നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 30 November 2015

മുത്തുനബിയുടെ വഫാത്ത്‌

മുത്തുനബിയുടെ വഫാത്ത്‌



    ``അല്ലാഹുവിന്റെ സഹായം വന്നെത്തുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്റെ മതത്തില്‍ പ്രവേശിക്കുന്നതായി താങ്കള്‍ കാണുകയും ചെയ്‌താല്‍ താങ്കളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും അവനോട്‌ പാപമോചനം തേടുകയും ചെയ്യുക.നിശ്ചയം ഏറ്റവും നല്ല രീതിയില്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണവന്‍'' (അന്നസ്വ്‌ര്‍)
           ലോകകാരുണ്യമായി അവതരിപ്പിക്കപ്പെട്ട തിരുനബി (സ്വ) യുടെ വിയോഗത്തിലേക്ക്‌ ജഗന്നിയന്താവ്‌ നല്‍കിയ ആദ്യസൂചനയാണിത്‌. 23 വര്‍ഷം നീണ്ട സത്യമത പ്രബോധനത്തിന്റെ നാള്‍വഴികള്‍ ദുര്‍ഘടമായിരുന്നെങ്കിലും വാഗ്‌ദാനം ചെയ്യപ്പെട്ട വിജയം യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്ന്‌ ഈ വാക്കുകള്‍ ഉണര്‍ത്തുന്നു. 
              ഹിജ്‌റ ഒമ്പതാം വര്‍ഷം യുദ്ധമോ സംഘട്ടനമോ കൂടാതെ പല ഗോത്രങ്ങളൊന്നടങ്കവും വലിയ വലിയ പ്രദേശങ്ങളിലെ നിവാസികളും സ്വമേധയാ ഇസ്‌ലാം പുല്‍കുന്നു. ഒന്നും രണ്ടും വ്യക്തികള്‍ ഇസ്‌ലാമിലേക്ക്‌ കടന്നുവന്ന കാലം പഴങ്കഥയായി മാറി. അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്നായി പല പ്രതിനിധി സംഘങ്ങള്‍ ഒന്നിന്‌ പിറകെ ഒന്നായി നബി (സ്വ) യെ സന്ദര്‍ശിക്കുന്നു. ഇസ്‌ലാം മത പ്രവേശനം പ്രഖ്യാപിച്ച്‌ നബി (സ്വ) യെ ബൈഅത്ത്‌ ചെയ്യുന്നു. 
ആഇശ (റ) ഉദ്ധരിക്കുന്നു: 
��dG ��JGh ¸dG �����SG ~��Hh ¸dG �����S
എന്ന വാക്ക്‌ പതിവില്‍ കൂടുതലായി നബി (സ്വ) വര്‍ദ്ധിപ്പിക്കുന്നതിനെ പറ്റി ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``എന്റെ സമുദായത്തില്‍ നിന്നും ഒരു അടയാളത്തെ ഞാന്‍ കാണുമെന്ന്‌ എന്റെ രക്ഷിതാവ്‌ എന്നെ അറിയിച്ചു. ആ അടയാളം ഞാന്‍ കണ്ടപ്പോള്‍ ആ വാക്കിനെ ഞാന്‍ വര്‍ദ്ധിപ്പിക്കുന്നു'' ആ അടയാളം `സൂറത്തുന്നസ്വ്‌ര്‍' എന്ന അദ്ധ്യായമാണ്‌. 
        ഇബ്‌നു അബ്ബാസ്‌ (റ) പറയുന്നു: `സൂറത്തുന്നസ്വ്‌ര്‍' അവതരിപ്പിച്ചപ്പോള്‍ നബി (സ്വ) ഫാത്വിമ (റ) യെ അടുത്ത്‌ വിളിച്ച്‌ പറഞ്ഞു: ``നിശ്ചയം എന്നിലേക്ക്‌ മരണവാര്‍ത്ത അറിയിക്കപ്പെട്ടു''. ഫാത്വിമ (റ) കരഞ്ഞു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``നീ കരയരുത്‌, കാരണം എന്റെ കുടുംബത്തില്‍ നിന്നും ആദ്യമായി എന്നിലേക്ക്‌ ചേരുന്നത്‌ നീയാണ്‌''. ഇതുകേട്ട ഫാത്വിമ (റ) ചിരിച്ചു. 
അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌ (റ), ഉമര്‍ ബ്‌നുല്‍ ഖത്ത്വാബ്‌ (റ) തുടങ്ങിയ ചിലരൊഴിച്ച്‌ സ്വഹാബികളില്‍ പലരും ഈ അടയാളം മനസ്സിലാക്കാതെ അശ്രദ്ധയിലായിരുന്നു.
മറ്റൊരു സൂചന
            അവതരിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓരോ വര്‍ഷത്തിലും അതാത്‌ റമളാനില്‍ മുഴുവനായി ഓതിക്കൊടുക്കുന്ന പതിവ്‌ ജിബ്‌രീല്‍(അ)ന്‌ ഉണ്ടായിരുന്നു. നബി(സ്വ) വഫാത്താകുന്ന വര്‍ഷത്തിലെ റമളാനില്‍ വിയോഗം അടുത്തു എന്നതിനെ അറിയിക്കുന്നതായി രണ്ട്‌ പ്രാവശ്യം ഓതിക്കൊടുത്തു. ഇത്‌ തിരുനബി(സ്വ)യുടെ വഫാതിന്റെ സൂചനയായിരുന്നു. ഈ വിവരം തിരുനബി(സ്വ) തന്റെ ഓമനമകള്‍ ഫാത്വിമ ബീവി(റ)യോട്‌ പറഞ്ഞതായി ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഹദീസിലുണ്ട്‌.
