെ ശറഫാക്കപ്പെട്ട കൈ കൊണ്ട്‌ കൊമ്പുള്ള രണ്ട്‌ വെളുത്ത ആടുകളെ ഉള്‌ഹിയ്യത്ത്‌ അറുത്തതായി അനസ്‌ (റ) നെ തൊട്ട്‌ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ വ്യക്തമാക്കുന്നു.
ആര്‍ക്കാണ്‌ സുന്നത്ത്‌?
        ബലിപെരുന്നാള്‍ സുദിനത്തില്‍ തനിക്കും താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള നിര്‍ബന്ധ ചെലവുകള്‍ കഴിഞ്ഞ്‌ ബലികര്‍മ്മത്തിനുള്ള തുക മിച്ചം വരുന്ന പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ എല്ലാ മുസ്‌ലിമിനും ഇത്‌ സുന്നത്താണ്‌. സാമ്പത്തിക കഴിവുള്ളവന്‍ ഇത്‌ ഒഴിവാക്കല്‍ കറാഹത്താണ്‌. 
ആട്‌, മാട്‌, ഒട്ടകം എന്നിവയാണ്‌ ബലിക്കായി ഉപയോഗിക്കേണ്ടത്‌. കാള, പോത്ത്‌, മൂരി എന്നിവ മാടിന്റെ ഇനത്തില്‍ പെട്ടതാണ്‌. അഞ്ച്‌ വയസ്സ്‌ പ്രായമുള്ള ഒട്ടകമോ രണ്ട്‌ വയസ്സുള്ള മാടോ കോലാടോ ഒരു വയസ്സുള്ള അല്ലെങ്കില്‍ ആറ്‌ മാസം കഴിഞ്ഞ്‌ പല്ല്‌ കൊഴിഞ്ഞ നെയ്യാടോ ആയിരിക്കണം ഉള്‌ഹിയ്യത്തിന്റെ മൃഗം. ഉള്‌ഹിയ്യത്തിന്റെ മൃഗങ്ങള്‍ ശ്രേഷ്‌ഠതയില്‍ വ്യത്യസ്‌തമാണ്‌. ഒട്ടകം, മാട്‌, നെയ്യാട്‌, കോലാട്‌, ഒട്ടകത്തില്‍ പങ്ക്‌ ചേരല്‍, മാടില്‍ പങ്ക്‌ ചേരല്‍ എന്നിങ്ങനെയാണ്‌ ശ്രേഷ്‌ഠതയുടെ ക്രമം. ഏഴ്‌ ആട്‌ ഒരു പശുവിനേക്കാളും ഒരു ഒട്ടകത്തേക്കാളും പുണ്യകരമാണ്‌. മൃഗങ്ങളുടെ നിറത്തിന്റെ വിഷയത്തില്‍ചിലത്‌ മറ്റ്‌ ചിലതിനേക്കാള്‍ ഉത്തമമാണ്‌. നല്ല വെളുപ്പ്‌, മഞ്ഞ നിറം, ചുവപ്പ്‌ കലര്‍ന്ന വെളുപ്പ്‌ നിറം, വെളുപ്പും കറുപ്പും കലര്‍ന്ന നിറം, കറുപ്പ്‌ നിറം, ചുവപ്പ്‌ നിറം എന്നിങ്ങനെയാണ്‌ ഇവയുടെ ക്രമം. ആണ്‍, പെണ്‍, നപുംസകം, വൃഷ്‌ണം ഉടക്കപ്പെട്ടതും പെടാത്തതുമായ മൃഗങ്ങള്‍ ഉള്‌ഹിയ്യത്തിന്‌ പറ്റുമെങ്കിലും കൂടുതല്‍ തടിച്ചു കൊഴുത്തതും ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ടതും കൂടുതല്‍ ഇണചേരാത്ത ആണാവലും ഏറെ ഉചിതമാണ്‌. 
ഉള്‌ഹിയ്യത്തിന്‌ പറ്റാത്തവ
     മുടന്ത്‌, ചൊറി, മുറിവുകള്‍, കാഴ്‌ചയില്ലാത്തത്‌, മെലിഞ്ഞൊട്ടിയത്‌, നാവ്‌, അകിട്‌, ചെവി എന്നിവ പൂര്‍ണ്ണമായോ ഭാഗികമായോ മുറിഞ്ഞുപോയത്‌, ഗര്‍ഭമുള്ളത്‌ തുടങ്ങിയവ ഉള്‌ഹിയ്യത്തിന്‌ പറ്റുകയില്ല.
ഉള്‌ഹിയ്യത്ത്‌ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്‌
                        ഇവര്‍ ദുല്‍ഹജ്ജ്‌ മാസം ഒന്ന്‌ മുതല്‍ പ്രസ്‌തുത ബലികര്‍മ്മം നിര്‍വ്വഹിക്കുന്നത്‌ വരെ മുടി, നഖം, മറ്റ്‌ രോമങ്ങള്‍ തുടങ്ങിയ നീക്കം ചെയ്യരുത്‌. ഇത്‌ കറാഹത്തായതിന്റെ പിന്നിലുള്ള രഹസ്യം വളരെ പുണ്യകരവും മഹത്വവുമേറിയ ബലികര്‍മ്മ നിര്‍വ്വഹണത്തിലൂടെ കൈവരിക്കുന്ന പാപമോചനവും പവിത്രതയും ശരീരത്തിലെ ഒരംശത്തിന്‌ പോലും നഷ്‌ടമാവാതെ പരിപൂര്‍ണ്ണമായി ലഭിക്കലാണ്‌.
നിയ്യത്ത്‌
             ഒരാള്‍ തനിച്ച്‌ നടത്തുന്ന അറവില്‍ ഒട്ടകം,മാട്‌ എന്നിവയില്‍ ഉള്‌ഹിയ്യത്തിനൊപ്പം അഖീഖയും കരുതാം. പങ്കാളികളായിട്ടാണെങ്കില്‍ ഓരോരുത്തരുടെയും ഉദ്ദേശാനുസരണം ഉള്‌ഹിയ്യത്തും അഖീഖയും കരുതാവുന്നതാണ്‌. ഒരു പങ്കില്‍ രണ്ടും ഒപ്പം ഒരാള്‍ കരുതാന്‍ പാടില്ല. കരുതിയ ഒന്ന്‌ ഏതോ അത്‌ ലഭ്യമാവുമെന്ന്‌ ചുരുക്കം. പക്ഷേ, ഒന്നിലധികം ഷെയറുള്ള ഒരാള്‍ക്ക്‌ ഓരോ വിഹിതത്തിനും വ്യത്യസ്‌തമായി കരുതുന്നതില്‍ വിരോധമില്ല. അറവിന്റെ നേരത്തോ, മൃഗത്തെ വേര്‍തിരിക്കുന്ന നേരത്തോ അറവിന്‌ ഏല്‍പിക്കപ്പെട്ടവന്‌ മൃഗത്തെ കൈമാറുന്ന സമയത്തോ നിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. 
ചില മര്യാദകള്‍
അറവ്‌ ഉദ്ദേശിക്കുന്നവന്‍ അതിനെ കുറിച്ച്‌ വ്യക്തമായ അവഗാഹം നേടിയിരിക്കേണ്ടതാണ്‌. അറവ്‌ നല്ല നിലയില്‍ സാധ്യമാകുമെങ്കില്‍ ഈ പുണ്യകര്‍മ്മം സ്വയം നിര്‍വ്വഹിക്കലാണ്‌ സുന്നത്ത്‌. ഇത്‌ വശമില്ലാത്തവന്‍ യോഗ്യനായ മറ്റൊരാളെ ഏല്‍പിക്കേണ്ടതാണ്‌. അറവിന്റെ നേരത്ത്‌ അറവ്‌ സ്ഥലത്ത്‌ ഹാജരാവലും അറുക്കുന്ന കത്തി മൂര്‍ച്ചയേറിയതാവലും അഭികാമ്യമാണ്‌. അറവിന്‌ മുമ്പ്‌ മൃഗത്തിന്‌ വെള്ളം കൊടുക്കലും മൃഗത്തിന്റെ കഴുത്ത്‌ ഖിബ്‌ലയിലേക്ക്‌ തിരിക്കലും പുണ്യകരമാണ്‌. അറവുകാരന്‍ ബിസ്‌മി ചൊല്ലുന്നതിന്‌ മുമ്പും ശേഷവും മൂന്ന്‌ തക്‌ബീര്‍ വീതം (അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ വലില്ലാഹില്‍ ഹംദ്‌) ചൊല്ലി അറുക്കുക. ശേഷം തിരുനബി (സ്വ) യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുക. 
തോല്‍ വില്‍പന
     ആരെങ്കിലും ബലിമൃഗത്തിന്റെ (ഉള്‌ഹിയ്യത്ത്‌) തോല്‍ വില്‍പന ചെയ്‌താല്‍ പിന്നീടവന്‌ ബലി ഇല്ല (ഉള്‌ഹിയ്യത്ത്‌ ലഭിക്കുകയില്ല) എന്ന ഹാകിം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസ്‌ വളരെ ശ്രദ്ധേയമാണ്‌. നൂറ്‌ കണക്കിന്‌ ബലിമൃഗങ്ങളുടെ തോല്‍ വിറ്റ്‌ പണം വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവര്‍ തല്‍വിഷയകമായി ഇസ്‌ലാമിക വീക്ഷണം അറിഞ്ഞിരിക്കണം. 
     സുന്നത്തോ നേര്‍ച്ചയാക്കപ്പെട്ടതോ ആയ ബലിമൃഗത്തിന്റെ തോല്‍, എല്ല്‌, കൊമ്പ്‌ മുതലായവ വില്‍പ്പന നടത്തല്‍ നിഷിദ്ധമാണ്‌. ഇപ്രകാരം അവ അറവുകാരന്‌ കൂലിയായി നല്‍കാനും പാടില്ലാത്തതാണ്‌. നേര്‍ച്ചയാക്കപ്പെട്ട മൃഗത്തിന്റെ എല്ലും തോലുമെല്ലാം പാവപ്പെട്ടവര്‍ക്ക്‌ (ഫഖീര്‍, മിസ്‌കീന്‍) സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്‌. നേര്‍ച്ചയാക്കിയവനോ അവന്റെ ആശ്രിതര്‍ക്കോ അതില്‍ നിന്ന്‌ ഒന്നും ഉപയോഗിക്കാന്‍ പാടില്ല. ഹറാമാണ്‌. 
     സുന്നത്തായ ബലിമൃഗത്തിന്റെ തോല്‍, കൊമ്പ്‌ തുടങ്ങിയവ ബലി നടത്തിയവന്‌ ഉപയോഗിക്കുന്നതിലോ സ്വദഖ ചെയ്യുന്നതിലോ വിരോധമില്ല. ഉചിതം സ്വദഖ ചെയ്യലാണ്‌. സുന്നത്തായ ബലികര്‍മ്മത്തില്‍ നിന്നും തബര്‍റുകിന്‌ വേണ്ടി അല്‍പം എടുക്കല്‍ സുന്നത്തുണ്ട്‌. കരളെടുക്കലാണ്‌ ഉത്തമം. ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ്‌ പുണ്യം. 
ഉള്‌ഹിയ്യത്തിന്റെ മാംസം അമുസ്‌ലിമിന്‌ കൊടുക്കല്‍ നിഷിദ്ധമാണ്‌. നേരിട്ടോ ഹദ്‌യ മുഖേനയോ പ്രസ്‌തുത ഇറച്ചി കറി വെച്ചാണെങ്കില്‍ പോലും ഇസ്‌ലാമിക വിധി തഥൈവ. പെരുന്നാള്‍ സദ്യയിലെത്തുന്ന അവിശ്വാസികള്‍ക്ക്‌ മറ്റ്‌ ഇനത്തിലുള്ള മാംസം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തണം.

ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശം


ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശം



                             വീണ്ടും ദുല്‍ഹജ്ജ്‌ സമാഗതമാവുകയാണ്‌.... ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെയും, സഹനത്തിന്റേയും പാഠങ്ങള്‍ ദുല്‍ഹജ്ജ്‌ നമുക്ക്‌ പറഞ്ഞ്‌ തരുന്നു.
ജീവിത സായംസന്ധ്യകളില്‍ മനംപൊട്ടിയ പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ ലഭിച്ച പൊന്നോമനപുത്രനേയും പ്രിയതമയേയും വിജനമായ മണല്‍ക്കാട്ടില്‍ ഉപേക്ഷിക്കാന്‍ ഹസ്‌റത്ത്‌ ഇബ്‌റാഹീം നബി (അ) തയ്യാറായപ്പോള്‍, സഹൃദയം വഴിപ്പെടാന്‍ അവിടത്തെ പ്രാപ്‌തനാക്കിയത്‌ അപാരമായ സഹന ശക്തിയും ത്യാഗ സന്നദ്ധതയുമായിരുന്നു.
                         ഈ ചിത്രം കൂടുതല്‍ വ്യക്തമാകുന്നത്‌ സ്രഷ്‌ടാവിന്റെ ആജ്ഞാനുസരണം ബലിത്തറയില്‍ തയ്യാറായി നില്‍ക്കുന്ന ബാപ്പയുടേയും മകന്റെയും ചിത്രം നാം കാണുമ്പോഴാണ്‌. അല്ലാഹുവിന്റെ ഏതൊരു കല്‍പ്പനയും വിശാല ഹൃദയത്തോടെ സ്വീകരിക്കാനും, നിറവേറ്റാനും അവിടുന്ന്‌ കാണിച്ച മനോസ്ഥൈര്യവും സഹന ശക്തിയും, അല്ലാഹുവിന്റെ വിധിയെ ഏറ്റെടുക്കാന്‍ പാകപ്പെടുത്തിയ മനസ്സുമായി ബലി കല്ലില്‍ കണ്‍ചിമ്മി കിടക്കുന്ന മകന്‍ ഇസ്‌മാഈല്‍ (അ) ന്റെ അര്‍പ്പണവും ലോക വിശ്വാസികള്‍ക്ക്‌ ബലിപെരുന്നാള്‍ നല്‍കുന്ന ദിവ്യ സന്ദേശമാണ്‌. 
                            ദുല്‍ഹജ്ജും ബലിപെരുന്നാളും നമുക്ക്‌ നല്‍കുന്ന ഈ ഗുണാത്മക പാഠങ്ങളെ നമ്മുടെ ജീവിത ഗോദയില്‍ പകര്‍ത്താനും അതിലൂടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും നാം തയ്യാറാവണം. അല്ലാതെ പെരുന്നാള്‍ ആകുമ്പോള്‍ വീട്ടിലെത്തുന്ന പാവങ്ങള്‍ക്ക്‌ ധര്‍മ്മം നല്‍കേണ്ടിവരുമല്ലോ? ആ പണമുണ്ടെങ്കില്‍ ഒന്ന്‌ മക്കം കണ്ട്‌ വരാം എന്നുകരുതി ഹജ്ജിന്‌ പുറപ്പെടുന്ന ധനാഢ്യനെന്ത്‌ ദുല്‍ഹജ്ജും ബലിപെരുന്നാളും.
                          ആര്‍ഭാടങ്ങള്‍ക്കും അതിരുകവിഞ്ഞ ആഘോഷങ്ങള്‍ക്കും പകരം സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും പൂക്കള്‍ വിരിയുന്ന ദിനങ്ങളാക്കി ഈ ദിനങ്ങളെ നമുക്ക്‌ മാറ്റാന്‍ കഴിയണം. ഇബ്‌റാഹീം നബി (അ) യുടെയും മകന്‍ ഇസ്‌മാഈന്‍ നബി (അ) യുടെയും പ്രിയപത്‌നി ഹാജറ ബീവി (റ) യുടെയും ത്യാഗസമ്പൂര്‍ണ്ണമായ ജീവിതത്തിലെ ഒരേെടങ്കിലും മനസ്സില്‍ കുറിച്ചിടാന്‍ നമുക്കായാല്‍ ഈ ദുല്‍ഹജ്ജും ബലിപെരുന്നാളും നമുക്ക്‌ ധന്യമായി...
എല്ലാ മാന്യ വായനക്കാര്‍ക്കും നൂറുല്‍ ഇര്‍ഫാന്റെ ത്യാഗസമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍ ആശംസകള്‍.

Sunday 10 August 2014

ഇസ്‌ലാമിക കാര്‍ഷിക വിപ്ലവം

ഇസ്‌ലാമിക കാര്‍ഷിക വിപ്ലവം



             ചുട്ടുപൊള്ളുന്ന ഒരു ഗോളമായിരുന്നു ഭൂമി. പിന്നീടത്‌ തണുത്തു. പിന്നെ പര്‍വ്വതങ്ങളും സമുദ്രങ്ങളും ഉണ്ടായി. പിന്നീട്‌ ദശലക്ഷകണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വായു മണ്ഡലവും സസ്യങ്ങളും രൂപം കൊണ്ടു. വീണ്ടും ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണത്രെ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടത്‌. ഈ സൃഷ്‌ടിപ്പുകള്‍ക്കെല്ലാം നാനൂറ്‌ കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ഭൂമിയുടെ സൃഷ്‌ടിപ്പെന്നുമാണ്‌ ശാസ്‌ത്രമതം. 
                ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താനും മെച്ചപ്പെടുത്താനുമുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി വെച്ച ശേഷമാണ്‌ അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ചത്‌. ഒരു അതിഥിയെ സല്‍ക്കരിക്കുന്നത്‌ പോലെ. കുടിക്കാനുള്ള പാനീയങ്ങളും കഴിക്കാനുള്ള ആഹാരവസ്‌തുക്കളും വായുവും മണ്ണും വിണ്ണും എല്ലാം മനുഷ്യനെന്ന അതിഥിക്കായി സ്രഷ്‌ടാവ്‌ കരുതിവെക്കുകയായിരുന്നു. ഈ വിശാലമായ പ്രപഞ്ചത്തില്‍ സ്വസ്ഥമായ ജീവന്റെ നിലനില്‍പ്പ്‌ സാധ്യമാക്കുന്ന ഒരേയൊരു സ്ഥലവും ഭൂമി മാത്രമാണ്‌. മറ്റെവിടെയെങ്കിലും അതിന്‌ കഴിയുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഖുര്‍ആന്‍ ഈ വസ്‌തുത പ്രഖ്യാപിക്കുന്നുമുണ്ട്‌. 

