നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 22 September 2015

ഹജ്ജ്‌; ഒരു അവലോകനം

ഹജ്ജ്‌; ഒരു അവലോകനം


   നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജനവാസമോ നീരുറവകളോ ഇല്ലാതെ വറ്റിവരണ്ട്‌ കിടന്നിരുന്ന ഒരു പ്രദേശം. അല്ലാഹുവിന്റെ അചഞ്ചലമായ തീരുമാനപ്രകാരം അബുല്‍ അമ്പിയാഅ്‌ (പ്രവാചകരുടെ പിതാവ്‌) എന്ന അപരനാമത്തിലറിയപ്പെട്ട ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) `ബക്ക' എന്നും ഉമ്മുല്‍ ഖുറാ എന്നും പേരുള്ള പരിശുദ്ധ മക്കയിലെ ദാഹജലമോ ഭക്ഷണമോ ലഭ്യമല്ലാത്ത വിജനമായ മലഞ്ചെരുവില്‍ തന്റെ പ്രിയ പത്‌നി ഹാജറ ബീവി (റ) യേയും കുഞ്ഞുമകന്‍ ഇസ്‌മാഈല്‍ നബി (അ) യേയും തനിച്ചാക്കി ഈജിപ്‌തിലേക്ക്‌ തിരിച്ചുപോയി. ദാഹിച്ചുവലഞ്ഞ്‌ ഒരു തുള്ളി ദാഹജലത്തിനായി പുളയുന്ന കുഞ്ഞിന്റെ വിശുദ്ധ കാല്‍പ്പാദം ഉരസിയ സ്ഥലത്ത്‌ വെള്ളം ഉറവ എടുത്തു. അങ്ങനെ സംസം എന്ന മഹാത്ഭുത നീരുറവയുടെ സ്രോതസ്സിന്‌ തുടക്കമായി. അതിന്റെ ചാരത്ത്‌ കഅ്‌ബ പണിയാന്‍ ലിഫ്‌റ്റായി പ്രവര്‍ത്തിച്ച അത്ഭുത പാറ ഇബ്‌റാഹീം മഖാം. മനുഷ്യര്‍ക്ക്‌ തങ്ങളുടെ ഇലാഹിനെ ആരാധിക്കാനായി ആദ്യം നിര്‍മ്മിക്കപ്പെട്ട വിശുദ്ധ ഭവനമായ കഅ്‌ബയുടെ തിരമുറ്റത്തെത്താന്‍ കൊതിക്കാത്ത വിശ്വാസികളുണ്ടാവില്ല.
     ഇസ്‌ലാമാകുന്ന സൗധത്തിന്റെ അഞ്ചാമത്തെ സ്‌തംഭമാണ്‌ പരിശുദ്ധ ഹജ്ജ്‌ കര്‍മ്മം കഴിവുള്ളവര്‍ പരിശുദ്ധ കഅ്‌ബയില്‍ ചെന്ന്‌ ഹജ്ജ്‌ ചെയ്യണമെന്നത്‌ ജനങ്ങള്‍ക്ക്‌ അല്ലാഹുവിനോടുള്ള കടപ്പാടാണ്‌. പ്രപഞ്ചോല്‍പ്പത്തി മുതല്‍ക്കെ ഗതകാല സംഭവങ്ങളുടെ സ്‌മരണയുണര്‍ത്തുന്ന അനുഷ്‌ഠാനകര്‍മ്മങ്ങളാണ്‌ ഹജ്ജില്‍ ഉള്ളത്‌. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഭാഷ, ദേശ, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ഒരേ ലക്ഷ്യബോധത്തോടെ ജനങ്ങള്‍ ഇവിടെ ഒത്തുചേരുന്നു.
