നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 21 February 2014

രോഗങ്ങള്‍

    രോഗങ്ങള്‍


                                ആസ്‌മ, പനി, തലവേദന, ചെറിയ അസ്വസ്ഥതള്‍, എലിപ്പനി, ഡങ്കിപ്പനി, കാന്‍സര്‍, എയ്‌ഡ്‌സ്‌, എബോള, തുടങ്ങി ചെറുതും വലുതുമായ രോഗങ്ങള്‍ നമുക്കറിയാം. ചിലത്‌ നിസ്സാരമെങ്കില്‍ മറ്റ്‌ ചിലത്‌ മാരകവും മാറാവ്യാധിയുമാണ്‌.പകരുന്നതും അല്ലാത്തതും ആകൂട്ടത്തിലുണ്ട്‌.
                      ലോകം പുരോഗമിക്കുന്തോറും വ്യത്യസ്‌ത പേരുകളിലും ചികിത്സലഭിക്കാത്തതും ഫലിക്കാത്തതുമായ രോഗങ്ങളും പുരോഗമിക്കുന്നു. ചില രോഗങ്ങളുടെ പേരില്‍ മനുഷ്യന്‍ ഞെരിപിരി കൊളളുന്നു. അതിനുള്ള ഔഷധമോ ചികിത്സയോ കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്‌ത്രം നട്ടം തിരിയുന്നു. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം. മരണമൊഴിച്ച്‌ എല്ലാ അസുഖത്തിന്നും ഔഷധമുണ്ടന്നത്‌ തിരുമൊഴിയാണ്‌.
                     നമുക്ക്‌ പലപ്പോഴും പലവിധ രോഗങ്ങള്‍ വരാറുണ്ട്‌. ചിലതൊക്കെ സ്വയം മാറുന്നു. മറ്റു ചിലത്‌ ചെറിയ ചികിത്സയിലൂടെ വേഗം ഭേദമാകുന്നു.ചിലത്‌ കൂടുതല്‍ കാലം മരുന്നു കഴിക്കുമ്പോള്‍ സുഖമാകുന്നു. എന്നാല്‍ ചിലത്‌ എത്ര കാലം ചികിത്സിച്ചാലും മാറുന്നില്ല. ഇതിലെല്ലാം മനുഷ്യന്‌ ചിന്തിക്കാനും മനസ്സിലാക്കാനും ഉണ്ട്‌.
                       ചിലര്‍ രോഗം വരുമ്പോള്‍ തീരെ മരുന്നുപയോഗിക്കാതിരിക്കുന്നു.റബ്ബ്‌ തന്നത്‌ റബ്ബ്‌ ശിഫയാക്കട്ടേയെന്നാണ്‌ അവരുടെ ചിന്ത.കുഴപ്പമില്ല അതിനുള്ള ത്രാണിയുണ്ടങ്കില്‍. ചികിത്സയും മരുന്നും തവക്കുലിന്‌ എതിരല്ല എന്ന്‌ ഇവര്‍ മനസ്സിലാക്കുന്നില്ല. മറ്റൊരു കൂട്ടര്‍ ഡോക്‌ടറും മരുന്നു മൊക്കെ അല്ലാഹുവിനെ പോലെ കരുതുന്നു. നിസ്സാര രോഗങ്ങള്‍ക്ക്‌ ഉടന്‍ ആസ്‌പത്രിയില്‍ പോകുകയും മരുന്ന്‌ വാങ്ങുകയും ചെയ്യുന്നു. ഡോക്‌ടര്‍ക്കും മരുന്നിനും ശിഫയാക്കാനുള്ള കഴിവ്‌ അല്ലാഹുവാണ്‌ കൊടുക്കുന്നത്‌ എന്ന ബോധം ലവലേശമില്ലാത്തത്‌ പോലെയാണ്‌ അവരുടെ നിലപാട്‌. ഒരു