                 ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധം അഗാധമാണ്‌. മനുഷ്യന്റെ സൃഷ്‌ടിപ്പ്‌ തന്നെ മണ്ണില്‍ നിന്നാണല്ലോ. അതു തന്നെയാണ്‌ സൂറത്ത്‌ ത്വാഹയിലൂടെ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതും. ``അതില്‍ (ഭൂമിയില്‍) നിന്നാണ്‌ നാം നിങ്ങളെ സൃഷ്‌ടിച്ചത്‌. അതിലേക്ക്‌ തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ പുറത്ത്‌ കൊണ്ടുവരികയും ചെയ്യും''.
                    ഭൂമിയെ മനുഷ്യവാസത്തിന്‌ അനുഗുണമായി സംവിധാനിക്കുന്നതിന്റെ ഭാഗമായി മണ്ണും ജലവും വായുവും മറ്റ്‌ സസ്യ-ജന്തുജാലങ്ങളെയും സൃഷ്‌ടിച്ചതില്‍ മനുഷ്യ കരങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ല. അതിന്റെ ക്രഡിറ്റ്‌ സര്‍വ്വവും അല്ലാഹുവിന്നാണ്‌. ഭൂമിയുടെ ഉടമസ്ഥനും പരമാധികാരിയും സ്രഷ്‌ടാവുമായ അല്ലാഹു മാത്രമാണെന്നും മനുഷ്യനുള്‍പ്പെടെ മറ്റാര്‍ക്കും ആ കൃത്യത്തില്‍ യാതൊരു പങ്കുമില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്‌. സൂറത്തുല്‍ മാഇദയുടെ പതിനെട്ടാം സൂക്തത്തില്‍ കാണാം: ``ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്‌ക്കിടയിലുള്ളതിന്റെയും പരമാധികാരം അല്ലാഹുവിനാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ മടക്കം''. 
ഈ ഖുര്‍ആനിക വാക്യം സ്‌പഷ്‌ടമായി പ്രതിപാദിക്കുന്ന ഇസ്‌ലാമിന്റെ ഒരു അടിസ്ഥാന കാഴ്‌ചപ്പാട്‌ ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്‌. ഒരു വ്യക്തിയുടെയോ രാഷ്‌ട്രത്തിന്റെയോ മറ്റ്‌ ഭരണ സംവിധാനങ്ങളുടെയോ കൈവശമുള്ള ഭൂമിയാണെങ്കിലും ഇസ്‌ലാമിക കാഴ്‌ചപ്പാടില്‍ അതിന്റെ ഉടമസ്ഥതയും പരമാധികാരവും അല്ലാഹുവിനാണ്‌. ആ ഉടമസ്ഥന്റെ കീഴിലുള്ള ഭൂമിയുടെ താല്‍ക്കാലിക മേല്‍നോട്ടക്കാര്‍ മാത്രമാണ്‌ മനുഷ്യന്‍. മനുഷ്യനെ ഭൂമിയിലേക്ക്‌ സൃഷ്‌ടിക്കുന്ന സമയം അല്ലാഹു മനുഷ്യനെ സംബന്ധിച്ച്‌ മലക്കുകളോട്‌ പരിചയപ്പെടുത്തിയത്‌ `ഖലീഫ' എന്ന പദം ഉപയോഗിച്ചാണ്‌. അതിനര്‍ത്ഥം പകരക്കാരന്‍ എന്നാണ്‌.
                           
    അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ പ്രകൃതിവിഭവങ്ങളും ഭൂമിയും ക്രിയവിക്രയം നടത്താന്‍ നിയോഗിക്കപ്പെട്ടവനാണ്‌ മനുഷ്യന്‍. മനുഷ്യന്റെ ഇംഗിതമനുസരിച്ച്‌ കൈകാര്യം ചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നില്ല. അല്ലാഹുവിന്റെ കല്‍പനകളും നിര്‍ദ്ദേശങ്ങളും വേണ്ടവിധം പഠിച്ച്‌ സൂക്ഷ്‌മമായി വേണം ഭൂമിയുടെ മേലുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍. അതിനെതിര്‌ പ്രവര്‍ത്തിക്കുന്നവന്‍ അക്രമിയാണ്‌. എന്നാല്‍ വര്‍ത്തമാന കാല സംഭവ വികാസങ്ങള്‍ വളരെ ഖേദകരമാണ്‌. ദുരാഗ്രഹവും ആര്‍ത്തിയും പൂണ്ട ആധുനിക മുതലാളിത്വത്തിന്റെ വക്താക്കള്‍ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. മലിനമായ ജലാശയങ്ങളും വിഷമയമായ അന്തരീക്ഷവും സമ്പുഷ്‌ടത നഷ്‌ടപ്പെട്ട മണ്ണും അതിന്റെ അനന്തരഫലമാണ്‌. വിഷലിപ്‌തമായ മണ്ണും വിണ്ണും ഭൂപ്രകൃതിയേയും ഐശ്വര്യപൂര്‍ണ്ണമായ നമ്മുടെ ആവാസവ്യവസ്ഥയേയും തകിടം മറിച്ചിരിക്കുന്നു. എങ്ങനെയും പണവും സുഖവും നേടണമെന്ന ത്വരയാണ്‌ ഇതിനെല്ലാം കാരണം. ഈ കാണുന്ന വിഭവങ്ങളും ഭൂമിയും സൂക്ഷിച്ച്‌ മാത്രം ഉപയോഗിക്കാന്‍ ഇവ അല്ലാഹു ഏല്‍പിച്ച അമാനത്താണെന്ന മുസ്‌ലിം വിശ്വാസം അരക്കെട്ട്‌ ഉറപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ആര്‍ത്തിയും ധൂര്‍ത്തും കര്‍ശനമായി നിരോധിച്ച ഇസ്‌ലാമിന്റെ ഉപഭോഗനയം മിതത്വമാണ്‌. അമിതോപഭോഗത്തെ വിശുദ്ധ ഇസ്‌ലാം കര്‍ക്കശമായി നിരോധിച്ചിരിക്കുന്നു. അമിതോപഭോഗികളെ പറ്റി ഖുര്‍ആനിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്‌.
``തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു''.
           കര്‍ഷകന്‍ നട്ടുവളര്‍ത്തുന്ന ഓരോ ചെടിയിലും അവന്‌ മഹത്തായ പ്രതിഫലമുണ്ടെന്ന വിശുദ്ധ സന്ദേശത്തിലൂടെ കൃഷി ചെയ്യേണ്ടതിന്റെ മഹത്വത്തെ കുറിച്ച്‌ വിശ്വാസികളെ ഉത്‌ബോധിപ്പിച്ച്‌ അതിന്‌ സജ്ജരാക്കി. മനുഷ്യജീവിതത്തിന്‌ ആവശ്യമായ എല്ലാ വിഭവങ്ങളും ക്രിയാത്മകമായി വിളയിച്ചെടുക്കാന്‍ പക്വമാണ്‌ ഭൂമിയുടെ ഉപരിതലമെന്ന ഖുര്‍ആനിക പ്രഖ്യാപനം വിശ്വാസികള്‍ക്ക്‌ കരുത്തേകി. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത്‌ പുതുതായി പിടിച്ചെടുക്കപ്പെട്ട കൃഷിഭൂമികള്‍ കൃഷി ചെയ്യാന്‍ പ്രാപ്‌തരായ വിശ്വാസികള്‍ക്കോ നിശ്ചിത നികുതി ചുമത്തി തദ്ദേശ വാസികളായ കര്‍ഷകര്‍ക്കോ ഏല്‍പിച്ചു കൊടുക്കുന്ന പതിവാണ്‌ പ്രവാചകന്‍ (സ്വ) സ്വീകരിച്ചിരുന്നത്‌. ഖൈബറും വാദില്‍ ഖുറയും ഇസ്‌ലാമിക ഭരണത്തിന്‌ കീഴടങ്ങിയപ്പോള്‍ ഈയൊരു രീതിയാണ്‌ പ്രവാചകന്‍ മുന്നോട്ടു വെച്ചതും പ്രാവര്‍ത്തികമാക്കിയതും. 