    ജീവിതത്തില്‍ ഒരിക്കല്‍ ഈ പുണ്യകര്‍മ്മം നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്‌: ഹജ്ജ്‌ കര്‍മ്മം നിര്‍ബന്ധമാകുന്നതിനുള്ള ശര്‍ത്വുകള്‍ (നിബന്ധനകള്‍) ഇങ്ങനെ സംഗ്രഹിക്കാം. 1. മുസ്‌ലിമായിരിക്കുക. അമുസ്‌ലിംകള്‍ക്ക്‌ ഇത്‌ നിര്‍ബന്ധമില്ലെന്ന്‌ മാത്രമല്ല അവരില്‍ നിന്ന്‌ സ്വീകരിക്കപ്പെടുകയുമില്ല. ഹജ്ജ്‌ നിര്‍ബന്ധമായവന്‍ ഹജ്ജ്‌ ചെയ്യാതെ ഇസ്‌ലാമില്‍ നിന്ന്‌ വ്യതിചലിച്ചാല്‍ ഉടനെ തിരിച്ചുവന്ന്‌ അത്‌ ചെയ്യല്‍ നിര്‍ബന്ധമാണ്‌. 2. വിശേഷ ബുദ്ധിയുണ്ടാകുക. ബുദ്ധിസ്ഥിരതയില്ലാത്തവര്‍ക്ക്‌ മതനിയമങ്ങള്‍ ബാധകമല്ലാത്തതിനാല്‍ ഭ്രാന്തന്മാര്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമില്ല. 3. പ്രായപൂര്‍ത്തിയാകുക. പ്രായപൂര്‍ത്തിയെത്താത്തവര്‍ക്ക്‌ നിര്‍ബന്ധമില്ല. വകതിരിവുള്ള കുട്ടിയുടെ കര്‍മ്മം സ്വീകാര്യമാണ്‌. വകതിരിവാകാത്ത കുട്ടികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ ചെയ്‌താല്‍ സ്വീകാര്യമാണ്‌. 4. സ്വതന്ത്രനായിരിക്കുക. അടിമക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമില്ല. 5. കഴിവുള്ളവനായിരിക്കുക. ഇതിന്റെ പരിധി ഇപ്രകാരമാണ്‌ മക്കയില്‍ ചെല്ലാനും മടങ്ങിവരാനുമുള്ള വാഹനസൗകര്യം സ്വന്തം വീട്‌, കടം വീട്ടാനുള്ള സമ്പത്ത്‌, തനിക്കും തന്റെ ആശ്രിതര്‍ക്കും താന്‍ തിരിച്ചെത്തുന്നതുവരെ ആവശ്യമായ ഭക്ഷണം, വസ്‌ത്രം, ചികിത്സ മറ്റു ചെലവുകള്‍ എന്നിവയ്‌ക്കുവേണ്ടി പണം, യാത്രചെയ്യാനുള്ള ആരോഗ്യം, യാത്രാ സുരക്ഷിതത്വം തുടങ്ങിയ സൗകര്യങ്ങള്‍ ഒത്തിണങ്ങിയാല്‍ ഹജ്ജ്‌ നിര്‍ബന്ധമാണ്‌. എങ്ങനെയെങ്കിലും പണം സമ്പാദിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ഈ പുണ്യകര്‍മ്മം ഹലാലായ സമ്പത്ത്‌ കൊണ്ടാവാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. അഴിമതി, പലിശപണം, കൈക്കൂലി തുടങ്ങിയ അരുതാത്ത മാര്‍ഗ്ഗങ്ങളിലൂടെ പണം സ്വരൂപിച്ച്‌ ഹജ്ജ്‌ ചെയ്‌താലും പേരില്‍ ഹാജിയായാലും ഫലം വട്ടപൂജ്യമായിരിക്കും. കാരണം അത്‌ സ്വീകാര്യമല്ലെന്നാണ്‌ കര്‍മ്മശാസ്‌ത്ര പണ്ഡിതരുടെ വിധി. 