കാര്യത്തിലും കൃത്യനിഷ്‌ഠയില്ലങ്കിലും മരുന്ന്‌ സേവിക്കുന്നതില്‍ ഒരുവിട്ടുവീഴ്‌ചയുമില്ല. ചികിത്സയും മരുന്നും വേണ്ടന്നല്ല ഈപറയുന്നത്‌. മറിച്ച്‌ വേണമെന്ന്‌ തന്നെയാണ്‌. പക്ഷെ അതിനെ മുഖ്യ അവലംബമാക്കരുത്‌ . ഏത്‌ ഔഷധത്തിലൂടെയും അത്‌ കാരണമായി ശമനം നല്‍കുന്നത്‌ അല്ലാഹുവാണ്‌. അവനെയാണ്‌ എല്ലാ കാര്യത്തിലുമെന്നതുപോലെ ഇതിലും അവലംബിക്കേണ്ടത്‌. ഈനിലയില്‍ കാരണങ്ങളുമായി ബന്ധപ്പെടാവുന്നതാണ്‌ അങ്ങനെയാവുമ്പോള്‍ മരുന്ന്‌ കഴിച്ചാലും ഇല്ലെങ്കിലും രോഗശമനം നല്‍കുന്നത്‌ അള്ളാഹുവാണെന്ന്‌ കാണാന്‍ കഴിയും. അപ്രകാരമുള്ള ചിക്ത്‌സ ഒരിക്കലും തവക്കുലിന്‌ എതിരാകുന്നില്ല.
                നമ്മില്‍ ചിലര്‍ വര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസവും മരുന്നിലാണ്‌. പക്ഷേ അസുഖമാണെങ്കില്‍ മാറുന്നുമില്ല. ചിലപ്പോള്‍ രോഗം പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നു. മറ്റു ചിലപ്പോള്‍ പഴയതിനോടൊപ്പം പുതിയ രോഗവും വരുന്നു. ഈസന്ദര്‍ഭങ്ങളിലൊക്കെ ചികത്സക്കൊപ്പം നമ്മുടെ ചെയ്‌തികളും ചിന്തകളും വിലയിരുത്തുകയും മോശമായവ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയില്‍ നിന്നൊഴിവായി പശ്ചാതപിച്ച്‌ മടങ്ങുകയും വേണം. അല്ലെങ്കില്‍ ഇത്‌ അല്ലാഹുവിന്റെ തീരുമാനമാണെന്നുറച്ച്‌ ക്ഷമിക്കണം . മറിച്ച്‌ അല്ലാഹുവിനെതിരെ തിരിയുകയോ മറ്റുള്ളവരോട്‌ കയര്‍ക്കുകയോ ചെയ്‌താല്‍ അത്‌ ആപത്താണ്‌. തിരുനബി(സ)പറഞ്ഞു. രോഗങ്ങള്‍ വരുന്നത്‌ മൂന്ന്‌ കാര്യത്തിനാവാം. ഒന്ന്‌ അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്നതിന്‌ രണ്ട്‌ തെറ്റുകള്‍ പൊറുക്കപ്പെടുന്നതിന്ന്‌.മൂന്ന്‌ അല്ലാഹുവില്‍ നിന്ന്‌ അകറ്റുന്നതിന്ന്‌. ഇതില്‍ മൂന്നാമത്തേതില്‍ ഉള്‍പ്പെടാതിരിക്കാന്‍ വിശ്വസി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്‌.