               മഹാനായ ഉമര്‍ (റ) ന്റെ ഭരണകാലത്ത്‌ ഇറാഖും സിറിയയും ഇസ്‌ലാമിന്റെ ആദര്‍ശ പതാകയ്‌ക്ക്‌ കീഴില്‍ വന്നപ്പോള്‍ കൃഷി ഉല്‍പ്പന്നങ്ങള്‍ക്ക്‌ നിര്‍ണ്ണിത നികുതി ഏര്‍പ്പെടുത്തി അവിടുത്തുകാരായ കര്‍ഷകര്‍ക്ക്‌ വീതിച്ചു നല്‍കുകയായിരുന്നു. ഈജിപ്‌തില്‍ ഇസ്‌ലാമിക സംവിധാനം നിലവില്‍ വന്നപ്പോള്‍ ഗവര്‍ണ്ണറായിരുന്ന അംറ്‌ ബ്‌നു ആസ്വ്‌ (റ) സ്വഹാബത്തിന്റെ യോഗം ചേര്‍ന്ന്‌ ഭൂമി വിനിയോഗത്തെ പറ്റി ചര്‍ച്ച നടത്തിയപ്പോള്‍ മുസ്‌ലിം സൈനികര്‍ക്ക്‌ ഭൂമി വീതിച്ചു നല്‍കണമെന്ന സുബൈറ്‌ ബ്‌നു അവ്വാമിന്റെ അഭിപ്രായം ഉമര്‍ (റ) നെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ``നിങ്ങളുടെ അഭിപ്രായത്തെ തൃപ്‌തിപ്പെടുത്താന്‍ എനിക്ക്‌ കഴിയില്ല'' എന്നായിരുന്നു (താരീഖു ഇബ്‌നി സഅദ്‌).
``
ഭരണപ്രദേശത്തിന്‌ കീഴിലുള്ള ഭൂമി ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുക, കൃഷിയുടെ ഉല്‍പ്പാദനത്തിനും വിളവിനും അനുസരിച്ച്‌ നികുതി ഈടാക്കുക, കടുപ്പമേറിയതും വരണ്ടതുമായ കൃഷി ബുദ്ധിമുട്ടുള്ള ഭൂമിയിലെ നികുതി ഒഴിവാക്കുക. ഇനി ജനങ്ങള്‍ അത്‌ സ്വീകരിക്കാത്ത പക്ഷം ഭരണ സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ കൃഷി നടത്തുക. എങ്ങനെയാണെങ്കിലും കൃഷിഭൂമി പാഴാക്കിയിടരുത്‌'' എന്ന്‌ ഉമര്‍ ബ്‌നു അബ്‌ദുല്‍ അസീസ്‌ (റ) ന്റെ ഭരണകാലത്ത്‌ ഗവര്‍ണ്ണര്‍മാര്‍ക്കെഴുതിയ കത്തുകളില്‍ കാണാം. 
                മൂന്നരവര്‍ഷത്തില്‍ കൂടുതല്‍ ഉല്‍പ്പാദനം നടത്താതെ തരിശായി കിടക്കുന്ന ഭൂമി ഭരണകൂടം കണ്ടുകെട്ടുമെന്ന്‌ പ്രഖ്യാപിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്‌തത്‌ രണ്ടാം ഖലീഫ ഉമര്‍ (റ) ചരിത്രത്തില്‍ കാണാന്‍ കഴിയും. 
                 ഏക്കറുകണക്കിന്‌ കൃഷിഭൂമികള്‍ തരിശാക്കിയിട്ട്‌ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും വരുന്ന വണ്ടികളേയും കാത്തിരിക്കുന്ന മലയാളി കൃഷിയുടെ മഹത്വവും ആവശ്യവും എന്നാണ്‌ തിരിച്ചറിയുക. ``ആരുടെ കൈയ്യിലെങ്കിലും കൃഷിഭൂമിയുണ്ടെങ്കില്‍ അതില്‍ കൃഷി നടത്തട്ടെ. അതിന്‌ കഴിയില്ലെങ്കില്‍ തന്റെ സഹോദരന്‌ ദാനമായി നല്‍കട്ടെ!'' (ബുഖാരി) എന്ന കാര്‍ഷിക വിപ്ലവ വചസ്സ്‌ എന്നാണിനി മലയാളി പഠിക്കുക. പുലരുമ്പോള്‍ തന്നെ പണിയായുധവും തോളിലേറ്റി മണ്ണില്‍ പൊന്ന്‌ വിളയിക്കാന്‍ പോകുന്ന അന്യസംസ്ഥാന കൃഷി തൊഴിലാളിയെ പുച്ഛത്തോടെ വീക്ഷിക്കുകയല്ലേ നാം ചെയ്യുന്നത്‌. 
                ഇനിയെങ്കിലും കൃഷിയ്‌ക്ക്‌ ഇസ്‌ലാം കല്‍പിച്ച മഹത്വം തിരിച്ചറിഞ്ഞ്‌ നാളെയുടെ സുരക്ഷയ്‌ക്ക്‌ ഒരു വിത്തെങ്കിലും നടാന്‍ നാം തയ്യാറായാല്‍, ഇസ്‌ലാം വിഭാവനം ചെയ്യുന്ന കാര്‍ഷിക വിപ്ലവത്തെ പ്രായോഗികമാക്കാനായാല്‍ വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം ഒരു പരിധി വരെ ചെറുക്കാനാകും. 