     ``
ഹജ്ജിന്റെ സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരാള്‍ ഹജ്ജ്‌ നിര്‍വ്വഹിക്കാതെ മരണപ്പെടുന്നവന്‍ യഹൂദിയോ ക്രിസ്‌ത്യാനിയോ ആയി മരിച്ചു കൊള്ളട്ടെ'' എന്ന തിരുവചനത്തിന്റെ ഗൗരവഭാഷ്യം ഇന്നിന്റെ മുസ്‌ലിംകളില്‍ അധികപേരും ഉള്‍ക്കൊള്ളുന്നില്ലെന്നത്‌ ഖേദകരമായ വസ്‌തുതയാണ്‌. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ വിവിധ തീരങ്ങളില്‍ കോടികളുടെ സമ്പാദ്യമുള്ളവനും ഹജ്ജിന്‌ സമയം ലഭിക്കുന്നില്ല. ഇത്തരക്കാരുടെ അന്ത്യം ഭയപ്പെടേണ്ടതാണ്‌. എന്നാല്‍ ചിലര്‍ ഹാജിയെന്നറിയപ്പെടാന്‍ വേണ്ടി ഹജ്ജ്‌ ചെയ്യുന്നു. ഇത്‌ നിഷിദ്ധമാണ്‌. പേരില്‍ മാത്രം ഒതുക്കിയതുകൊണ്ട്‌ ഒരുകാര്യവുമില്ല. അത്‌ ലോകമാന്യമാണ്‌. ഇതിനെക്കുറിച്ച്‌ പുണ്യറസൂല്‍ കര്‍ശനമായി താക്കീത്‌ നല്‍കിയിട്ടുമുണ്ട്‌. കൂടാതെ അല്ലാഹുവിന്റെ വിശുദ്ധ വചനത്തില്‍ ഇങ്ങനെ കാണാം: ഹജ്ജും ഉംറയും അല്ലാഹുവിനുവേണ്ടി നിങ്ങള്‍ പൂര്‍ത്തിയാക്കുക. (വി.ഖു) ലോകമാന്യതയ്‌ക്ക്‌ കൂടുതല്‍ സാധ്യതയുള്ളതിനാലാവാം ഇവയെ പ്രത്യേകം പരാമര്‍ശിച്ചത്‌. പരിപൂര്‍ണ്ണമായി തയ്യാറെടുക്കുക. മറ്റ്‌ ആരാധനാ കര്‍മ്മങ്ങളില്‍ നിന്നും വിഭിന്നമായ ഈ പുണ്യകര്‍മ്മം നിര്‍വ്വഹിക്കുന്നതിനു മുമ്പായി വിഷയങ്ങള്‍ പഠിക്കുക. ആഖിറത്തില്‍ വലിയ സമ്പാദ്യം നേടിയെടുക്കാനുള്ള സവിശേഷ കര്‍മ്മമാണിത്‌. ഇതിന്റെ പ്രതിഫലം ബൃഹത്താണ്‌. നബി (സ്വ) പറഞ്ഞു: ``രണ്ട്‌ ഉംറകള്‍ അവകള്‍ക്കിടയിലുള്ള പാപങ്ങള്‍ പൊറുപ്പിക്കുന്നതാണ്‌. സ്വീകാര്യമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം തന്നെയാണ്‌''. 