             രോഗാതുരാവസ്ഥയില്‍ നാം ആദ്യം പരിശോധിക്കേണ്ടത്‌ നമ്മുടെ പ്രവൃത്തികളും വിചാരങ്ങളുമാണ്‌. അല്ലാഹുവും തിരുദൂതരും (സ) നിഷ്‌ക്കര്‍ഷിച്ചതിനെതിരായി വല്ലതും പ്രവര്‍ത്തിച്ചോ? സത്യവിശ്വാസികളായ സഹോദരങ്ങളോടും സഹജീവികളോടുമുളള പെരുമാറ്റവും അവരെ സംബന്ധിച്ചുള്ള വിചാരവും ശരിയായ രീതിയിലാണോ? അള്ളാഹുവിനോടുള്ള ബാധ്യതാ നിര്‍വ്വഹണത്തില്‍ വീഴ്‌ച വന്നിട്ടുണ്ടോ? കുടുംബത്തിലും സമൂഹത്തിലും നല്ല സ്വഭാവത്തിലാണോ പ്രവര്‍ത്തിക്കുന്നത്‌? തുടങ്ങിയ വിചിന്തനങ്ങള്‍ നടത്തി, പരിഹരിച്ച്‌ നല്ല പെരുമാറ്റങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അല്ലാഹുവിലേക്ക്‌ കൂടുതല്‍ അടുക്കാന്‍ നാം ശ്രമിക്കുക. ഒരുപക്ഷേ കൂടുതല്‍ അടുക്കുന്തോറും രോഗങ്ങളും ബുദ്ധിമുട്ടുകളും വര്‍ദ്ധിച്ചേക്കും.അള്ളാഹുവിനോട്‌ ഏറ്റവും അടുത്ത അമ്പിയാക്കള്‍ നേരിട്ട പ്രയാസങ്ങള്‍ നമ്മെ അതാണ്‌ പഠിപ്പിക്കുന്നത്‌. അള്ളാഹുവിന്റെ കഠിനമായ പരീക്ഷണങ്ങള്‍ക്ക്‌ കൂടുതല്‍ വിധേയ മാകുന്നത്‌ അമ്പിയാക്കളും ഇഷ്‌ടദാസ്‌ന്മാരുമാണെന്നത്‌ തിരുഹദീസിന്റെ ആശയമാണ്‌.
            അല്ലാഹു അവനിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുവാന്‍ ഉദ്ധേശിക്കുന്നവര്‍ക്ക്‌ രോഗമോ മറ്റ്‌ വിഷമങ്ങളോ നല്‍കിയാല്‍ അത്‌ അല്ലാഹുവിന്റെ വിധിയാണ്‌, അവന്റെ അനേക അനുഗ്രഹങ്ങള്‍ക്ക്‌ മുമ്പില്‍ തന്റെ ആരാധനകളും മറ്റും ഒന്നുമല്ലായെന്ന്‌ നിനച്ച്‌ അവര്‍ ക്ഷമിക്കുന്നതാണ്‌ . തെറ്റുകളുടെ പേരില്‍ രോഗിയാവുന്നവര്‍ തന്റെ ദോഷങ്ങള്‍ പൊറുക്കാന്‍ റബ്ബ്‌ നല്‍കിയ പ്രായശ്ചിത്തമാണ്‌ ഇതെന്ന്‌ കരുതി സമാധാനിക്കും. എന്നാല്‍ താന്‍ വളരെയധികം സത്‌ക്കര്‍മ്മങ്ങളും ദാനധര്‍മ്മങ്ങളും മറ്റ്‌ നിരവധി പുണ്യങ്ങളും ചെയ്‌തിട്ട്‌ തനിക്ക്‌ ഈരോഗം പടച്ചവന്‍ എന്തിനാതന്നത്‌? എത്രനല്ലത്‌ ചെയ്‌തിട്ടും അവന്‍ എന്നെ വിഷമത്തിലാക്കുന്നു എന്ന്‌ അല്ലാഹുവിനെതിരെ ചിന്തിക്കുന്നവര്‍ അല്ലാഹുവില്‍നിന്ന്‌ കൂടുതല്‍ അകന്ന്‌ പരാജിതരാവുകയാണ്‌. 

5 comments:

  1. രോഗം ആര്‍ തരുന്നു?

    ReplyDelete
  2. രോഗാതുരാവസ്ഥയില്‍ നാം ആദ്യം പരിശോധിക്കേണ്ടത്‌ നമ്മുടെ പ്രവൃത്തികളും വിചാരങ്ങളുമാണ്‌.

    ReplyDelete

Related Posts Plugin for WordPress, Blogger...