ഹജ്ജത്തുല്‍ വദാഅ്‌
       നീണ്ട ഒന്‍പത്‌ വര്‍ഷക്കാലം മദീനയില്‍ താമസിച്ചിട്ടും അനുയായി വൃന്ദങ്ങള്‍ സര്‍വ്വ സജ്ജരായി പിന്നിലണിനിരന്നിട്ടും ദീനീ പ്രബോധനത്തില്‍ വ്യാപൃതനായതല്ലാതെ സ്വദേശമായ മക്കയില്‍ ഹജ്ജ്‌ കര്‍മ്മത്തിന്‌ പോകാന്‍ നബി (സ്വ) തയ്യാറെടുത്തിരുന്നില്ല. ജാബിര്‍ (റ) പറയുന്നു: ഹിജ്‌റ പത്താം വര്‍ഷം ഹജ്ജ്‌ ചെയ്യാനൊരുങ്ങുന്നതിനെ കുറിച്ച്‌ നബി (സ്വ) ജനങ്ങളില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ മദീന ജനനിബിഡമായി. അങ്ങനെ നബി (സ്വ) യുടെ ഒട്ടകം ദുല്‍ഹുലൈഫയിലെ സമതല പ്രദേശത്തെത്തിയപ്പോള്‍ എന്റെ കണ്ണെത്തുന്ന ദൂരമത്രയും നബി (സ്വ) യുടെ മുന്നിലും പിന്നിലും ഇരുവശങ്ങളിലുമായി നടന്നും വാഹനത്തിലും അവിടുത്തെ അനുഗമിക്കുന്ന അനുചര സംഘങ്ങളെ ഞാന്‍ കണ്ടു. പൂര്‍ണ്ണചന്ദ്രന്റെ പൂര്‍ണ്ണതയ്‌ക്ക്‌ ശേഷം കുറവാണല്ലോ സംഭവിക്കുന്നത്‌. അത്‌ പോലെ ഇസ്‌ലാം കാര്യത്തിന്റെ അഞ്ചാമത്തെ കാര്യമായ ഹജ്ജ്‌ കര്‍മ്മം നബി(സ്വ) നിര്‍വ്വഹിച്ചതും അവിടെ വച്ചുള്ള പ്രസംഗവും മറ്റും നബി(സ്വ)യുടെ വഫാതിലേക്കുള്ള സൂചനയല്ലാതെ മറ്റൊന്നല്ലായിരുന്നു.
     ആ യാത്രയില്‍ സൂര്യാസ്‌തമയ ശേഷം നബി (സ്വ) ഒരു പ്രഭാഷണം നടത്തി. മുഅ്‌മിനിങ്ങള്‍ക്കിടയിലെ സാഹോദര്യത്തെയും പരസ്‌പര ബന്ധങ്ങളെയും ആദരവിനെയും ഊന്നിപ്പറഞ്ഞ തിരുനബി (സ്വ) പലിശ വര്‍ജ്ജിക്കുന്നതിനെയും സ്‌ത്രീ സംരക്ഷണത്തെയും പ്രത്യേകം പ്രതിപാദിച്ചു. ഒടുവില്‍ അവിടുന്ന്‌ ചോദിച്ചു: ``നിങ്ങളോട്‌ എന്നെക്കുറിച്ച്‌ ചോദിക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ എന്ത്‌ പറയും?''.
സ്വഹാബത്ത്‌ പറഞ്ഞു: നബിയേ! അവിടുന്ന്‌ സത്യപ്രബോധനം ഞങ്ങള്‍ക്ക്‌ എത്തിച്ച്‌ തരികയും ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയും സദുപദേശം നല്‍കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ ഞങ്ങള്‍ സാക്ഷി നില്‍ക്കും''. നബി (സ്വ) പറഞ്ഞു: അല്ലാഹുവേ, നീ സാക്ഷിയാവുക (മുസ്‌ലിം). 
     ബലിപെരുന്നാള്‍ ദിവസം നബി (സ്വ) ഒട്ടകപ്പുറത്തിരുന്ന്‌ ഒരു പ്രഭാഷണം നടത്തി. പ്രഭാഷണവേളയില്‍ നബി(സ്വ) ഇങ്ങനെ പറയുകയുണ്ടായി: ``നിങ്ങളില്‍ ഹാജറുള്ളവര്‍ ഇല്ലാത്തവരിലേക്ക്‌ എത്തിച്ചു കൊടുക്കട്ടെ'' ഇബ്‌നുഅബ്ബാസ്‌ (റ) പറയുന്നു: ``എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം ഹാജറുള്ളവന്‍ ഇല്ലാത്തവര്‍ക്ക്എത്തിച്ചു കൊടുക്കട്ടെ എന്നത്‌ ഈ സമുദായത്തോടുള്ള നബി (സ്വ) തങ്ങളുടെ വസ്വിയ്യത്താണ്‌'' (ബുഖാരി). മിനായില്‍ വെച്ച്‌ നബി (സ്വ) തന്റെ വയസ്സിന്റെ എണ്ണമനുസരിച്ച്‌ 63 മൃഗങ്ങളെ ബലി നല്‍കുകയും ചെയ്‌തു (അല്‍ ബിദായത്തു വന്നിഹായ).
     ഹജ്ജത്തുല്‍ വദാഇല്‍ നബി (സ്വ) മൂന്ന്‌ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഒന്ന്‌ അറഫാ ദിനം. രണ്ട്‌ പെരുന്നാള്‍ ദിനം മിനായില്‍. മൂന്ന്‌ ദുല്‍ഹിജ്ജ പന്ത്രണ്ടിന്‌ മിനായില്‍ എന്നിങ്ങനെ. അവയിലെ പരാമര്‍ശങ്ങള്‍ കേട്ട സ്വഹാബത്ത്‌ പറയുകയുണ്ടായി:`` ഇത്‌ വിടവാങ്ങല്‍ ഹജ്ജാണ്‌''.
ഹജ്ജ്‌ നിര്‍വ്വഹണ ശേഷം മദീനയിലേക്ക്‌ മടങ്ങിയ നബി(സ്വ) വഴിയില്‍ `ഖുമാ' എന്നു വിളിക്കപ്പെടുന്ന വെള്ളത്തിനടുത്ത്‌ ജനങ്ങളെ ഒരുമിച്ചു കൂട്ടി അഭിസംബോധന ചെയ്‌തു: ``ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ ഒരു മനുഷ്യനാണ്‌. എന്റെ രക്ഷിതാവിന്റെ ദൂതന്‍ എന്റെയടുക്കല്‍ വരുവാനും അദ്ദേഹത്തിന്‌ ഞാന്‍ ഉത്തരം നല്‍കുവാനും സമയമടുത്തിട്ടുണ്ട്‌'' (മുസ്‌ലിം). 