      അല്ലാഹുവിന്റെ തൃപ്‌തിക്ക്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കുക. സൃഷ്‌ടികള്‍ പരസ്‌പരമുള്ള കടമിടപാടുകളും പിണക്കങ്ങളും തീര്‍ക്കുക. യാത്ര പുറപ്പെടാന്‍ ഉദ്ദേശിക്കുന്നവന്‍ വീട്ടില്‍ വെച്ച്‌ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നിസ്‌കരിക്കുക. ഒന്നാമത്തെ റക്‌അത്തില്‍ ഫാതിഹക്ക്‌ ശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്‌അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും ഓതല്‍ സുന്നത്താണ്‌. ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ പല മര്യാദകളും പാലിക്കേണ്ടതുണ്ട്‌. ശരീരം വൃത്തിയാക്കുക, നഖം മുറിക്കുക, മീശവെട്ടുക, ഗുഹ്യരോമങ്ങള്‍ നീക്കുക, ഇഹ്‌റാമിന്‌ വേണ്ടി കുളിക്കുന്നുവെന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ കുളിക്കുക, ശരീരത്തില്‍ സുഗന്ധം പൂശുക, പുരുഷന്മാര്‍ ഇഹ്‌റാമിന്റെ പ്രത്യേക വസ്‌ത്രം ധരിക്കുക, ചെരിപ്പ്‌ ധരിക്കുക, പുതിയ വെളുത്ത അരയുടുപ്പും മേല്‍തട്ടവുമാണ്‌ അവന്‌ സുന്നത്ത്‌. ശേഷം ഇഹ്‌റാമിന്റെ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നിസ്‌ക്കാരം അല്ലാഹുവിനുവേണ്ടി ഞാന്‍ നിസ്‌കരിക്കുന്നുവെന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ നിസ്‌കരിക്കുക. ഉദ്ദൃത സുറത്തുകള്‍ ഓതലാണ്‌ ഉത്തമം. 
     നിസ്‌കാരത്തില്‍ നിന്ന്‌ വിരമിച്ച ശേഷം ഹജ്ജില്‍ പ്രവേശിക്കുന്നുവെന്ന്‌ കരുതുക. ഈ നിയ്യത്തിനാണ്‌ ഇഹ്‌റാം കെട്ടല്‍ എന്ന്‌ പറയുന്നത്‌. ഇഹ്‌റാമാണ്‌ ഹജ്ജിന്റെ ഒന്നാമത്തെ റുക്‌ന്‌ (ഘടകം). ഹജ്ജിന്‌ ഇഹ്‌റാം ചെയ്‌തതിന്‌ ശേഷം തല്‍ബിയത്ത്‌ `ലബ്ബയ്‌ക്കല്ലാഹുമ്മ ലബ്ബയ്‌ക്ക്‌' എന്ന്‌ ചൊല്ലുക. ശവ്വാല്‍, ദുല്‍ഖഅ്‌ദ്‌, ദുല്‍ഹജ്ജ്‌ ആദ്യഒമ്പത്‌ ദിവസങ്ങളാണ്‌ ഇഹ്‌റാം ചെയ്യാനുള്ള സമയങ്ങള്‍. മഹാനായ ഇബ്‌റാഹീം നബി(അ) യുടെ വിളിക്കുത്തരമേകി പരിശുദ്ധ ഭൂമിയില്‍ മഹത്തായ കര്‍മ്മം നിര്‍വ്വഹിക്കാനായി അല്ലാഹു അനുഗ്രഹം ചെയ്‌ത `ഹാജി' തന്റെ എല്ലാം പരിപൂര്‍ണ്ണമായി അല്ലാഹുവിന്‌ മുമ്പില്‍ അടിയറ വെക്കുകയാണ്‌. 