Sunday 27 July 2014

പെരുന്നാള്‍ ആശംസകള്‍


ഏവര്‍ക്കും സുബിയുടെ ബ്ലോഗിന്‍റെ 

ചെറിയ പെരുന്നാള്‍ ആശംസകള്‍



Wednesday 23 July 2014

തൊടുപുഴ ഹസ്‌റത്ത്‌


തൊടുപുഴ ഹസ്‌റത്ത്‌



                                      മലബാര്‍ പ്രദേശം കഴിഞ്ഞാല്‍ അല്ലാഹുവിന്റെ ആരിഫീങ്ങളാല്‍ ദീനീ വളര്‍ച്ച നേടിയ പ്രദേശമാണ്‌ തൊടുപുഴ. തൊടുപുഴയിലും പരിസരത്തുമായി മാത്രം ഏകദേശം ഡസനിലധികം മഹത്തുക്കളുടെ മഖാമുകള്‍ കാണാന്‍ സാധിക്കും. അവരില്‍ പ്രധാനി ആയിരുന്നു കാരിക്കോട്‌ നൈനാര്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹുമാനപ്പെട്ട ശൈഖുനാ ശൈഖ്‌ മുഹമ്മദ്‌ സ്വൂഫിയ്യുല്‍ ഖൂത്വാരി (റ). ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ ഉസ്‌താദായ മഹാനവര്‍കള്‍ അറിയപ്പെട്ടത്‌ പല പേരുകളിലായിരുന്നു. തൊടുപുഴയിലെ സാധാരണക്കാര്‍ക്കിടയില്‍ സായിപ്പുപ്പാപ്പ, ഹസ്‌റത്തുപ്പാപ്പ എന്നീ പേരുകളിലറിയപ്പെട്ട അദ്ദേഹം അക്കാലത്ത്‌ ജീവിച്ച പണ്ഡിതന്മാര്‍ക്കും സ്വൂഫീവര്യന്മാര്‍ക്കും ഇടയില്‍ അറിയപ്പെട്ടത്‌ തൊടുപുഴ ഹസ്‌റത്ത്‌ എന്ന പേരിലാണ്‌. 
ജനനവും വളര്‍ച്ചയും
ഹിജ്‌റ വര്‍ഷം 1317 ദുല്‍ഖഅ്‌ദ മാസം 26 ന്‌ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ പട്ടണത്തിലെ കോട്ടാര്‍ എന്ന സ്ഥലത്താണ്‌ മഹാനവര്‍കള്‍ ജനിച്ചത്‌. മൂന്നാം വയസ്സില്‍ മാതാവിനെ നഷ്‌ടപ്പെട്ട അദ്ദേഹം ചെറുപ്പകാലത്ത്‌ തന്നെ വലിയ വലിയ പണ്ഡിതരുമായും സ്വൂഫീവര്യന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്നെല്ലാം പരിശുദ്ധ ഇസ്‌ലാമിന്റെ ആത്മീയവശങ്ങളെ കുറിച്ച്‌ ഗഹനമായി തന്നെ മനസ്സിലാക്കിയ മഹാനവര്‍കള്‍ പിന്നീടുള്ള തന്റെ ജീവിതം ഏകദേശം 20 കൊല്ലത്തോളം വിജ്ഞാന സമ്പാദനത്തിന്‌ വേണ്ടി മാത്രമായി മാറ്റിവെച്ചു. 
പ്രഗത്ഭനായ വിദ്യാര്‍ത്ഥി
ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന്‌ ഇന്നത്തെ പോലെ സൗകര്യമില്ലാതിരുന്ന അക്കാലത്ത്‌ മഹാനവര്‍കള്‍ തന്റെ ഏഴാം വയസ്സിലാണ്‌ ഖുര്‍ആന്‍ മനഃപാഠമാക്കിയത്‌. തുടര്‍ന്ന്‌ മേലേപാളയത്തിലുള്ള സയ്യിദ്‌ മുഹമ്മദ്‌ ഹസന്‍ (റ) ന്റെ അടുക്കല്‍ ചെന്ന്‌ ദീനിയ്യായ വിജ്ഞാനം നുകരുകയും അക്കാലത്ത്‌ തന്നെ അറബി, ഫാരിസി, ഉറുദു തുടങ്ങിയ ഭാഷകളില്‍ അവഗാഹം നേടുകയും ചെയ്‌തു. ശേഷം ആരിഫീങ്ങളില്‍ പ്രമുഖനായ അബ്‌ദുല്‍കരീം ഹസ്‌റത്ത്‌ നേതൃത്വം നല്‍കുന്ന പുതക്കുടി മദ്‌റസ അന്നൂറുല്‍ മുഹമ്മദിയ്യ അറബിക്കോളേജില്‍ എത്തുകയും തസ്വവ്വുഫിന്റെ വിഷയങ്ങളില്‍ അവഗാഹം നേടിയതോടൊപ്പം അബ്‌ദുല്‍ കരീം ഹസ്‌റത്തിന്റെ തിരുനോട്ടത്തിന്‌ പാത്രീഭൂതരാവുകയും ചെയ്‌തു. 
തികഞ്ഞ പരിത്യാഗി
വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ തനിക്ക്‌ കിട്ടുന്ന ഭക്ഷണം ഓരോ മാസവും ഓരോ പിടിയായി കുറച്ച്‌ ബാക്കി മിസ്‌കീന്‍മാര്‍ക്ക്‌ ദാനം ചെയ്‌തിരുന്നു. പകലില്‍ ഉസ്‌താദ്‌ പഠിപ്പിച്ച പാഠങ്ങള്‍ രാത്രിയില്‍ നോക്കിപ്പഠിച്ച ശേഷം പുറത്ത്‌ കാടുകളില്‍ പോയി ഇബാദത്തിലായി കഴിഞ്ഞുകൂടുക എന്നത്‌ മഹാനവര്‍കളുടെ പതിവായിരുന്നു. പഠനം കഴിഞ്ഞ്‌ ജോലി ചെയ്‌ത കാലത്തും പള്ളിയില്‍ നിന്ന്‌ ശമ്പളം ലഭിക്കാതെ വരുമ്പോള്‍ അത്‌ ചോദിക്കാതെ സ്വന്തമായി ചെയ്യുന്ന സോപ്പ്‌ നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം എന്നിവയില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനം കൊണ്ട്‌ ലളിതജീവിതം നയിക്കും. ഈരാറ്റുപേട്ടയില്‍ മുദര്‍രിസായിരുന്ന കാലത്ത്‌ രാത്രി ദര്‍സിന്‌ ശേഷം ഈരാറ്റുപേട്ടയാറിന്റെ തീരത്തുള്ള ശൈഖ്‌ ഫരീദുദ്ദീനുല്‍ ഔലിയായുടെ മഖാമില്‍ സുബ്‌ഹി വരെ കഴിഞ്ഞു കൂടുമായിരുന്നു. 
അദ്ധ്യാപന പാതയിലൂടെ
പഠനത്തിന്‌ ശേഷം ഈരാറ്റുപേട്ടയിലും തൊടുപുഴയിലും മുദര്‍രിസ്സായി സേവനമനുഷ്‌ഠിച്ചു. അതില്‍ പ്രശസ്‌തമായത്‌ തൊടുപുഴയിലെ ദര്‍സാണ്‌. 800 വര്‍ഷത്തെ ഇസ്‌ ലാമിക പാരമ്പര്യം ഉണ്ടായിട്ടും ഒരു പള്ളി ദറസിന്റെ അഭാവം നിഴലിച്ച്‌ നിന്ന തൊടുപുഴയില്‍ കേരളീയ ശില്‍പചാതുര്യത്തിന്റെ മഹിതമായ പ്രൗഢിയില്‍ തലയുയര്‍ത്തി നിന്ന കാരിക്കോട്‌ നൈനാരു പള്ളിയില്‍ ദര്‍സ്‌ നടത്താനാരംഭിച്ച മഹാനവര്‍കളുടെ പാഠശാലയുടെ പേരും പ്രശസ്‌തിയും ക്ഷണനാളുകള്‍ കൊണ്ട്‌ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപിച്ചു. നൂറ്‌ കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ ആ സവിധത്തിലേക്കൊഴുകി അന്ന്‌ വരെ അനുഭവിക്കാത്ത ഒരു ദീനീ സൗരഭ്യം തൊടുപുഴയില്‍ അടിച്ച്‌ വീശി. 40 കൊല്ലത്തോളം നീണ്ട്‌ നിന്ന തൊടുപുഴ ഹസ്‌റത്തിന്റെ പ്രശസ്‌തമായ പള്ളി ദര്‍സിന്റെ സൗരഭ്യം ഇന്നും ലോകത്ത്‌ നിലനില്‍ക്കുന്നു. 
ഉജ്ജ്വലവാഗ്മി
തറാവീഹിന്‌ ശേഷമുള്ള തൊടുപുഴ നൈനാരു പള്ളിയിലെ മഹാനവര്‍കളുടെ മൂന്ന്‌ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗം കേള്‍ക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്ന്‌ പോലും ആളുകള്‍ ചൂട്ടും കത്തിച്ച്‌ സംഘം സംഘമായി പ്രത്യേകം ബൈത്തുകള്‍ ചൊല്ലി ആളുകള്‍ വരാറുണ്ടായിരുന്നു. ജാതി മത ഭേദമേന്യ ആളുകള്‍ അതിനായി തടിച്ചു കൂടിയിരുന്നു.
ആത്മീയാചാര്യന്‍
തന്റെ ആത്മീയ വഴികാട്ടിയും ഉസ്‌താദുമായിരുന്ന അബ്‌ദുല്‍കരീം ഹസ്‌റത്തിന്റെ നിര്‍ദ്ദേശപ്രകാരം, മുര്‍ഷിദായിരുന്ന അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ സ്വൂഫി (റ) യുമായി ബൈഅത്ത്‌ ചെയ്യുകയും ഗുരുവിനോടുള്ള നിഷ്‌ക്കളങ്കമായ മഹബ്ബത്തില്‍ ചാലിച്ച സഹവാസം കൊണ്ട്‌ ക്ഷണനാളുകള്‍ കൊണ്ട്‌ ലക്ഷ്യപ്രാപ്‌തിയിലെത്തുകയും അവിടുന്നിന്റെ പ്രധാന ഖലീഫയായി നിയമിക്കുകയും ചെയ്‌തു. നാല്‌ പതിറ്റാണ്ട്‌ കാലം തൊടുപുഴ നൈനാര്‌ പള്ളി കേന്ദ്രമാക്കി ആത്മീയോത്‌കര്‍ഷത്തിന്റെ സുവര്‍ണാധ്യായം രചിച്ച മഹാനവര്‍കള്‍ മുഖേന നൂറ്‌ കണക്കിനാളുകള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക്‌ പറന്നു കയറി. തൊടുപുഴയിലെ സാധാരണക്കാര്‍ക്ക്‌ താങ്ങും തണലുമായി നിന്ന മഹാനവര്‍കള്‍ അശരണരുടെ ആശാകേന്ദ്രവും ആലംബഹീനരുടെ അത്താണിയുമായിരുന്നു. അത്യാസന്നമായ പല ശാരീരിക ബുദ്ധിമുട്ടുകളും അവിടുന്ന്‌ സുഖപ്പെടുത്തി. തന്റെ ഓരോ നിമിഷങ്ങളെയും പരിശുദ്ധ ഇസ്‌ലാമിന്റെ വളര്‍ച്ചക്ക്‌ വിനിയോഗിച്ചു. ഹൈന്ദവരും മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ഇടതിങ്ങിത്താമസിക്കുന്ന തൊടുപുഴയില്‍ മത സൗഹാര്‍ദ്ദ രംഗത്ത്‌ മഹാനവര്‍കള്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. മതപണ്ഡിതന്‍, ഉജ്ജ്വലവാഗ്മി, മതാദ്ധ്യാപകന്‍ എന്നീ നിലകളിലൊക്കെ ശോഭിച്ചു. മഹാനവര്‍കള്‍ എല്ലാ മതക്കാരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. നിറയെ വിദ്യാര്‍ത്ഥികളും പണ്ഡിതരും നിറഞ്ഞു തുളമ്പുന്ന വൈജ്ഞാനിക മേഖലയായി തൊടുപുഴയെ മഹാനവര്‍കള്‍ മാറ്റി എന്നത്‌ ഒരു ചരിത്രസത്യമാണ്‌. 
കറാമത്ത്‌
ഒരുപാട്‌ കറാമത്തുകള്‍ക്ക്‌ ഉടമയാണ്‌ മഹാനവര്‍കള്‍. എന്നിരുന്നാലും ബറക്കത്തിന്‌ വേണ്ടി മാത്രം ഒന്ന്‌ ഇവിടെ കുറിക്കാം. ശൈഖുനാക്ക്‌ തൊടുപുഴയില്‍ കിട്ടിയ സ്ഥാനത്തിന്‌ ധാരാളം അസൂയാലുക്കള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ശൈഖുനാ വെള്ളിയാഴ്‌ച ജുമുഅക്ക്‌ ഖുത്തുബ ഓതാന്‍ വേണ്ടി മിമ്പറില്‍ കയറാന്‍ പോവുമ്പോള്‍ ഖുത്തുബ കിതാബ്‌ അവിടെ കാണുന്നില്ല. പെട്ടെന്ന്‌ തന്നെ ശൈഖുനാ അവര്‍കള്‍ മിമ്പറില്‍ കയറി രണ്ട്‌ ഖുതുബകളും കാണാതെ ഓതി നിസ്‌കരിച്ച ശേഷം അവിടെ കൂടിയിരുന്നവരോട്‌ പറഞ്ഞു: എന്നെ പരിഭ്രാന്തിയിലാക്കാന്‍ ചിലര്‍ ഖുതുബ കിതാബ്‌ ഒളിച്ചുവെച്ചു. ആ കിതാബ്‌ പള്ളിക്കാട്ടിലെ ഇന്നാലിന്ന പൊട്ട ഖബ്‌റില്‍ ഉണ്ട്‌. അത്‌ ഇങ്ങോട്ട്‌ എടുത്തു കൊണ്ടുവരാന്‍ പറഞ്ഞു. പോയി നോക്കുമ്പോള്‍ കിതാബ്‌ അവിടെത്തന്നെയുണ്ടായിരുന്നു. 
വഫാത്ത്‌
അല്ലാഹുവിന്റെ തൃപ്‌തിയിലായി ജീവിച്ച മഹാനവര്‍കള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും പ്രശസ്‌തിക്കും വേണ്ടി കോലം കെട്ടുന്ന ആധുനിക പണ്ഡിതര്‍ക്ക്‌ മാതൃകയാണ്‌. മഹാനവര്‍കളുടെ സരണി ഇന്നും അണയാതെ തളരാതെ മുന്നോട്ട്‌ പോവുന്നു. ശൈഖുനാ അവര്‍കള്‍ ഹിജ്‌റ 09/10/1373 വെള്ളിയാഴ്‌ച 11.55 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. മഹാനവര്‍കളുടെ മഖാം ഉറൂസ്‌ ശവ്വാല്‍ 1 മുതല്‍ 10 വരെ കാരിക്കോട്‌ മഹ്‌ളറത്തുല്‍ ഖാദിരിയ്യ അങ്കണത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. 