വിട ചോദിക്കുന്നു
     ഉഖ്‌ബ (റ) പറയുന്നു: ``ഉഹ്‌ദ്‌ യുദ്ധത്തില്‍ വധിക്കപ്പെട്ട സ്വഹാബത്തിന്റെ ഖബറിന്റെടുക്കല്‍ വെച്ച്‌ അവരുടെ മേല്‍ നിസ്‌കരിച്ച നബി(സ്വ)ജീവിച്ചിരിക്കുന്നവരോടും മരണപ്പെട്ടവരോടും വിട ചോദിക്കുമ്പോലെ ഇങ്ങനെ പറഞ്ഞു: ``ഞാന്‍ നിങ്ങള്‍ക്ക്‌ മുന്‍വിരുന്നാണ്‌. സാക്ഷിയുമാണ്‌. ഹൗളിന്റെയടുക്കല്‍ നിങ്ങള്‍ക്ക്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതുമാണ്‌. എന്റെ ഈ സ്ഥാനത്ത്‌ വെച്ച്‌ തന്നെ സത്യമായും എന്റെ ഹൗളിലേക്ക്‌ ഞാന്‍ നോക്കിക്കൊണ്ടിരിക്കുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക്‌ നല്‍കപ്പെട്ടു. എനിക്ക്‌ ശേഷം നിങ്ങള്‍ ബഹുദൈവാരാധകര്‍ ആകുന്നതിനെ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ദുന്‍യാവില്‍ നിങ്ങള്‍ അതിയായി ആഗ്രഹിക്കുന്നതിനെയും അതിനായി പോരാടുന്നതിനെയും ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ മുന്‍ഗാമികള്‍ നശിച്ചതുപോലെ നിങ്ങള്‍ നശിക്കും''. ഉഖ്‌ബ (റ) പറയുന്നു: ``നബി(സ്വ) യെ അവസാനമായി മിമ്പറില്‍ ഞാന്‍ കണ്ടത്‌ അന്നാണ്‌'' (ബുഖാരി, മുസ്‌ലിം).
അവസാനമായി മദീനയിലെ മിമ്പറില്‍ കയറിയ ദിവസം നബി (സ്വ) പറഞ്ഞു: ``ഞാന്‍ ആരുടെയെങ്കിലും മുതുകില്‍ അടിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ മുതുക്‌. അവന്‍ പ്രതികാരം ചെയ്‌തുകൊള്ളട്ടെ. ഞാന്‍ ആരെയെങ്കിലും ചീത്ത പറഞ്ഞ്‌ അഭിമാനക്ഷതം വരുത്തിയിട്ടുണ്ടെങ്കില്‍ ഇതാ എന്റെ അഭിമാനം. അവന്‍ പ്രതിക്രിയ ചെയ്‌തുകൊള്ളട്ടെ''. നബി (സ്വ)്‌ മൂന്ന്‌ ദിര്‍ഹം നല്‍കാനുണ്ടെന്ന്‌ പറഞ്ഞ ആള്‍ക്ക്‌ അത്‌ കൊടുക്കാന്‍ ഫള്‌ല്‍ (റ)നെ ചുമതലപ്പെടുത്തി. തുടര്‍ന്ന്‌ മദീനയില്‍ നബി (സ്വ) യെയും സ്വഹാബത്തിനെയും ഇസ്‌ലാമിനെയും സ്വീകരിച്ച്‌ സഹായിച്ച്‌ സംരക്ഷിച്ച അന്‍സ്വാറുകളോട്‌ നന്മയില്‍ വര്‍ത്തിക്കാന്‍ ഉപദേശിച്ചു. ഇത്‌ വഫാത്തിന്‌ അഞ്ച്‌ ദിവസം മുമ്പായിരുന്നു. 
         അവസാന ദിനങ്ങളില്‍ ജന്നത്തുല്‍ ബഖീഇല്‍ പോയി സിയാറത്ത്‌ ചെയ്യലും അവരോട്‌ വിട ചോദിക്കുന്നവരെ പോലെ അവര്‍ക്ക്‌ വേണ്ടി ദുആ ചെയ്യലും നബി(സ്വ)യുടെ ചര്യയായിരുന്നു. 
       അബൂസഈദില്‍ ഖുദ്‌രി (റ) ഉദ്ധരിക്കുന്നു: ``ഒരിക്കല്‍ നബി (സ്വ) പറഞ്ഞു: ``അല്ലാഹു ഒരു അടിമയ്‌ക്ക്‌ ഭൗതികാഡംബരങ്ങളെയോ അല്ലാഹുവിന്റെ അടുക്കലുള്ളതിനെയോ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. ആ അടിമ അല്ലാഹുവിന്റെ പക്കലുള്ളതിനെ തിരഞ്ഞെടുത്തു''. ഇതു കേട്ട അബൂബക്കര്‍ (റ) കരഞ്ഞു കൊണ്ട്‌ പറഞ്ഞു. ``ഞങ്ങളുടെ മാതാപിതാക്കളെ അങ്ങേക്ക്‌ ഞങ്ങള്‍ ദണ്‌ഡമാക്കുന്നു നബിയേ...!. ഞങ്ങള്‍ അത്ഭുതപ്പെട്ടു. ജനങ്ങള്‍ ചോദിച്ചു: ``ഒരു അടിമ അല്ലാഹുവിന്റെ പക്കലുള്ളതിനെ തെരെഞ്ഞെടുത്ത കാര്യമല്ലേ നബി (സ്വ) പറഞ്ഞത്‌. എന്നിട്ടും...! നബി (സ്വ) യാണ്‌ ആ അടിമയെന്ന്‌ അബൂബക്കര്‍ (റ) ആണ്‌ ഞങ്ങളെ പഠിപ്പിച്ചത്‌.
രോഗാരംഭം
     ഹജ്ജത്തുല്‍ വദാഇല്‍ നിന്നും മടങ്ങി മദീനയിലെത്തിയ നബി(സ്വ) ദുല്‍ഹിജ്ജയിലെ ശേഷിച്ച ദിവസങ്ങളും മുഹര്‍റം, സ്വഫര്‍ മാസങ്ങളും മദീനയില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടെ കള്ളപ്രവാചകനായ മുസൈലിമയെ നേരിടാന്‍ പതിനേഴ്‌ വയസ്സ്‌ മാത്രം പ്രായമുള്ള ഉസാമത്ത്‌ ബ്‌നു സൈദ്‌ (റ) ന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ നബി (സ്വ) തയ്യാറാക്കി. ഹിജ്‌റ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസത്തിന്റെ അവസാന ദിനങ്ങളില്‍ തയ്യാറാക്കപ്പെട്ട ഈ സൈന്യത്തില്‍ അബൂബക്കര്‍ (റ), ഉമര്‍ (റ) തുടങ്ങിയ പ്രമുഖരായ മുഹാജിറുകളും അന്‍സ്വാറുകളും അംഗങ്ങളായിരുന്നു. എന്നാല്‍ ആ സൈന്യം മദീന വിട്ടുപോകുന്നതിന്‌ മുമ്പ്‌ തന്നെ നബി (സ്വ) രോഗബാധിതനായതറിഞ്ഞ്‌ മദീനയില്‍ നിന്നും മൂന്ന്‌ മൈല്‍ അകലെ ജുറുഫ്‌ എന്ന പ്രദേശത്ത്‌ അവര്‍ തമ്പടിച്ചു. 
     സ്വഫര്‍ മാസം അവസാനത്തെ ബുധനാഴ്‌ചയാണ്‌ നബി (സ്വ) യ്‌ക്ക്‌ വഫാത്തിന്‌ കാരണമായ രോഗം ആരംഭിച്ചതെന്ന്‌ പണ്‌ഡിതന്മാര്‍ പറയുന്നു. .
നബി (സ്വ) ക്ക്‌ ആദ്യമായി അനുഭവപ്പെട്ടു തുടങ്ങിയത്‌ തലവേദനയായിരുന്നു.ഒരു ദിവസം ജന്നത്തുല്‍ ബഖീഇല്‍ നിന്നും മടങ്ങി വന്ന നബി(സ്വ) യോട്‌ ആയിശ(റ) തലവേദനയെ കുറിച്ച്‌ ആവലാതിപ്പെട്ടു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: ``എന്നാല്‍ സത്യമായും ഞാനും തലവേദന അനുഭവിക്കുന്നു'' തലയില്‍ തുണി കെട്ടിവെച്ചു കൊണ്ട്‌ അവിടുന്ന്‌ ജനങ്ങളെ അഭിസംബോധന പോലും ചെയ്‌തിട്ടുണ്ട്‌. രോഗബാധിതനായിരുന്നിട്ടും ഊഴത്തിനനുസരിച്ച്‌ ഭാര്യമാരുടെ വീട്ടില്‍ മാറി മാറി താമസിച്ചു. മൈമൂന(റ) യുടെ വീട്ടില്‍ വെച്ച്‌ രോഗം അസഹനീയമായപ്പോള്‍ ഭാര്യമാരെ വിളിച്ച്‌ ആഇശ(റ)യുടെ വീട്ടില്‍ കഴിയുവാന്‍ അനുവാദം തേടി. അവര്‍ അനുവദിച്ചു. ഫള്‌ല്‍ ബ്‌നു അബ്ബാസ്‌(റ) ന്റെയും അലിയ്യ്‌ ബ്‌നു അബീ ത്വാലിബി(റ) ന്റെയും തോളില്‍ പിടിച്ച്‌ നടന്നാണ്‌ നബി(സ്വ) പോയത്‌. 
     തുടര്‍ന്ന്‌ വേദന വര്‍ദ്ധിക്കുകയും പനി ബാധിക്കുകയും ചെയ്‌തു. നബി(സ്വ) പറഞ്ഞു: ``നിങ്ങളില്‍ പെട്ട രണ്ടു പേര്‍ക്ക്‌ ബാധിക്കുന്നതു പോലുള്ള പനി എന്നെ ബാധിച്ചിട്ടുണ്ട്‌''. അഥവാ രോഗം കഠിനമാണെന്ന്‌ സാരം.
അബൂ സഈദ്‌(റ) പറയുന്നു: ``ശക്തമായ പനി ബാധിച്ച നബി(സ്വ) യെ ഞാന്‍ സന്ദര്‍ശിച്ചു. എന്റെ കൈ അവിടുത്തെ ദേഹത്ത്‌ വെച്ചപ്പോള്‍ പുതപ്പിന്‌ മുകളില്‍ ശക്തമായ ചൂട്‌ ഞാനനുഭവിച്ചു. ഞാന്‍ ചോദിച്ചു: ``ചൂട്‌ എത്ര കഠിനമാണ്‌ നബിയേ!''. നബി(സ്വ) പറഞ്ഞു: ``ഞങ്ങള്‍ അങ്ങനെ തന്നെയാണ്‌. ഞങ്ങള്‍ക്ക്‌ പരീക്ഷണവും പ്രതിഫലവും ഇരട്ടിയാക്കപ്പെടും''.
     ശക്തമായ പനി കാരണത്താല്‍ ഏഴ്‌ ഉറവിടങ്ങളില്‍ നിന്ന്‌ ഏഴ്‌ പാത്രങ്ങള്‍ കൊണ്ട്‌ വെള്ളം ചൊരിഞ്ഞ്‌ ശരീരത്തെ തണുപ്പിച്ചിരുന്നു. വേദനയുടെ കാഠിന്യത്താല്‍ ഒന്നിലധികം പ്രാവശ്യം നബി (സ്വ) തങ്ങള്‍ക്ക്‌ ബോധക്ഷയം സംഭവിച്ചിട്ടുണ്ട്‌.
        ഖൈബര്‍ യുദ്ധ വിജയാനന്തരം യഹൂദികള്‍ ആട്ടിന്‍ മാംസത്തിലായി നബി (സ്വ) ക്ക്‌ നല്‍കിയ വിഷത്തിന്റെ ഫലമായാണ്‌ രോഗം ഇത്രയേറെ ഉപദ്രവകരമായതെന്ന്‌ രേഖപ്പെടുത്തുന്നു. ആഇശ (റ) പറയുന്നു: ``വേര്‍പാടിന്‌ മുന്നോടിയായ രോഗസമയത്ത്‌ നബി (സ്വ) പറഞ്ഞിരുന്നു. ഖൈബറില്‍ വെച്ച്‌ ഞാന്‍ ഭക്ഷിച്ച ഭക്ഷണത്തിന്റെ വേദന എനിക്കനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ആ വിഷം കാരണത്താല്‍ എന്റെ ഹൃദയത്തിലെ രക്തധമനി മുറിയുന്ന സമയമാണ്‌'' (ബുഖാരി). 