     ഇഹ്‌റാമിന്‌ ശേഷം നിഷിദ്ധമായ പലകാര്യങ്ങളുമുണ്ട്‌. സംയോഗം, നിക്കാഹ്‌, വികാരത്തോടെ സ്‌പര്‍നം, മുഷ്‌ടി മൈഥുനം, സുഗന്ധം ഉപയോഗിക്കല്‍ തലയിലും താടിയിലും എണ്ണയിടല്‍, നഖം, രോമം എന്നിവ അകാരണമായി നീക്കല്‍ പുരുഷന്‍ ഷര്‍ട്ട്‌, പാന്റ്‌സ്‌, ഷൂ പോലുള്ള ചുറ്റിത്തുന്നിയ വസ്‌ത്രം ധരിക്കുകയോ തലമറക്കുകയോ ചെയ്യല്‍ സ്‌ത്രീകള്‍ അകാരണമായി മുഖം മറക്കുകയോ കൈയ്യുറ ധരിക്കുകയോ ചെയ്യല്‍, ഇഹ്‌റാമിന്റെ മേല്‍ മുണ്ട്‌ ബട്ടണ്‍, പിന്‍, മൊട്ട്‌സൂചി പോലുള്ളവ കൊണ്ട്‌ ചിലര്‍ ബന്ധിപ്പിക്കാറുണ്ട്‌ ഇത്‌ നിഷിദ്ധമാണ്‌. മറ്റ്‌ ചിലര്‍ മലമൂത്രവിസര്‍ജനം സമയം തലമറക്കാറുണ്ട്‌ ഇതും വര്‍ജ്ജിക്കേണ്ടതാണ്‌. രാജാവും പ്രജയും മുതലാളിയും തൊഴിലാളിയും സമ്പന്നനും ദരിദ്രനും അറബിയും അനറബിയും കറുത്തവനും വെളുത്തവനും വൃദ്ധനും യുവാവും ഒരേ വേഷമണിഞ്ഞ്‌ ഓരേ മന്ത്രങ്ങള്‍ ഉരുവിട്ട്‌ ഒരേ ലക്ഷ്യത്തില്‍ കുതിക്കുന്ന ഈ ഏകീഭാവം ഐക്യത്തിന്റെയും രഞ്‌ജിപ്പിന്റെയും സന്ദേശമാണെന്നതിന്‌ ലോകം സാക്ഷിയാണ്‌. മറ്റൊന്ന്‌ സ്‌ത്രീ പുരുഷ സമത്വം എന്നത്‌ വെറും മിഥ്യയാണെന്ന്‌ തിരിച്ചറിവും ഇവിടുന്ന്‌ ഗ്രഹിക്കാവുന്ന യാഥാര്‍ത്ഥ്യമാണ്‌. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കാണ്‌ പ്രായശ്ചിത്തം. 
    അറഫയിലെ നിറുത്തമാണ്‌ ഹജ്ജിന്റെ രണ്ടാമത്തെ റുക്‌ന്‌. `അറഫയാണ്‌ ഹജ്ജ്‌' എന്ന തിരുവചനം അറഫയില്‍ നിര്‍ക്കുന്നതിന്റെ മഹത്വം മനസ്സിലാക്കിത്തരുന്നു. ദുല്‍ഹജ്ജ്‌ 9 ഉച്ചതിരിഞ്ഞത്‌ മുതല്‍ പെരുന്നാള്‍ ദിവസം സുബ്‌ഹിയുടെ സമയമാവുന്നത്‌ വരെ ഇതിനുള്ള സമയമാണ്‌. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ മഴവര്‍ഷിക്കുന്ന ദിവസമാണിത്‌. ലോകമുസ്‌ലിംകള്‍ സമ്മേളിക്കുന്ന പ്രാര്‍ത്ഥനയ്‌ക്ക്‌ ഉത്തരം ലഭിക്കുന്ന അനുഗ്രഹ ദിവസമാണ്‌ അറഫ.
    ഇഫാളത്തിന്റെ ത്വവാഫാണ്‌ മുന്നാമത്തെ റുക്‌ന്‌. പെരുന്നാള്‍ രാവ്‌ പകുതി കഴിഞ്ഞതു മുതല്‍ക്കാണ്‌ ഇതിന്റെ സമയം മരണം വരെ വിശാലമാണ്‌. നമ്മുടെ മനസ്സ്‌ ശുദ്ധമെങ്കില്‍ കര്‍മ്മങ്ങള്‍ സ്വീകാര്യമെങ്കില്‍ നവജാത ശിശുക്കളെപ്പോലെ പാപമുക്തരായി അറഫയില്‍ നിന്ന്‌ മടങ്ങുന്നു ഒരു പുതിയ ജീവിതത്തിന്റെ പ്രതീതിയാണിവിടെ. റുക്‌നിന്റെ ത്വവാഫ്‌ എന്നും ഇതിന്‌ പേരുണ്ട്‌. 
