നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 7 June 2014

മതവിദ്യാഭ്യാസത്തിന്‌ രണ്ടാം സ്ഥാനമോ?

മതവിദ്യാഭ്യാസത്തിന്‌ 
രണ്ടാം സ്ഥാനമോ?




``ഇസ്‌ലാം വ്യാപിക്കണമെന്ന ഉദ്ദേശത്തോടുകൂടി ആരെങ്കിലും ദീനീ വിദ്യാഭ്യാസം തേടുകയും അതിനിടയില്‍ മരണപ്പെടുകയും ചെയ്‌താല്‍ പരലോകത്ത്‌ അദ്ദേഹത്തിന്റെയും നബിമാരുടെയും ഇടയില്‍ ഒരു പദവി (വിത്യാസം) മാത്രമേ കാണുകയുള്ളൂ. (ഹദീസ്‌)''
                                      മതവിജ്ഞാനം നേടുന്നതിന്റെയും അതിനായി പരിശ്രമിക്കുന്നതിന്റെയും മഹത്വമാണ്‌ മേല്‍ ഹദീസ്‌ വിശദീകരിക്കുന്നത്‌. പ്രവാചകത്വ പദവി അല്ലാഹു അവന്‍ തെരഞ്ഞെടുത്ത വ്യക്തികള്‍ക്കു മാത്രമായി ഈ ലോകത്ത്‌ നിര്‍ണ്ണയിച്ചിട്ടുള്ളതാണ്‌. അത്‌ മറ്റാര്‍ക്കും കൊടുക്കുകയില്ല. പ്രവാചകത്വം എന്ന പദവിക്കിപ്പുറത്തേക്കുള്ള മുഴുവന്‍ പദവികളും അവയുടെ എണ്ണമറ്റ പ്രതിഫലങ്ങളും ഇല്‍മ്‌ പഠനത്തില്‍ മുഴുകിയ വ്യക്തിക്ക്‌, പഠനത്തിനിടയില്‍ മരണപ്പെട്ടാല്‍ ലഭ്യമാകുന്നതാണ്‌ എന്നത്രെ പ്രവാചക ശിരോമണി (സ്വ) ഈ ഹദീസിലൂടെ കല്‍പിക്കുന്നത്‌. മത വിദ്യാര്‍ത്ഥിക്ക്‌ അവന്റെ വിദ്യാഭ്യാസ കാലഘട്ടിത്തിലുണ്ടാകുന്ന മരണം മൂലം രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുമെന്നും ഹദീസ്‌ റിപ്പോര്‍ട്ടുകളില്‍ കാണാവുന്നതാണ്‌. ജീവന്‍ പണയം വച്ചുകൊണ്ട്‌ ആയുധസജ്ജരായി ശത്രുമുഖത്ത്‌ അണിനിരക്കുന്ന ജിഹാദിനു തുല്യമാണ്‌ മത വിദ്യയുടെ അഭ്യസനം. ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക്‌ നിര്‍ബന്ധ പൂര്‍വ്വം കടിഞ്ഞാണിട്ടുകൊണ്ടാണ്‌ ശത്രുവുമായുള്ള യുദ്ധമുഖത്തേക്കുള്ള യാത്രയെങ്കില്‍, ഭൗതിക മോഹങ്ങളിലധികത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടാണ്‌ മത വിദ്യാഭ്യാസ രംഗത്തേക്കുള്ള ഗമനം. അതുകൊണ്ട്‌ തന്നെ എല്ലാകാലങ്ങളിലും വിശിഷ്യാ ആധുനിക കാലഘട്ടത്തില്‍ പ്രത്യേകിച്ചും മതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സമീപനത്തില്‍ ശക്തമായ പിന്നോക്കാവസ്ഥ അനുഭവപ്പെടുന്നത്‌. ഭൗതിക വിദ്യാഭ്യാസ കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച പാഠ്യേതര വിഷയങ്ങളും അവരുടെ മനസ്സുകളെ ആകര്‍ഷിച്ചു നിറുത്തുവാന്‍ പര്യാപ്‌തമായ മറ്റു സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ളപ്പോള്‍, മതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഭൗതികതയുമായി ഏറെ വ്യത്യസ്‌തവും പലപ്പോഴും താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധവുമായ വിഷയങ്ങളും ചര്‍ച്ചകളുമാണ്‌ അഭിമുഖീകരിക്കേണ്ടി വരുന്നത്‌. ``നബിയേ! തങ്ങള്‍ പറയുക; തീര്‍ച്ചയായും ഭൗതിക ജീവിതം ആഢംബരവും പരസ്‌പരം മഹിമ പറയലും സ്വത്തിലും സന്താനങ്ങളിലും വര്‍ദ്ധനവ്‌ കാണിക്കലുമാകുന്നു (വി.ഖു).'' മത വിദ്യാഭ്യാസം രണ്ടാം സ്ഥാനത്തേക്ക്‌ തള്ളപ്പെടുന്നതിന്‌ പ്രേരകമാകുന്ന സംഗതികളാണ്‌ വിശുദ്ധ ഖുര്‍ആന്‍ മേല്‍ സൂക്തത്തില്‍ വിശദീകരിക്കുന്നത്‌.
ഭൗതികതയിലും തുടര്‍ന്ന്‌ അറിവില്ലായ്‌മയിലും അഴിഞ്ഞാടിയിരുന്ന അറേബ്യന്‍ സംസ്‌കാരത്തെ മഹാനായ നബി (സ്വ) വിപ്ലവപ്പെടുത്തിയത്‌ അറിവ്‌ നല്‍കിയും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക്‌ അവരെ പരിവര്‍ത്തിപ്പിച്ചുകൊണ്ടുമായിരുന്നു. എല്ലാ വിജയങ്ങളുടെയും നാരായ വേര്‌ അറിവ്‌ ആണെന്നും അജ്ഞതയില്‍ നിന്നാണ്‌ സര്‍വ്വനാശങ്ങളുടെയും ഉറവിടം എന്നും ലോകത്തെ പഠിപ്പിച്ചു. അന്ധകാര നിബിഡമായ അറേബ്യന്‍ ജനതയില്‍ ശിര്‍ക്ക്‌ തുടങ്ങി മുഴുവന്‍ വിപത്തുകളില്‍ നിന്നും രക്ഷനേടുന്നതിനുള്ള ഒറ്റ മൂലിയായാണ്‌ അറിവിനെ അല്ലാഹു പരിചയപ്പെടുത്തിയത്‌. ``അത്യുദാരനായ അങ്ങയുടെ സ്രഷ്‌ടാവിന്റെ നാമത്തില്‍ അങ്ങ്‌ ഓതി തുടങ്ങുക: പേനകൊണ്ട്‌ അറിവ്‌ നല്‍കിയവനാണവന്‍'' (വി.ഖു.) വിജ്ഞാനത്തിന്റെ മഹത്വത്തിലേക്ക്‌ മനുഷ്യ-ജിന്നു വംശത്തിന്റെ ശ്രദ്ധ വിശുദ്ധ ഖുര്‍ആന്‍ ക്ഷണിക്കുകയാണ്‌, ഈ സുക്തത്തിലൂടെ. ഇരുട്ടിലൂടെ തപ്പിത്തടയുന്നവന്‍ എപ്രകാരം ആപത്‌ സന്ധികളില്‍ കുടുങ്ങുന്നുവോ. അപ്രകാരം അറിവില്ലാതെ കര്‍മ്മാനുഷ്‌ഠാനങ്ങള്‍ ചെയ്യുന്നവനും പ്രതിഫല സമ്പാദന വിഷയത്തില്‍ ആപത്തിലുമത്രെ! കുന്നുകളും കുഴികളും ഇഴജന്തുക്കളും ഹിംസ്ര ജീവികളും വിഷജന്തുക്കളും