       രോഗശയ്യയിലായ നബി(സ്വ) നാല്‍പത്‌ അടിമകളെ മോചിപ്പിച്ചു. തന്റെ പക്കലുള്ള ശേഷിച്ച ആറോ ഏഴോ ദീനാറുകള്‍ കൈയില്‍ പിടിച്ച്‌ ഇങ്ങനെ പറഞ്ഞു: ``ഇത്‌ മുഹമ്മദിന്റെ കൈവശമുള്ളതോടൊപ്പം രക്ഷിതാവിനെ കണ്ടുമുട്ടുന്നുവെങ്കില്‍ മുഹമ്മദിന്‌ റബ്ബിനെ കുറിച്ചുള്ള ഭാവനയെന്താണ്‌''. ആഇശ (റ) യെ വിളിച്ച്‌ അത്‌ സ്വദഖ നല്‍കാന്‍ കല്‍പിച്ചു. (സീറത്തുല്‍ ഹലബിയ്യ).
അബൂബക്കര്‍ (റ) ന്റെ ഇമാമത്ത്‌
രോഗാവസ്ഥയിലും തിരുനബി എല്ലാ നിസ്‌കാരങ്ങളും ജനങ്ങളോടൊപ്പം ജമാഅത്തായി തന്നെ നിര്‍വ്വഹിച്ചു. അന്നേ ദിവസം മഗ്‌രിബ്‌ നബി (സ്വ) ഇമാമായി നിസ്‌കരിച്ചു. ആ നിസ്‌കാരത്തില്‍ `അല്‍ മുര്‍സലാത്ത്‌' സൂറത്താണ്‌ ഓതിയത്‌. 
     ഇശാഅ്‌ ആയപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചു. പള്ളിയിലേക്ക്‌ പോകാന്‍ കഴിയാതെയായി. തിരുനബി(സ്വ) ചോദിച്ചു: ``ജനങ്ങള്‍ നിസ്‌കരിച്ചുവോ?''.സ്വഹാബത്ത്‌ പറഞ്ഞു: ഇല്ല, തിരുദൂതരേ!. അവര്‍ അങ്ങയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌. അന്ന്‌ വേദനയുടെ കടുപ്പത്താല്‍ പലതവണ ബോധക്ഷയമുണ്ടായി. അവസാനം ``ജനങ്ങള്‍ക്ക്‌ ഇമാമായി നിസ്‌കരിക്കാന്‍ അബൂബക്കറിനോട്‌ നിര്‍ദ്ദേശിക്കുക'' എന്ന്‌ പറഞ്ഞു. 
ലോലഹൃദയനായ അബൂബക്കര്‍(റ)ന്‌ ഖുര്‍ആന്‍ ഓതിയാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ഉമര്‍(റ)നോട്‌ ഇമാമായി നിസ്‌കരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ അബൂബക്കര്‍(റ) ഇമാമായി നിസ്‌കരിച്ചു (മുസ്‌ലിം).
     അതിനിടെ ആശ്വാസം തോന്നുന്ന സമയങ്ങളില്‍ നബി(സ്വ) പള്ളിയില്‍ വന്നു കൊണ്ടിരുന്നു. രണ്ട്‌ പേരുടെ തോളില്‍ പിടിച്ചു വരികയും ഇരുന്ന്‌ നിസ്‌കരിക്കുകയും ചെയ്‌തു. സിദ്ദീഖ്‌(റ) ന്റെ ഇടതു ഭാഗത്ത്‌ ഇരുന്ന നബി(സ്വ) യെ അനുകരിച്ച്‌ അദ്ദേഹം നിസ്‌കരിച്ചു. ജനങ്ങള്‍ക്ക്‌ ഇമാമിന്റെ അനക്കങ്ങള്‍ അറിയിച്ചു കൊടുക്കുന്ന ``മുബല്ലിഗി' ന്റെ കര്‍ത്തവ്യം അദ്ദേഹം നിര്‍വ്വഹിച്ചു. ആകെ പതിനേഴ്‌ നിസ്‌കാരങ്ങള്‍ ഈ കാലയളവില്‍ അബൂബക്കര്‍ (റ) ഇമാമായി നിസ്‌കരിച്ചു. 
        വഫാത്തിന്റെ തലേദിവസം ഞായറാഴ്‌ച. തന്റെ എല്ലാ അടിമകളെയും മോചിപ്പിച്ചു. ഒരു ദിര്‍ഹമോ ദീനാറോ കൈയില്‍ ശേഷിച്ചില്ല. പടയങ്കി മുപ്പത്‌ സ്വാഅ്‌ ബാര്‍ലിക്ക്‌ പകരം ഒരു യഹൂദിയുടെ കൈയില്‍ പണയത്തിലായിരുന്നു. ആ രാത്രി വിളക്ക്‌ കത്തിക്കുന്നതിനുള്ള എണ്ണ ആഇശ (റ) അയല്‍വാസിയില്‍ നിന്നും വായ്‌പ വാങ്ങുകയായിരുന്നു. 
അവസാന ദിവസം
     ഹിജ്‌റ പതിനൊന്നാമാണ്ട്‌ റബീഉല്‍ അവ്വല്‍ മാസം 12 തിങ്കളാഴ്‌ച സുബ്‌ഹി നിസ്‌കാരത്തിനായി ജനങ്ങള്‍ മസ്‌ജിദുന്നബവിയിലെത്തി. നബി (സ്വ) തങ്ങള്‍ ഹാജരായിട്ടില്ല. സിദ്ദീഖ്‌ (റ) ന്റെ നേതൃത്വത്തില്‍ നിസ്‌കാരം ആരംഭിച്ചു. പെട്ടെന്ന്‌ നബി (സ്വ) ആഇശ (റ) യുടെ മുറിയുടെ വിരി നീക്കി പ്രത്യക്ഷപ്പെട്ടു. എല്ലാവരും നിസ്‌കരിക്കുന്നത്‌ കണ്ട്‌ മന്ദസ്‌മിതം തൂകി. ജനങ്ങള്‍ ആകാംക്ഷയിലായി. തിരുനബി (സ്വ) യെ കണ്ട സിദ്ദീഖ്‌ (റ) നബി (സ്വ) നിസ്‌കരിക്കാന്‍ വരുന്നുണ്ടെന്ന്‌ കരുതി പിന്നോട്ട്‌ നീങ്ങാന്‍ ഭാവിച്ചു. പക്ഷെ, നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ അവരോട്‌ കൈ കൊണ്ട്‌ ആംഗ്യം കാണിച്ച തിരുനബി (സ്വ) മുറിയിലേക്ക്‌ തന്നെ മടങ്ങി വിരി താഴ്‌ത്തി (ബുഖാരി).