സ്വഫാ മര്‍വ്വക്കിടയിലുള്ള സഅ്‌യാണ്‌ നാലാമത്തെ റുക്‌ന്‌. ജീവിത വിജയത്തിന്‌ നിദാനമായ സര്‍വ്വകാര്യങ്ങളും നേടിയെടുക്കാന്‍ എന്ത്‌ ത്യാഗവും ചെയ്യാന്‍ നാം സന്നദ്ധരാവണമെന്ന മഹത്തായ സന്ദേശം അറിയിക്കുന്ന ഒരു കര്‍മ്മമാണിത്‌. പ്രതികൂല സാഹചര്യങ്ങള്‍ എന്ത്‌ തന്നെയായാലും ഒരു കൂസലുമില്ലാതെ ലക്ഷ്യപൂര്‍ത്തീകരണത്തിന്‌ വേണ്ടി അവകളെ അതിജയിക്കാനുള്ള മനക്കരുത്ത്‌ അതാണ്‌ മഹതി ഹാജറാ ബീവിയുടെ മാതൃകാ ജീവിതം നമുക്ക്‌ നല്‍കുന്ന ഗുണപാഠം. റുക്‌നിന്റെ ത്വവാഫിന്‌ ശേഷമാണ്‌ സഅ്‌യ്‌ ചെയ്യാനുള്ള സമയമാവുന്നത്‌.
മുടികളയലാണ്‌ അഞ്ചാമത്തെ റുക്‌ന്‌. ഏറ്റവും കുറഞ്ഞത്‌ മൂന്ന്‌ മുടിയെങ്കിലും മുറിക്കണം. പുരുഷന്മാര്‍ തലമുടി മുഴുവന്‍ കളയലും സ്‌ത്രീ അല്‌പം വെട്ടലുമാണ്‌ ഉത്തമം. പെരുന്നാള്‍ രാവ്‌ പകുതി കഴിഞ്ഞത്‌ മുതല്‍ വിശാല സമയം ഇതിനുണ്ട്‌. 
ആറ്‌ തര്‍തീബ്‌ (കൂടുതല്‍ റുക്‌നുകള്‍ക്കിടയില്‍ ക്രമം പാലിക്കുക) അഥവാ ആദ്യ മൂന്നെണ്ണം പറയപ്പെട്ട ക്രമത്തിലായിരിക്കണം. നാലാമത്തെ റുക്‌നായ സഅ്‌യ്‌ ശക്തമായ സുന്നത്തുള്ള ഖുദൂമിന്റെ (ആഗമന) ത്വവാഫിന്റെയോ റുക്‌നായ ഇഫാളത്തിന്റെ ത്വവാഫിന്റെയോ ശേഷമേ പാടുള്ളൂ. മൂന്നും അഞ്ചും ക്രമപ്രകാരമാകണമെന്നില്ല. 
ഹജ്ജിന്റെ വാജിബാത്തുകള്‍ അഞ്ചെണ്ണമാണ്‌. 
1.
മീഖാത്ത്‌
(നിയ്യത്ത്‌ ചെയ്യേണ്ട നിശ്ചിത സ്ഥലം) വിട്ടു കടക്കുന്നതിന്‌ മുമ്പ്‌ ഇഹ്‌റാം (നിയ്യത്ത്‌) ചെയ്യുക.
2.
മുസ്‌ദലിഫയില്‍ രാപാര്‍ക്കുക.