Saturday 19 July 2014

ചെറിയ പെരുന്നാള്‍ നിസ്‌കാര രൂപം

ചെറിയ പെരുന്നാള്‍ നിസ്‌കാര രൂപം
                          ചെറിയ പെരുന്നാള്‍ നിസ്‌കാരം ഞാന്‍ (ജമാഅത്തായി) നിസ്‌കരിക്കുന്നുവെന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ തക്‌ബീറത്തുല്‍ ഇഹ്‌റാം കെട്ടുക. `വജ്ജഹ്‌തു' ഓതുക. ശേഷം പ്രത്യേകമായി ഏഴ്‌ തക്‌ബീര്‍ ചൊല്ലുകയും ഓരോന്നിലും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനുതാഴെ കെട്ടുകയും ചെയ്യുക. തക്‌ബീറുകള്‍ക്കിടയില്‍ 
 (سبحان الله والحمد لله ولا إله إلا الله والله أكبر)

എന്ന്‌ പറയണം.
                    ഈ തക്‌ബീറുകള്‍ മഅ്‌മൂമുകളടക്കം ഉറക്കെയും ഇടവേള ദിക്‌റ്‌ പതുക്കെയും പറയണം. ദിക്‌റ്‌ ഉപേക്ഷിക്കല്‍ കറാഹത്താണ്‌. ശേഷം `അഊദു' ഉള്‍പ്പെടെ ഫാതിഹാ ഓതണം. ഇമാം ഉറക്കെയാണ്‌ ഓതേണ്ടത്‌. ശേഷം സൂറത്ത്‌ ഓതണം സൂറത്തുല്‍ ഖാഫ്‌ അല്ലെങ്കില്‍ സൂറത്തുല്‍ അഅ്‌ലാ ഓതല്‍ സുന്നത്താണ്‌. രണ്ടാം റക്‌അത്തില്‍ അഞ്ച്‌ തക്‌ബീറുകളാണ്‌ ചൊല്ലേണ്ടത്‌ ഇതില്‍ സൂറത്തു ഇഖ്‌തറബ അല്ലെങ്കില്‍ സൂറത്തുല്‍ ഗാശിയ: ഓതല്‍ സുന്നത്താണ്‌. 
റക്‌അത്തുകളുടെ തുടക്കത്തിലെ ഏഴ്‌, അഞ്ച്‌ തക്‌ബീറുകള്‍ സുന്നത്താണ്‌. അത്‌ വിട്ടുപോയതിന്റെ പേരില്‍ സഹ്‌വിന്റെ സുജൂദില്ല. (തുഹ്‌ഫ 3/43)
ഒന്നാം റക്‌അത്തിന്റെ തക്‌ബീര്‍ മറന്ന്‌ ഫാതിഹ ആരംഭിച്ചാല്‍ തക്‌ബീറിലേക്ക്‌ മടങ്ങാന്‍ പാടില്ല. എന്നാല്‍ രണ്ടാം റക്‌അത്തില്‍ പന്ത്രണ്ട്‌ തക്‌ബീര്‍ കൊണ്ടുവന്ന്‌ അതിനെ വീണ്ടെടുക്കാം അതും നിര്‍ബന്ധമില്ല. മഅ്‌മൂമിന്റെ തക്‌ബീറുകള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ്‌ ഇമാം ഫാതിഹ ആരംഭിച്ചാല്‍ ബാക്കിയുള്ള തക്‌ബീര്‍ച്ചൊല്ലാതെ മഅ്‌മൂം ഇമാമിന്റെ ഓത്ത്‌ ശ്രദ്ധിക്കുകയാണ്‌ വേണ്ടത്‌.
നിസ്‌കാരാനന്തരം രണ്ട്‌ ഖുത്വുബകളുണ്ട്‌. അതിന്റെ ഫര്‍ള്വുകള്‍ ജുമുഅ: ഖുതുബയുടെ ഫര്‍ള്വുകള്‍ തന്നെ. ഒന്നാം ഖുത്വുബ ഒമ്പത്‌ തക്‌ബീറുകള്‍ കൊണ്ടും രണ്ടാമത്തേത്‌ ഏഴ്‌ തക്‌ബീറുകള്‍ കൊണ്ടും തുടങ്ങലും ഇടയില്‍ തക്‌ബീറുകള്‍ ആവര്‍ത്തിക്കലും സുന്നത്താണ്‌.