        പിന്നീട്‌ ഫാത്വിമ (റ) യെ വിളിച്ച്‌ എന്തോ സ്വകാര്യമായി പറഞ്ഞു. അപ്പോള്‍ അവര്‍ കരഞ്ഞു. പിന്നെയും സ്വകാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിച്ചു. ആഇശ (റ) പറയുന്നു; പിന്നീടൊരിക്കല്‍ ഞാന്‍ അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഫാത്വിമ(റ) പറഞ്ഞു: ``എന്റെ പിതാവ്‌ ആ രോഗത്തില്‍ മരണപ്പെടുമെന്നാണ്‌ ആദ്യമായി എന്നോട്‌ പറഞ്ഞത്‌. അപ്പോള്‍ ഞാന്‍ കരഞ്ഞു. തങ്ങളുടെ കുടുംബത്തില്‍ നിന്നും ആദ്യമായി തങ്ങളോട്‌ ചേരുന്നത്‌ ഞാനാണെന്ന്‌ പിന്നീടെന്നോട്‌ പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു''.
അന്ത്യനിമിഷം
      രോഗം ബാധിക്കുമ്പോള്‍ നബി (സ്വ) മന്ത്രം കൊണ്ട്‌ ചികിത്സിക്കാറുണ്ടായിരുന്നു. പിന്നീട്‌ അതിനും കഴിവാകാതെയായി. ആഇശ (റ) പറയുന്നു: ``രോഗം ബാധിച്ചാല്‍ `മുഅവ്വിദാത്ത്‌' ഓതി ശരീരത്തിലൂതുകയും കൈ കൊണ്ട്‌ തടവുകയും ചെയ്യുന്ന പതിവ്‌ നബി (സ്വ) ക്ക്‌ ഉണ്ടായിരുന്നു. വഫാത്തിന്റെ രോഗം ബാധിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ ഓതിയിരുന്ന `മുഅവ്വിദാത്ത്‌' ഞാന്‍ ഓതി നബി (സ്വ) തങ്ങളുടെ തന്നെ കൈയില്‍ ഊതി. ആ കൈ കൊണ്ട്‌ തിരുശരീരം തടവുകയും ചെയ്‌തു. എന്റെ കൈയിനേക്കാള്‍ ബറക്കത്തുള്ള നബി (സ്വ) തങ്ങളുടെ കൈയിന്റെ ബറക്കത്ത്‌ ലഭിക്കാനാഗ്രഹിച്ചാണ്‌ ഞാനത്‌ ചെയ്‌തത്‌'' (ബുഖാരി).
      ആഇശ(റ) പറയുന്നു: ``നബി(സ്വ) യുടെ അന്ത്യകാലത്ത്‌ എന്റെ സഹോദരന്‍ അബ്‌ദുര്‍റ്‌ഹമാന്‍ ബ്‌നു അബീബക്കര്‍ കടന്നുവന്നു. അപ്പോള്‍ നബി(സ്വ) എന്റെ മാറിടത്തിലേക്ക്‌ ചാഞ്ഞിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പല്ലു തേക്കാനുള്ള മിസ്‌വാക്കിലേക്ക്‌ നബി (സ്വ) നോക്കുന്നത്‌ ഞാന്‍ കണ്ടു. തിരുനബി(സ്വ) അത്‌ ആഗ്രഹിക്കുന്നുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കി. ഞാന്‍ ചോദിച്ചു: ``അങ്ങേക്കായി ഞാന്‍ അത്‌ വാങ്ങട്ടെ?. അതെ എന്ന്‌ മുത്ത്‌ നബി തല കൊണ്ട്‌ ആംഗ്യം കാണിച്ചു. ഞാനത്‌ വാങ്ങി. എന്റെ തുപ്പുനീര്‌ കൊണ്ട്‌ മയപ്പെടുത്തി മിസ്‌വാക്ക്‌ ചെയ്‌ത്‌ കൊടുത്തു. നബി(സ്വ) യ്‌ക്ക്‌ മുന്നില്‍ വെള്ളം കുടിക്കാനുപയോഗിക്കുന്ന ഒരു ചെറിയ തോല്‍പാത്രത്തില്‍ വെള്ളം ഉണ്ടായിരുന്നു. അതില്‍ കൈയിട്ട്‌ വെള്ളമെടുത്ത്‌ മുഖം തടവുകയും `ലാ ഇലാഹ ഇല്ലല്ലാഹ്‌' നിശ്ചയം മരണത്തിന്‌ കഠിനമായ വേദനയുണ്ട്‌'' എന്ന്‌ പറയുകയും ചെയ്‌തു'' (ബുഖാരി).
      പിന്നീട്‌ തിരുനബി(സ്വ)കൈയും കണ്ണും ഉയര്‍ത്തുകയും ``അര്‍റഫീഖുല്‍ അഅ്‌ല' എന്ന്‌ പറയുകയും അതോടെ ഇഹലോകവാസം വെടിയുകയും ചെയ്‌തു. ഇത്‌ ഹിജ്‌റ പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ട്‌ തിങ്കളാഴ്‌ച ദിവസമായിരുന്നു. (ക്രിസ്‌തുവര്‍ഷം 632 ജൂണ്‍ മാസം 8) ചന്ദ്രിക വര്‍ഷമനുസരിച്ച്‌ 63 വര്‍ഷവും സൂര്യവര്‍ഷമനുസരിച്ച്‌ 61 വര്‍ഷവും 84 ദിവസവുമായിരുന്നു തിരുനബി(സ്വ) യുടെ പ്രായം. 
സ്വഹാബത്തിന്റെ പരിഭ്രമം
ലോകമുസ്‌ലിംകള്‍ക്ക്‌ ഏറ്റവും വലിയ ആപത്ത്‌ നേരിട്ട ദിവസമായിരുന്നു അത്‌. അനസ്‌ (റ) പറയുന്നു; നബി(സ്വ) മദീനയിലേക്ക്‌ പ്രവേശിച്ച ദിവസത്തില്‍ എല്ലാ വസ്‌തുക്കളും പ്രകാശിച്ചു. മുത്ത്‌ നബി വഫാത്തായ ദിനത്തില്‍ എല്ലാ വസ്‌തുക്കളും ഇരുള്‍മുറ്റിയതായി. (തുര്‍മുദി).