ദുല്‍ഹജ്ജ്‌ പത്ത്‌ അതായത്‌ പെരുന്നാള്‍ രാവ്‌ പകുതി കഴിഞ്ഞാല്‍ അല്‍പസമയമെങ്കിലും ഈ സ്ഥലത്ത്‌ താമസിക്കല്‍ വാജിബാണ്‌. അകാരണമായി ഇതുപേക്ഷിച്ചവന്‍ അറവ്‌ നല്‍കേണ്ടതാണ്‌. അറഫയുടെയും മിനായുടെയും ഇടയിലുള്ള സ്ഥലമാണിത്‌ ഇവിടെ വെച്ചാണ്‌ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കേണ്ടത്‌ .
3.
മിനായില്‍ രാപാര്‍ക്കുക.
സുന്നത്തും വാജിബുമായ രണ്ട്‌ രാപ്പാര്‍ക്കലുകള്‍ ഇവിടെയുണ്ട്‌. ഒന്ന്‌ ദുല്‍ഹജ്ജ്‌ ഒമ്പതിന്റെ രാവില്‍ താമസിക്കല്‍. അത്‌ സുന്നത്തും പതിനൊന്ന്‌ പന്ത്രണ്ട്‌ പതിമൂന്നിന്റെ രാത്രികളില്‍ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബുമാണ്‌. മഹാരഥന്മാരായ ഖലീലുല്ലാഹി ഇബ്‌റാഹീം നബിയും മകന്‍ ഇസ്‌മാഈല്‍ നബിയും പരീക്ഷണത്തിന്‌ വിധേയരായ ചരിത്ര ഭൂമിയാണിത്‌. പരീക്ഷണ കര്‍മ്മത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ ഓടിക്കുകയായിരുന്നു. ആ ത്യാഗികളുടെ ജീവിതത്തിന്റെ അസുലഭ നിമിഷങ്ങള്‍ അയവിറക്കാനുള്ള സ്ഥലമാണിത്‌.
4.
ജംറകളിലേക്കെറിയുക. 
ജംറകളിലേക്ക്‌ കല്ലെറിയല്‍ പലവിധത്തിലാണ്‌. ഒന്ന്‌ പെരുന്നാള്‍ രാവ്‌ പകുതി മുതല്‍ ജംറത്തുല്‍ അഖബയിലേക്ക്‌ മാത്രമുള്ള കല്ലേറ്‌ 2. പതിനൊന്ന്‌, പന്ത്രണ്ട്‌, പതിമൂന്ന്‌ ദിനങ്ങളില്‍ എല്ലാ ജംറകളിലേക്കുമുള്ള എറിയല്‍ പ്രസ്‌തുത ദിവസം ഉച്ച മുതല്‍ സന്ധ്യവരെ സമയങ്ങളിലായിരിക്കണം ഈ എറിയല്‍.
5.
വിടവാങ്ങല്‍ ത്വവാഫ്‌. പരിശുദ്ധ ഹജ്ജ്‌ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള വാജിബായ ത്വവാഫാണിത്‌. വിടവാങ്ങല്‍ ത്വവാഫിന്‌ ശേഷം അധികസമയം അവിടെ താമസിക്കാതിരിക്കലാണ്‌ ഉചിതം. 
ഹജ്ജിന്റെ സംക്ഷിപ്‌ത രൂപമാണ്‌ ഇവിടെ വിവരിച്ചത്‌. പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടുന്ന ഈ പുണ്യകര്‍മ്മം മഖ്‌ബൂലായിട്ടുണ്ടെന്നതിന്‌ ശിഷ്‌ട ജീവിതം സാക്ഷിയാകും. മുമ്പ്‌ അശ്രദ്ധമായി ജീവിച്ചിരുന്ന മനുഷ്യന്‍ ഹജ്ജിന്‌ ശേഷം ദൈനംദിന ജീവിതത്തില്‍ ഇസ്‌ലാമിക നിയമങ്ങളില്‍ കണിഷത പാലിക്കുന്നതും ജീവിതം അരുതായ്‌മകളില്‍ നിന്നും അനാവശ്യങ്ങളില്‍ നിന്നും സൂക്ഷിക്കുകയും ചെയ്യും. ഇത്തരം മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ! ആമീന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...