ചെറിയ പെരുന്നാള്‍

ചെറിയ പെരുന്നാള്‍
വിശുദ്ധിയുടെ ധന്യനാളുകള്‍ക്ക്‌ ചെറിയ പെരുന്നാളോടെ വിരാമമാവുകയാണ്‌. ഭക്തിയും ആരാധനാ കര്‍മ്മങ്ങളും നിറഞ്ഞു നിന്ന ദിനരാത്രങ്ങള്‍ ആഘോഷത്തിനും സന്തോഷത്തിനും വഴിമാറുന്നു. ആഘോഷത്തിന്റെ പാരമ്യതയില്‍ മതിമറക്കുന്ന ഇന്നിന്റെ യുവതലമുറ അതിനായി പുതിയ പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ്‌. വിശുദ്ധ ഇസ്‌ലാമിന്റെ എല്ലാ സീമകളും ലംഘിച്ച്‌ ആഹ്ലാദത്തിമിര്‍പ്പിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അവര്‍ ഉലകം ചുറ്റുന്നു.
ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ടും നന്ദി പ്രകടനം കൊണ്ടും ധന്യമാക്കേണ്ട പെരുന്നാള്‍ സുദിനം മദ്യാസക്തിയിലും സിനിമ-ചൂതാട്ടങ്ങളിലും അനിസ്‌ലാമിക ടൂര്‍ പ്രോഗ്രാമുകളിലുമായി ഹോമിക്കപ്പെടുന്നു. ആര്‍ഭാടങ്ങളില്‍ നിന്നും പിന്‍വാങ്ങി പഴമയുടെ പാരമ്പര്യത്തിലേക്ക്‌ മടങ്ങിവരാതെ ഈ സമുദായത്തിന്‌ രക്ഷയില്ല. ഓരോരുത്തരും വ്യക്തി പരമായും അവരുടെ നേതൃത്വത്തിന്‌ ഇമാമുമാരും മഹല്ല്‌ ഭാരവാഹികളും ഒത്തൊരുമിച്ചും പ്രവര്‍ത്തിക്കാതെ ആ മടക്കം കൈവരല്‍ അസാധ്യമാണ്‌. 
പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ നിര്‍വ്വഹിക്കേണ്ട ചില ആരാധനാ കര്‍മ്മങ്ങളെക്കുറിച്ച്‌ അറിയുക തികച്ചും, ഗുണകരമാണ്‌. 
പെരുന്നാള്‍ ദിവസം പരസ്‌പരം ആശംസകള്‍ നേരുന്നത്‌ പുണ്യമുള്ളതാണ്‌. ആശംസകള്‍ക്ക്‌ ഏത്‌ നല്ല വാക്കുകളുമാകാം. മുസ്വാഫഹത്ത്‌ ചെയ്യുന്നതും നല്ലതാണ്‌. ഇത്‌ പരസ്‌പര സ്‌നേഹവും ബന്ധവും ഊട്ടിയുറപ്പിക്കാന്‍ കാരണമാകും. (ശര്‍വാനി 3/56)
ദന്ത ശുദ്ധീകരണം, ദുര്‍ഗന്ധം അകറ്റല്‍, മീശ വെട്ടല്‍, കൈ കാല്‍ നഖങ്ങള്‍ മുറിക്കല്‍, കക്ഷ-ഗുഹ്യ രോമങ്ങള്‍ നീക്കം ചെയ്യല്‍ മുതലായവ പെരുന്നാളിനെ മാനിച്ച്‌ പ്രത്യേകം ചെയ്യേണ്ടതാണ്‌. (തുഹ്‌ഫ 3-47)
തക്‌ബീര്‍
പെരുന്നാള്‍ രാവ്‌ സൂര്യാസ്‌തമയം മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന്‌ ഇമാം തക്‌ബീറത്തുല്‍ ഇഹ്‌റാം ചൊല്ലുന്നതുവരെ തുടര്‍ച്ചയായി തക്‌ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്‌ (വിസര്‍ജനസ്ഥലവും തത്തുല്യമായ സ്ഥലങ്ങളും ഒഴിച്ച്‌ എവിടെ വച്ചും എപ്പോഴും തക്‌ബീര്‍ സുന്നത്താണ്‌). സ്‌ത്രീകളുടെയും നപുംസകങ്ങളുടെയും തക്‌ബീര്‍ അന്യ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ ശബ്‌ദം ഉയര്‍ത്തി ആവരുത്‌. സ്‌ത്രീയും അവളുടെ ശബ്‌ദവും അന്യ പുരുഷന്‌ ആസ്വാദിക്കാനുള്ളതല്ലല്ലോ?
സ്‌ത്രീകള്‍ തനിച്ചാകുമ്പോഴും വിവാഹബന്ധം ഹറാമായവരുടെ അടുത്തവെച്ചാകുമ്പോഴും ശബ്‌ദമുയര്‍ത്തി തക്‌ബീര്‍ ചൊല്ലാം. പുരുഷന്മാര്‍ക്ക്‌ എല്ലാ സമയത്തും ഉച്ചത്തില്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്ത്‌ തന്നെയാണ്‌. (ശര്‍വാനി 3-51)
ബലിപെരുന്നാളിനോടനുബന്ധിച്ച്‌ അറഫാദിനം സുബ്‌ഹ്‌ മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനം അസ്വ്‌ര്‍ വരെ എല്ലാ നിസ്‌കാരാനന്തരവും ദുല്‍ഹിജ്ജ ഒന്നു മുതല്‍ പത്തു വരെ ദിവസങ്ങളില്‍ ആട്‌, മാട്‌, ഒട്ടകം എന്നിവയെ കാണുമ്പോഴും തക്‌ബീര്‍ പ്രത്യേകം സുന്നത്തുണ്ട്‌.
``
പെരുന്നാള്‍ ദിവസം വെള്ളിയാഴ്‌ചയായാല്‍ അല്‍-കഹ്‌ഫ്‌, സ്വലാത്ത്‌ എന്നിവയേക്കാള്‍ പുണ്യം തക്‌ബീര്‍ മുഴക്കലാണ്‌ (തുഹ്‌ഫ 3-51).''
പെരുന്നാള്‍ നിസ്‌കാരം

ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന്‌ പുറപ്പെടുന്നതിനുമുമ്പ്‌ എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്യല്‍ സുന്നത്താണ്‌. അതിന്‌ സൗകര്യമായില്ലെങ്കില്‍ വഴിയില്‍ വച്ചോ നിസ്‌കരിക്കുന്ന സ്ഥലത്തുവച്ചോ ചെയ്യണം. ഇതൊഴിവാക്കല്‍ കറാഹത്താണ്‌. (തുഹ്‌ഫ 3-50).
പെരുന്നാള്‍ നിസ്‌കാരത്തിന്‌ വീട്ടില്‍ നിന്നും പുറപ്പെടുന്നതും തിരിച്ചു പോരുന്നതും വ്യത്യസ്‌ത വഴിയിലൂടെയായിരിക്കല്‍ സുന്നത്താണ്‌. (തുഹ്‌ഫ 3-49). പോകുന്നവഴി ദീര്‍ഘമുള്ളതാകലാണ്‌ ഉത്തമം, ദീര്‍ഘത്തിന്റെ തോതനുസരിച്ച്‌ പ്രതിഫലവും വര്‍ദ്ധിക്കും. (ശര്‍വാനി 3/49). സൂര്യനുദിച്ചയുടനെ പെരുന്നാള്‍ നിസ്‌കരിക്കുന്നതിന്‌ വിരോധമില്ല. (ശര്‍വാനി 3/40).
നിസ്‌കാരത്തിനായി വാഹനയാത്ര ഒഴിവാക്കി നടന്നെത്തലാണ്‌ ഗുണകരം. ഇമാമിനെ പിന്തുടര്‍ന്ന്‌ നിസ്‌കരിക്കുന്നവര്‍ നേരത്തെ തന്നെ സ്ഥലത്തെത്തണം. പെരുന്നാള്‍ നിസ്‌കാരത്തിന്‌ കൃത്യസമയത്ത്‌ സ്ഥലത്തെത്തലാണ്‌ ഇമാമിന്‌ സുന്നത്ത്‌. ആദ്യ സമയത്ത്‌ എത്തുന്നതിന്റെ പ്രതിഫലം ഇതിനാല്‍ ഇമാമിന്‌ നഷ്‌ടമാവുകയില്ല കാരണം, ഇത്‌ നബിചര്യയാണ്‌. (തുഹ്‌ഫ 3/49). 
പെരുന്നാള്‍ നിസ്‌കാരത്തിനുമുമ്പ്‌ മറ്റൊന്നും നിസ്‌കരിക്കാന്‍ പാടില്ല എന്നൊരു തെറ്റിദ്ധാരണ പലരിലുമുണ്ട്‌. സൂര്യോദയ ശേഷം ഏകദേശം 20 മിനിറ്റിന്‌ മുമ്പ്‌ സുന്നത്ത്‌ നിസ്‌കാരങ്ങള്‍ അനുവദനീയമല്ല എന്നതില്‍ നിന്നാണ്‌ അവരത്‌ മനസ്സിലാക്കിയത്‌. എന്നാല്‍ തഹിയ്യത്ത്‌ നിസ്‌കാരം എപ്പോഴും അനുവദനീയം തന്നെ. വിലക്കേര്‍പ്പെടുത്തപ്പെട്ടതില്‍ തഹിയ്യത്ത്‌ പെടുകയില്ല. ഇമാം ഒന്നും നിസ്‌കരിക്കാതെ നേരെ പെരുന്നാള്‍ നിസ്‌കാരത്തിലേക്ക്‌ പ്രവേശിക്കലാണ്‌ സുന്നത്ത്‌.
പെരുന്നാള്‍ നിസ്‌കാരം ഒറ്റയ്‌ക്കും നിസ്‌കരിക്കാം. അടിമ, സ്‌ത്രീ എന്നിവര്‍ക്കും പെരുന്നാള്‍ നിസ്‌കാരം സുന്നത്തുണ്ട്‌. സ്‌ത്രീകള്‍ മാത്രം ജമാഅത്തായി നിസ്‌കരിച്ചാല്‍ അവര്‍ക്ക്‌ ഖുത്വുബയില്ല. എന്നാല്‍ ഒരു സ്‌ത്രീ അല്‍പ്പം ഉപദേശം നല്‍കുന്നതിന്‌ വിരോധമില്ല അത്‌ നല്ലതാണ്‌. (തുഹ്‌ഫ, ശര്‍വാനി 3/40).
പെരുന്നാള്‍ നിസ്‌കാരത്തിന്റെ തക്‌ബീറുകള്‍ ഉറക്കെ ചൊല്ലണം. ഖളാഅ്‌ വീട്ടുകയാണെങ്കിലും ഉറക്കെയാക്കണം. തക്‌ബീറുകളുടെ ഇടയിലുള്ള ദിക്‌റുകള്‍ പതുക്കെയാണ്‌ ചൊല്ലേണ്ടത്‌. (തുഹ്‌ഫ 3/41).
പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രത്യേകമായുള്ള തക്‌ബീറുകള്‍ ചൊല്ലിത്തുടങ്ങുകയോ തീര്‍ക്കുകയോ ചെയ്യുന്നതിനുമുമ്പ്‌ ഇമാം ഓത്തില്‍ പ്രവേശിച്ചാല്‍ മഅ്‌മൂമിന്‌ ബാക്കി ചൊല്ലാന്‍ പാടില്ല. അയാള്‍ ഇമാമിന്റെ ഓത്ത്‌ ശ്രദ്ധിക്കണം. ശേഷം അയാള്‍ ഫാതിഹ ഓതണം (തുഹ്‌ഫ 3/44, 45).
പെരുന്നാള്‍ നിസ്‌കാരത്തില്‍ ഇമാം ഉറക്കെ ഓതല്‍ സുന്നത്താണ്‌. ഖളാഅ്‌ വീട്ടുന്നവനും ഒറ്റയ്‌ക്ക്‌ നിസ്‌കരിക്കുന്നവനും ഇത്‌ സുന്നത്ത്‌ തന്നെ. (ശര്‍വാനി 3/45). 
പെരുന്നാള്‍ നിസ്‌കാരം ഉപേക്ഷിക്കല്‍ കറാഹത്താണ്‌ (ശര്‍വാനി 3/339). പെരുന്നാള്‍ ഖുത്വുബയ്‌ക്ക്‌ വേണ്ടി ഖത്വീബ്‌ നില്‍ക്കും മുമ്പ്‌ മിമ്പറില്‍ വിശ്രമത്തിന്റെ ഇരുത്തം സുന്നത്താണ്‌. സാധാരണ ജുമുഅ വാങ്കിന്റെയത്ര സമയമിരിക്കണം. (ഫത്‌ഹുല്‍ മുഈന്‍ 110).
ഈദ്‌ഗാഹ്‌ (മൈതാന നിസ്‌കാരം)
പെരുന്നാള്‍ നിസ്‌കാരം പള്ളിയിലാകുന്നതാണ്‌ ഉത്തമം. മുസ്‌ലിംകളുടെ ആരാധാനാലയം പള്ളിയാണല്ലോ? പള്ളിയ്‌ക്കുള്ള മഹത്വവും പ്രാധാന്യവും വൃത്തിയും കൂടുതല്‍ ഭക്തി ലഭിക്കാനുള്ള സാഹചര്യവുമെല്ലാം ഈ വിധിയ്‌ക്ക്‌ നിമിത്തമായി പണ്ഡിതര്‍ ചൂണ്ടികാണിക്കുന്നു. മക്കയില്‍ ഇക്കാലമത്രയും മഹാന്മാരായ ഇമാമുകള്‍ മസ്‌ജിദുല്‍ ഹറമില്‍ വച്ചു തന്നെയാണ്‌ പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിച്ചതെന്ന്‌ `അല്‍ മുഹദ്ദബി'ല്‍ കാണാം. എന്നാല്‍ നബി (സ്വ) പെരുന്നാള്‍ നിസ്‌കാരം മൈതാനിയില്‍ വച്ച്‌ നിര്‍വ്വഹിച്ചിരുന്നുവെന്ന്‌ ഹദീസില്‍ കാണാം. പക്ഷേ ഇത്‌ പള്ളിയിലാണുത്തമമെന്ന വിധിക്കെതിരല്ല. തിരുനബി (സ്വ) മൈതാനം തിരഞ്ഞെടുക്കുന്നത്‌ മസ്‌ജിദുന്നബവി അത്രയും വിശാലമല്ലാതിരുന്നതുകൊണ്ടാണ്‌. പ്രവാചകരുടെ കാലത്തെ പള്ളി ഇന്നത്തെ പള്ളികളെ പോലെ ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്‌തമായിരുന്നില്ല. പതിവില്‍ കവിഞ്ഞ ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തിനുവന്നെത്തുമ്പോള്‍ പള്ളിയില്‍ തിരക്കനുഭവപ്പെട്ടിരുന്നു. 
പെരുന്നാള്‍ നിസ്‌കാരത്തിന്‌ മൈതാനം ഉചിതമായിരുന്നുവെങ്കില്‍ നബി (സ്വ) അത്‌ നേരിട്ട്‌ പഠിപ്പിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദ്ദേശം എവിടെയും കാണുന്നില്ല. പള്ളി തന്നെയാണ്‌ ശ്രേഷ്‌ഠം എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഈ വിഷയവുമായി തെളിവുകള്‍ വിലയിരുത്തി ഇമാം നവവി (റ) പറയുന്നത്‌ കാണുക: ``പ്രബലമായ അഭിപ്രായം പെരുന്നാള്‍ നിസ്‌കാരം പള്ളിയില്‍ വച്ചുതന്നെ നിര്‍വ്വഹിക്കണമെന്നാണ്‌. പള്ളി വിശാലമായിരിക്കെ മൈതാനിയില്‍ നിസ്‌കരിക്കുന്നത്‌ അത്യുത്തമമായതിനെ ഉപേക്ഷിക്കലാണ്‌.''
പെരുന്നാള്‍ നിസ്‌കാരത്തിനായി ഈദ്‌ഗാഹുകള്‍ സൃഷ്‌ടിക്കുന്നവര്‍ അതിന്റെ വിജയത്തിനായി സ്‌ത്രീകളെ അണിയിച്ചൊരുക്കി യാത്രയാക്കാറുണ്ട്‌. എന്നാല്‍ പെരുന്നാള്‍ നിസ്‌കാരത്തിനു മാത്രമല്ല ഒരു നിസ്‌കാരത്തിനും നബി പത്‌നിമാരില്‍ ഒരാള്‍ പോലും ഇതര സ്വഹാബാക്കളോടൊപ്പം നബി (സ്വ) നേതൃത്വം കൊടുക്കുന്ന മസ്‌ജിദുന്നബവിയിലേയോ മറ്റോ ജമാഅത്തുകളില്‍ പങ്കെടുത്തതായി രേഖയില്ലെന്ന്‌ അവര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.
പെരുന്നാള്‍ നിസ്‌കാരത്തിന്‌ സ്‌ത്രീകള്‍ ഹൈളുകാരികളടക്കം രംഗത്തിറങ്ങിയ ഒരു ഹദീസ്‌ കാണാം: ``ഒരു പ്രത്യേക സാഹചര്യത്തില്‍ നബി (സ്വ) പുറപ്പെടുവിച്ച ഒരു ആഹ്വാനത്തെ തുടര്‍ന്നായിരുന്നു അത്‌. മുസ്‌ലിം ജനസംഘ്യ ശത്രുക്കള്‍ക്ക്‌ ബോധ്യപ്പെടുത്തിക്കൊടുക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനുമായിരുന്നു അത്‌. ആര്‍ത്തവകാരികള്‍ വരെ എത്തണമെന്നും പറഞ്ഞത്‌ അതിനുവേണ്ടിയാണ്‌. അല്ലാതെ അവരെയും നിസ്‌കാരത്തിനായി വിളിച്ചുവരുത്തിയതാണെന്ന്‌ എങ്ങനെ പറയാന്‍ കഴിയും ഇസ്‌ലാമിന്റെ ആദ്യ കാലത്തായിരുന്നു ഈ സംഭവം എന്നാല്‍ ഹിജാബിന്റെ വിധി പൂര്‍ണ്ണമാകുന്ന `നിങ്ങള്‍ ഭവനാന്തര്‍ ഭാഗത്ത്‌ ഒതുങ്ങിക്കൂടുക' എന്നര്‍ത്ഥം വരുന്ന ആയത്തവതീര്‍ണ്ണമാകുന്നത്‌ ഹിജ്‌റ ഒമ്പതാം വര്‍ഷത്തിലാണ്‌. 
നബി (സ്വ) യുടെ അവസാനകാല നിലപാട്‌ സ്‌ത്രീകളുടെ പൊതുരംഗ പ്രവേശനത്തിന്‌ വിരുദ്ധമായിരുന്നു എന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒറ്റപ്പെട്ട സംഭവമായി കാണുന്ന ആഇശ ബീവിയുടെ പള്ളി പ്രവേശനം അവര്‍ തന്നെ അവസാനിപ്പിച്ചതോടെ ആ അദ്ധ്യായത്തിന്‌ ഇസ്‌ലാമിക ചരിത്രത്തില്‍ അന്ത്യം കുറിച്ചതാണ്‌. ഇങ്ങനെ നോക്കുമ്പോള്‍ നബി (സ്വ) യുടെയും സ്വഹാബത്തിന്റെയും കാലത്ത്‌ അന്ത്യംകുറിച്ച ഒരുകാര്യം പിന്നെയും ഉയര്‍ത്തിക്കൊണ്ടുവരുന്നത്‌ എങ്ങനെ ഇസ്‌ലാമികമാകും ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ. മുപ്പത്‌ ദിവസം നീണ്ട വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി അനിസ്‌ലാമിക നടപടിയിലൂടെ കളങ്കപ്പെടുത്താനുള്ള ഇബ്‌ലീസിന്റെ ദുഷ്‌പ്രേരണയെ നാം തള്ളിക്കളയുക. നാഥന്‍ തുണയ്‌ക്കട്ടെ. 
Related Posts Plugin for WordPress, Blogger...