അവന്റെ മുമ്പില്‍ ഭീകരമായ വിപത്തുകള്‍ വിതയ്‌ക്കുന്നതുപോലെ ഈമാനിക-ആത്മീയ മേഖലയില്‍, സത്യത്തെ കണ്ടെത്താനുള്ള വഴിത്താരയില്‍ അതിഭീകരവും കൊടുമ നിറഞ്ഞതുമായ വിപല്‍ ജന്തുകളത്രെ അവനെ കാത്തുനില്‍ക്കുന്നത്‌. അന്ധകാര വഴിയിലൂടെ വഴിവിളക്കുകളില്ലാതെ സഞ്ചരിക്കുന്നവര്‍ ഭൗതീകമായ ആപല്‍ ശങ്കയെ വിലക്ക്‌ വാങ്ങും പോലെ അറിവില്ലാതെ അല്ലാഹുവിന്റെ കാര്യങ്ങളില്‍ പ്രവേശിക്കുന്നവര്‍ ആത്മീയമായി അത്യന്തിക പരാജയത്തിലെത്തിപ്പെടുന്നുവെന്നര്‍ത്ഥം.

                        നമ്മുടെ സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്‌ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയായിരിക്കേ, അറിവിന്റെ മഹത്വത്തെകുറിച്ചും അറിവുകൊണ്ട്‌ ഭൗതികമായും പാരത്രികമായും ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും സമ്പാദ്യങ്ങളെക്കുറിച്ചുമാണ്‌ വിശുദ്ധ ഖുര്‍ആനിനും ഹദീസിനും എമ്പാടും വിശദീകരിക്കുവാനുള്ളത്‌. `വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാഡി' യെന്നാണ്‌ മഹാനായ തിരുനബി (സ്വ) ഉല്‍ബോധിപ്പിക്കുന്നത്‌. ``നീ ഒരു പണ്ഡിതന്‍ ആകണം, അല്ലെങ്കില്‍ അറിവുനേടുന്നവനോ, വിജ്ഞാനത്തെ ശ്രദ്ധിച്ചുകേള്‍ക്കുന്നവനോ അതുമല്ലെങ്കില്‍ അതിനെ സ്‌നേഹിക്കുവാനെങ്കിലുമാകണം; അഞ്ചാമതൊരു വിഭാഗത്തില്‍ പെട്ടുപോകരുത്‌'' എന്ന്‌ പ്രവാചക തിരുമേനി (സ്വ) യുടെ കര്‍ക്കശമായ നിര്‍ദ്ദേശങ്ങളില്‍ കാണാം. ഈ സമുദായത്തിലെ പണ്ഡിതന്മാര്‍ മുന്‍ഗാമികളായ ബനൂഇസ്‌റാഈലിലെ പ്രവാചകന്മാര്‍ക്കു തുല്യരാണെന്നത്രെ പ്രവാചക വചനം. അതുകൊണ്ടുതന്നെയാണ്‌ പണ്ഡിതന്മാരുടെ വിയോഗം ലോകത്തിന്റെ തന്നെ വിപത്ത്‌ ആയിത്തീരുന്നത്‌. സഞ്ചാരപഥത്തില്‍ നിന്നും വഴിവിളക്കുകള്‍ അണഞ്ഞു പോകുന്നുവെന്നും തുടര്‍ന്നുള്ള പാതകളിലെ ദുര്‍ഘടസന്ധികള്‍ പ്രവചനാതീതമാണെന്നും സാരം. പണ്ഡിതന്റെ പേനയില്‍ നിന്നും ഉതിരുന്ന മഷിത്തുള്ളികള്‍ ധീര ജിഹാദ്‌ നടത്തി രക്തസാക്ഷികളായ ശുഹദാക്കളുടെ രക്തത്തേക്കാള്‍ ശ്രേഷ്‌ഠവും മഹത്തരവുമാണ്‌ അല്ലാഹുവിന്റെയടുക്കല്‍; മാത്രമല്ല പണ്ഡിതന്മാര്‍ക്ക്‌ പരലോകത്ത്‌ വച്ചു നല്‍കപ്പെടുന്ന അവര്‍ണ്ണനീയമായ പ്രതിഫലങ്ങളും അളവറ്റ അനുഗ്രഹങ്ങളും കാണുമ്പോള്‍, രക്തസാക്ഷികള്‍ പോലും ആഗ്രഹിച്ചു പോകുമത്രെ! താനും ഒരു പണ്ഡിതനായി പുനര്‍ജനിപ്പിക്കപ്പെടുകയും ഇല്‍മീ സേവനത്തിലായി ജീവിച്ചു വീണ്ടും മരിക്കുകയും ചെയ്‌തിരുന്നെങ്കില്‍ എന്ന്‌. രക്തസാക്ഷിയ്‌ക്ക്‌ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ ജിഹാദ്‌ ചെയ്യാനുള്ള പ്രേരണ ലഭിച്ചതും ശഹാദത്ത്‌ വരിച്ചാല്‍ ലഭിക്കാവുന്ന സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളെക്കുറിച്ച്‌ ബോധ്യമുണ്ടായതും വിജ്ഞാനം മൂലമാണ്‌.
                      വിജ്ഞാനമെന്നത്‌ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ സര്‍വ്വ വിജ്ഞാനങ്ങളെയും ഉള്‍ക്കൊള്ളുന്നുവെങ്കിലും, മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ അത്യന്തികമായ വിജയം-യഥാര്‍ത്ഥ വിജയം- പാരത്രികമോക്ഷമാണെന്നതിനാല്‍ പാരത്രീകമായ നേട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്ന വിജ്ഞാനമെന്നത്രെ അര്‍ത്ഥമാക്കേണ്ടതും; മഹത്തുക്കള്‍ നമുക്ക്‌ വിശദീകരിച്ചു തന്നിട്ടുള്ളതും!. മറ്റു അറിവുകളെല്ലാം തന്നെ പാരത്രിക വിജ്ഞാനത്തിന്‌ സഹായകരവും മുതല്‍കൂട്ടാകുന്നതുമായിത്തീരണമെന്നാണ്‌ ശാസന.
ഭൗതിക വിജ്ഞാനത്തിന്റെ പ്രയോക്തികളെയും പ്രയോജനങ്ങളെയും കുറിച്ച്‌ ആര്‍ക്കും ഒരു അവ്യക്തതയും അവശേഷിക്കുന്നില്ല. ഭൗതികതയ്‌ക്കുവേണ്ടിയുള്ള കിടമത്സരങ്ങളില്‍ ഭൗതിക വിജ്ഞാനത്തെ കരുവാക്കികൊണ്ടുള്ള മുന്നേറ്റം തന്നെ അതിന്‌ വ്യക്തമായ സാക്ഷിനല്‍കുകയും ചെയ്യുന്നു. അത്യുന്നത കോഴ്‌സുകള്‍ക്കുള്ള അഡ്‌മിഷനുവേണ്ടി മാത്രം ലക്ഷോപലക്ഷങ്ങള്‍ വാരിയെറിയുന്ന കിടമത്സരങ്ങള്‍ താഴെ എല്‍.കെ.ജി വരെ എത്തിയിരിക്കുന്നുവെന്നതാണ്‌ നിലവിലെ അവസ്ഥ. താല്‍കാലിക ഭൗതിക വിദ്യാഭ്യാസം, ആവശ്യകതയില്‍ നിന്നുയര്‍ന്ന്‌ അനിവാര്യതയിലേക്കും തുടര്‍ന്ന്‌ അധിനിവേശത്തിലേക്കുമായി അത്‌ വളര്‍ന്നിരിക്കുകയാണ്‌. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വിദേശ-എത്യോപ്യന്‍ നാടുകളിലേക്ക്‌ ജോലി ആവശ്യാര്‍ത്ഥവും തുടര്‍ന്ന്‌ പണത്തിനുവേണ്ടിയുമുള്ള യാത്രയും അവിടത്തെ വാസവും അധികരിച്ചതോടെ അന്താരാഷ്‌ട്ര ഇംഗ്ലീഷ്‌ ഭാഷയും നമ്മുടെ തലക്ക്‌ മത്തുപിടിപ്പിക്കാന്‍ തുടങ്ങി. അതിന്റെ പ്രതിഫലനമെന്നോണം നമ്മുടെ നാടുകളില്‍ സുപ്രധാന പട്ടണങ്ങളിലും മറ്റ്‌ അവിടവിടെയായും ഉയര്‍ന്നു തുടങ്ങിയ ഇംഗ്ലീഷ്‌ സി.ബി.എസ്‌.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പതിപ്പുകള്‍ ഇന്ന്‌ ഗ്രാമങ്ങള്‍തോറും കൂണ്‌ പോലെ മുളച്ചുപൊന്താന്‍ തുടങ്ങി. ഫലം ഒരുപരിധിവരെ ആശ്വാസമാണെങ്കില്‍ പോലും; എല്ലാവര്‍ക്കും വിദേശ വിദ്യാഭ്യാസവും കടല്‍കടന്നുള്ള വൈറ്റ്‌ കോളര്‍ ജോലികളും ലഭ്യമാകുന്നില്ല എന്നതിനപ്പുറം അഷ്‌ടിക്കുവക കണ്ടെത്താന്‍ വേണ്ടി ബുദ്ധിമുട്ടുന്നവര്‍ പോലും ഭീമമായ സാമ്പത്തിക ബാധ്യതകളില്‍ കുടുങ്ങി നട്ടം തിരിയുന്നുവെന്നത്‌ അത്യന്താധുനിക വിദ്യാഭ്യാസ വീഴ്‌ചയുടെ ഒരു മറുവശമായി നിലകൊള്ളുകയും ചെയുന്നു.
                     കേവല ഭൗതികതയുടെ നൈമിഷിക സുഖത്തിനും നശ്വരഭാവിക്കും വേണ്ടി ഇത്രയേറെ ത്യാഗം ചെയ്യുന്ന നാം ശാശ്വത ക്ഷേമത്തിനും പാരത്രിക വിജയത്തിനും വേണ്ടി ആപേക്ഷികമായ അധ്വാനങ്ങള്‍ക്കുപോലും മടികാണിക്കുന്നുവെന്നതാണ്‌ ആത്മീയ വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ വേദനാജനകമായ സ്ഥിതി വിശേഷം. ഗവണ്‍മെന്റുകളുടെ നയനിലപാടുകളനുസരിച്ചുപോലും 10.00 മണിയ്‌ക്ക്‌ ആരംഭിക്കേണ്ട സ്‌കൂള്‍ സമയം, സ്‌പെഷ്യല്‍ ക്ലാസുകളുടെ പേരിലും മറ്റു സ്‌കൂളുകളുമായി പരിധിവിട്ട മത്സര മുന്നേറ്റത്തിനുവേണ്ടിയും സമയം നീട്ടി നീട്ടി, ഇപ്പോള്‍ 08.00 മണിക്ക്‌ വരെയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഫലമോ, മദ്‌റസകളിലെ പരിമിതമായ പഠനസമയത്തിന്റെ ഇടുക്കം ഭീബല്‍സമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മതപഠനത്തിന്റെ ശാന്തിഗോപുരം പടുത്തുയര്‍ത്താന്‍ വേണ്ടി കഠിനാധ്വാനം ചെയ്‌ത്‌ തയ്യാറാക്കിയ വിശാല മനോഹരമായ മദ്‌റസാകെട്ടിടങ്ങള്‍, തിരക്കിട്ട്‌ വന്ന്‌ പോകുന്ന തങ്ങളുടെ വിദ്യാര്‍ത്ഥികളെ നോക്കി സഹതാപം പങ്കിടുന്നു. 