       മുത്ത്‌ നബി(സ്വ)യുടെ വഫാത്ത്‌ വാര്‍ത്ത സ്വഹാബത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പരിഭ്രമിച്ചു. ചിലര്‍ ആ വാര്‍ത്ത നിഷേധിച്ചു. ചിലര്‍ ചിന്ത മുറിഞ്ഞവരായി. മറ്റു ചിലര്‍ക്ക്‌ ബുദ്ധിഭ്രമം സംഭവിച്ചു. ഒന്നും ഉരിയാടാന്‍ കഴിയാതെ ചിലര്‍ വിഷമിച്ചു. ഇതികര്‍ത്തവ്യതാമൂഢരായി തറയില്‍ ഇരുന്നുപോയവരും രോഗം ബാധിച്ച്‌ മരണപ്പെട്ടവരും ഉണ്ടായിരുന്നു. 
     ഉസ്‌മാന്‍(റ)ന്‌ ഒന്നും ശബ്‌ദിക്കാന്‍ കഴിയാത്ത അവസ്ഥ.... അലി(റ) തറയിലിരുന്ന്‌ പോയി. ..അബ്‌ദുല്ലാഹി ബ്‌നു ഉനൈസ്‌(റ) ദുഃഖഭാരത്താല്‍ രോഗം ബാധിച്ച്‌ കിടപ്പിലായി.... പിന്നീട്‌ മരണത്തിന്‌ കീഴടങ്ങി. 
``എന്റെ പിതാവ്‌ തന്റെ നാഥന്റെ ക്ഷണം സ്വീകരിച്ചു. ഫിര്‍ദൗസിലാണ്‌ അദ്ദേഹത്തിന്റെ വിശ്രമം'' - ഫാത്വിമ(റ)യുടെ വിലാപം...
അചഞ്ചല വിശ്വാസിയും അഗാധജ്ഞാനിയുമായിരുന്ന ഉമര്‍(റ), തിരുനബി(സ്വ)യുടെ വഫാത്ത്‌ വാര്‍ത്ത്‌ വിശ്വസിക്കാനാവാതെ പതറി.
അപ്പോള്‍ സിദ്ദീഖ്‌(റ) മസ്‌ജിദുന്നബവിയില്‍ നിന്നും ഒരു മൈല്‍ അകലെ `സുന്‍ഹ്‌' എന്ന സ്ഥലത്തായിരുന്നു. വിവരമറിഞ്ഞ്‌ അദ്ദേഹം തന്റെ കുതിരപ്പുറത്ത്‌ നിറകണ്ണുകളോടെ, പിടക്കുന്ന ഹൃദയത്തോടെ, തിരുനബി(സ്വ)യുടെ ചാരത്ത്‌ വന്ന്‌ മുഖത്ത്‌നിന്ന്‌ വസ്‌ത്രം നീക്കി കരഞ്ഞുകൊണ്ട്‌ ആ തിരുമുഖത്ത്‌ തടവുകയും നെറ്റിത്തടത്തില്‍ ചുംബിക്കുകയും ചെയ്‌തു.
തുടര്‍ന്ന്‌ സ്വഹാബികള്‍ക്ക്‌ മുന്നില്‍ ഒരുഗ്രന്‍ പ്രഭാഷണം നടത്തി. അതുമുഖേനെ ഉമര്‍(റ) അടക്കമുള്ള സ്വഹാബികളെല്ലാവരും ശാന്തരാവുകയും നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്‌തു. ഉടനെ നബി(സ്വ) തങ്ങള്‍ക്ക്‌ ശേഷമുള്ള ഖലീഫയെ തിരഞ്ഞെടുക്കുന്നതുമായി അവര്‍ വ്യാപൃതരായി. 
അബൂബക്കര്‍(റ)ന്റെ ഖിലാഫത്ത്‌
നബി(സ്വ)യുടെ വഫാത്ത്‌ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അന്‍സ്വാറുകളായ നേതാക്കള്‍ ബനൂ സാഇദ ഗോത്രക്കാരുടെ പന്തലില്‍ യോഗം ചേര്‍ന്ന്‌ സഅ്‌ദ്‌ ബ്‌നു ഉബാദ എന്ന ഖസ്‌റജ്‌ ഗോത്രത്തലവനെ ബൈഅത്ത്‌ ചെയ്യുന്നതിനെ കുറിച്ച്‌ അഭിപ്രായപ്പെട്ടു. ഇങ്ങനെ ഖിലാഫത്ത്‌ സംബന്ധമായി അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നുവന്നെങ്കിലും അവസാനം സ്വഹാബികളില്‍ ഭൂരിഭാഗവും പറഞ്ഞു: മുഹാജിറുകളില്‍ ഏറ്റവും ശ്രേഷ്‌ഠര്‍ താങ്കളാണ്‌. നബി (സ്വ) യോടൊപ്പം സൗര്‍ ഗുഹയില്‍ രണ്ടാമനും താങ്കള്‍ തന്നെ. കൂടാതെ നിസ്‌കാരത്തിലെ ഇമാമത്തിന്റെ വിഷയത്തില്‍ നബി(സ്വ)യുടെ പ്രതിനിധിയും താങ്കളാണ്‌. അതിനാല്‍ താങ്കളുടെ കൈ നീട്ടിത്തിരിക. ഞങ്ങള്‍ ബൈഅത്ത്‌ ചെയ്യാം''. അങ്ങിനെ ഖലീഫയായി അബൂബക്‌ര്‍(റ)വിനെ തിരഞ്ഞെടുത്തു. പിന്നീട്‌, ശേഷക്രിയകളിലേക്ക്‌ അവര്‍ തിരിഞ്ഞു.
കുളിപ്പിക്കല്‍
         നബി (സ്വ) യെ കുളിപ്പിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. മരണപ്പെട്ട മറ്റുള്ളവരെ കുളിപ്പിക്കുന്നത്‌ പോലെ വസ്‌ത്രം അഴിച്ചു മാറ്റി കുളിപ്പിക്കണോ അതോ വസ്‌ത്രത്തില്‍ വെച്ച്‌ തന്നെ കുളിപ്പിക്കണോ? അഭിപ്രായ ഭിന്നതക്കിടയില്‍ അവര്‍ക്ക്‌ ഉറക്കം ബാധിച്ചു. അപ്പോള്‍ വീടിന്റെ ഒരു ഭാഗത്ത്‌ നിന്ന്‌ ഇങ്ങനെ കേട്ടു: ``നബി (സ്വ) യെ വസ്‌ത്രത്തിലായി തന്നെ കുളിപ്പിക്കുക'' ജനങ്ങള്‍ പെട്ടെന്നെഴുന്നേറ്റ്‌ വസ്‌ത്രത്തില്‍ വച്ച്‌തന്നെ കുളിപ്പിച്ചു. (ഇബ്‌നുഹിശാം) 
          അലി(റ)യാണ്‌ കുളിപ്പിക്കുന്നതിനുള്ള നേതൃത്വം ഏറ്റെടുത്തു. അബ്ബാസ്‌(റ), ഫള്‌ല്‍(റ),, ഖുസം(റ), ഉസാമ(റ), ശഖ്‌റാന്‍ (റ),എന്നിവരും അലി(റ)യെ സഹായിച്ചു. അലി(റ) പറഞ്ഞു: ``നബി(സ്വ)യെ ഞാനൊഴികെ ആരും കുളിപ്പിക്കരുതെന്ന്‌ നബി(സ്വ) വസ്വിയ്യത്ത്‌ ചെയ്‌തിരുന്നു(ഇബ്‌നുഹിശാം). നബി(സ്വ)പറഞ്ഞു: ``എന്റെ നഗ്നത ആര്‌ കണ്ടാലും അവന്റെ കണ്ണ്‌ നഷ്‌ടപ്പെടും'' (ബൈഹഖി).
കഫന്‍ ചെയ്യല്‍
    ആഇശ(റ) പറയുന്നു


: ``ഖമീസും തലപ്പാവും ഇല്ലാതെ മൂന്ന്‌ വെള്ളത്തുണികളിലാണ്‌ നബി(സ്വ)യെ കഫന്‍ ചെയ്യപ്പെട്ടത്‌.(ബുഖാരി). 
നിസ്‌കാരവും മറമാടലും
          കുളിപ്പിച്ച്‌ കഫന്‍ ചെയ്‌ത ശേഷം നബി(സ്വ)യെ ഒരു കട്ടിലില്‍ കിടത്തി. എവിടെ ഖബറടക്കപ്പെടണം എന്ന വിഷയത്തില്‍ ജനങ്ങള്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ചിലര്‍ മസ്‌ജിദുന്നബവി അഭിപ്രായപ്പെട്ടപ്പോള്‍, മറ്റു ചിലര്‍ ജന്നത്തുല്‍ ബഖീഅ്‌ അഭിപ്രായപ്പെട്ടു. അപ്പോള്‍ സിദ്ദീഖ്‌(റ) പറഞ്ഞു: ``ഏതൊരു നബിയും അവര്‍ വഫാത്തായ സ്ഥലത്ത്‌ മാത്രമേ ഖബറടക്കപ്പെട്ടിട്ടുള്ളൂ'' എന്ന്‌ നബി(സ്വ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അപ്പോള്‍ നബി (സ്വ) വഫാത്തായ സ്ഥലത്ത്‌ തന്നെ ഖബര്‍ കുഴിക്കുകയും ചെയ്‌തു. ജനങ്ങള്‍ ഓരോരുത്തരായി നബി(സ്വ)യുടെ മേല്‍ നിസ്‌കരിച്ചു കൊണ്ടിരുന്നു. ആദ്യം പുരുഷന്മാര്‍, പിന്നീട്‌ സ്‌ത്രീകള്‍ ശേഷം കുട്ടികള്‍ എന്നിങ്ങനെ നിസ്‌കരിച്ചു. ആരും ആര്‍ക്കും ഇമാമായി നിസ്‌കരിച്ചില്ല (സീറത്തുന്നബവിയ്യ).
ഖബറടക്കല്‍
        നബി(സ്വ)യുടെ ഖബ്‌റുശ്ശരീഫ്‌ കുഴിച്ചത്‌ അബൂത്വല്‍ഹ(റ) ആയിരുന്നു. അബ്ബാസ്‌(റ)പറയുന്നു: ``നബി(സ്വ)യെ ഖബറടക്കുമ്പോള്‍ അബ്ബാസ്‌(റ), അലി(റ), ഫള്‌ല്‍(റ) എന്നിവര്‍ ഖബ്‌റില്‍ ഇറങ്ങി. അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ ഖബ്‌ര്‍ ചൊവ്വാക്കി. ബദ്‌ര്‍ യുദ്ധത്തില്‍ ശുഹദാക്കളുടെ ഖബ്‌ര്‍ ശരിയാക്കിയത്‌ അദ്ദേഹമായിരുന്നു. (ഇബ്‌നു ഹിബ്ബാന്‍, ത്വഹാവീ).ഹിജ്‌റ പതിനൊന്നാമാണ്ട്‌ റബീഉല്‍ അവ്വല്‍ പതിനാല്‌ ബുധനാഴ്‌ച രാവിലാണ്‌ നബി (സ്വ)യെ ഖബറടക്കപ്പെട്ടത്‌. തിരുനബി(സ്വ)യുടെ റൗളാശരീഫില്‍ ചെന്നണയാന്‍ നമുക്കേവര്‍ക്കും അല്ലാഹു ഭാഗ്യം നല്‍കട്ടെ....

6 comments:

  1. ജസാക്കല്ലാഹു ഖൈർ ആല്ഫ് ജസാ
    വളരെ വിശദമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു..

    ReplyDelete
  2. Assalaaaamu alikum...
    Enikkoru athyavashyakaryam chodilkanund.
    Priya suhruth ee nmbril onnu bandhappedumoo..??
    My no. 9048895386

    ReplyDelete
  3. Aaaaameeeen ya rabbe aaaalameeen

    ReplyDelete
  4. അല്ലാഹു നിങ്ങൾക്ക് ഖൈർ പ്രധാനം ചെയ്യട്ടെ ഈ പോസ്റ്റ് ഈ നമ്പറിൽ വാട്സപ്പ് പോസ്റ്റ് ചെയ്യുമോ 9446727183

    ReplyDelete
  5. എത്ര വായിച്ചാലും എത്ര കേട്ടാലും കരയാതെ വായിക്കാൻ കഴിയില്ല. മുത്തിന്റെ ചരിത്രം.. മരിക്കുന്ന തിന്നു മുമ്പ് ആ അരികിൽ ഒന്നെത്താൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ 🤲

    ReplyDelete

Related Posts Plugin for WordPress, Blogger...