                          മദ്രസാവിദ്യാഭ്യാസത്തിന്റെ അഭാവം കുട്ടിയുടെ ഭാവിയിലും അനുബന്ധമായി സമൂഹത്തിലും ഉണ്ടായേക്കാവുന്ന ഭയാനകമായ ദുരന്തപര്യാവസാനത്തെക്കുറിച്ചു ചിന്തിക്കുവാന്‍ ഒരുവേള അല്‍പ്പം സമയം നാം കണ്ടെത്തിയിരുന്നെങ്കില്‍, നമ്മുടെ സാംസ്‌കാരിക കേന്ദ്രങ്ങളായ മദ്‌റസകള്‍ ഇതിലേറെ സജീവമാകുമായിരുന്നു. വിശുദ്ധ റമളാന്‍ കഴിഞ്ഞിരിക്കുന്ന ഈ പുതു അദ്ധ്യയന വര്‍ഷദിനങ്ങളില്‍ ``തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തുകളും സന്താനങ്ങളും നിങ്ങള്‍ക്ക്‌ നാശമാണ്‌'' എന്ന വിശുദ്ധ ഖുര്‍ആന്റെ ഭീഷണിയില്‍ പെട്ടുപോകാതെ; ``ഞങ്ങളെ ഭൗതികലോകത്ത്‌ വഴിപിഴപ്പിച്ചുകളഞ്ഞ രണ്ട്‌ വിഭാഗങ്ങളെ, ഞങ്ങള്‍ക്ക്‌ നീ കാണിച്ചുതരിക നാഥാ! ഞങ്ങളുടെ കാല്‍കീഴിലിട്ട്‌ (ഇന്നേദിവസം) ഞങ്ങളവരെ ചവിട്ടിമെതിക്കട്ടെ! അവര്‍ (ഞങ്ങളുടെ മാതാപിതാക്കള്‍), ഇവിടെ'' നിന്ദ്യരില്‍ നിന്ദ്യരായി ഭവിക്കുകയും ചെയ്യട്ടെ!'' എന്ന്‌ നമ്മുടെ അരുമ സന്താനങ്ങള്‍ നമുക്കെതിരെ സാക്ഷി പറയുന്ന ഭയാനകമായ പരലോക ശിക്ഷയില്‍ നിന്നും മോചനം നേടാനും മദ്‌റസാ വിദ്യാഭ്യാസത്തിന്റെ യശസ്സ്‌ ഉയര്‍ത്താനും, കാര്യക്ഷമമായ വീണ്ടുവിചാരവും ഭൗതിക വിദ്യാഭ്യാസത്തോട്‌ മാത്രമായുള്ള അമിത ഭ്രമത്തിന്‌ കടിഞ്ഞാണിടാനുള്ള വിവേകവും, ഈമാനിന്റെ പ്രഭ കെടുത്താതെ മാതാപിതാക്കളില്‍ നിന്നും ഉണ്ടാകേണ്ട ഏറ്റവും അനിവാര്യമായ ഇന്നുകളുടെ വിളിയാളങ്ങള്‍ കേട്ടില്ലെന്ന്‌ നടിക്കാതിരിക്കുക! വിജ്ഞാനഗോപുരങ്ങളാകുന്ന നമ്മുടെ മദ്‌റസയുടെ കവാടങ്ങള്‍ നമ്മുടെ കുരുന്നുകളെ മാടിവിളിക്കുന്നു, നാം തിരിഞ്ഞ്‌ നടക്കാതിരിക്കുക!!.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...