നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Wednesday 15 November 2017

വിയോഗശേഷം

വിയോഗശേഷം

                             അനുഗ്രഹങ്ങളുടെ ആകെത്തുകയും നാരായ വേരുമായ പുണ്യറസൂലിനെ സ്നേഹിക്കുന്നതില്‍ നിന്നല്ലാതെ അഭിവൃദ്ധിയൊന്നും സിദ്ധിക്കുകയില്ല. അനര്‍ഘമായ സ്നേഹം നശ്വര വസ്തുക്കളെയെല്ലാം വിസ്മരിച്ച് സമസ്തവും പരിത്യജിച്ച് സ്വാര്‍ത്ഥതയില്‍ നിന്നും സമ്പൂര്‍ണ്ണ മോചനം നല്‍കി ഇലാഹിലേക്ക് അടുപ്പിക്കും. പുണ്യറസൂലിന്‍റെ വിയോഗശേഷവും സ്വഹാബത്തിന്‍റെ അന്തരംഗത്ത് പുണ്യറസൂലിനോടുള്ള സ്നേഹം ഒരിക്കലും ക്ഷയിക്കാതെ അനസ്യൂതം തുടര്‍ന്നു കൊണ്ടേയിരുന്നു. ജ്വലിച്ച് നിന്ന അവിടുന്നിനോടുള്ള രാഗവായ്പ് അടങ്ങാത്ത ആവേശമായി അവരില്‍ അലതല്ലി. ശാലീന സ്നേഹം നിമിത്തം സ്വന്തം അഭിരുചികളും ആഗ്രഹങ്ങളും അവര്‍ മാറ്റിവെച്ചു. അതീവഗഹനമായ അവിടുന്നിന്‍റെ മഹിമകളുടെ മഹോന്നത തലം വരെ ചെന്നെത്താന്‍ സൃഷ്ടികള്‍ക്ക് സാധ്യമല്ലെങ്കിലും സ്വഹാബത്ത് അത് ഒരളവോളം തൊട്ടറിഞ്ഞവരാണ്. അങ്ങനെ അവര്‍ ആ സ്നേഹത്തില്‍ അവിരാമം ആവേശം കൊണ്ടു. ഇഹപരവസ്തുക്കളുടെ വിശേഷണം പുണ്യറസൂലിന്‍റെ വിശേഷണങ്ങളോട് അനുരൂപമില്ലാത്തതിനാല്‍ അവയുടെ മാധ്യമം മൂലം പുണ്യറസൂലിന്‍റെ വിശേഷണങ്ങള്‍ വിശദീകരിക്കല്‍ വിഷമമാണ്. ഇമാം ബൂസ്വൂരി (റ) പറഞ്ഞു: "പുണ്യറസൂല്‍ (സ്വ) അവിടുന്നിന്‍റെ വിശേഷണങ്ങളില്‍ പങ്കുകാരനെ തൊട്ട് പരിശുദ്ധനാണ്". അഥവാ അവിടുന്നിന്‍റെ വിശേഷണങ്ങള്‍ അതേ അര്‍ത്ഥത്തില്‍ മറ്റൊരു സൃഷ്ടിയിലും കാണുകയില്ല. എന്തെല്ലാം ആലോചിച്ചാലും എത്രമാത്രം വ്യക്തമായി ഗ്രഹിച്ചാലും പുണ്യറസുലിന്‍റെ വിശേഷണങ്ങളില്‍ നിന്നും തുലോം അകലത്തിലും വ്യത്യസ്തതയിലുമായിരിക്കും അവ. ഇമാം ബൂസ്വൂരി (റ) പറഞ്ഞു: അവിടുന്നിന്‍റെ വിശേഷണങ്ങള്‍ വിഭജിക്കപ്പെടാത്തതാണ്. മറ്റു വസ്തുക്കളിലെ വിശേഷണങ്ങള്‍ വിഭജന വിധേയമാണ്. ഭൗതിക പാരത്രിക വസ്തുക്കളേക്കാളും സ്വര്‍ഗ്ഗം അതിലെ അനുഗ്രഹങ്ങളേക്കാളും പ്രിയങ്കരം പുണ്യറസൂലും അല്ലാഹുവുമായിരിക്കലാണ് വിശ്വാസത്തിന്‍റെ രുചി ആസ്വദിക്കാനുള്ള മാര്‍ഗ്ഗമെന്ന് പുണ്യറസൂല്‍ (സ്വ) സ്വഹാബത്തിനെ പഠിപ്പിച്ചത് ഇമാം ബുഖാരി (റ) നമുക്ക് ഉദ്ധരിച്ചു നല്‍കുന്നു. പുണ്യറസൂലിനെ (സ്വ) സ്നേഹിക്കാതെ അതല്ലെങ്കില്‍ പുണ്യറസൂലി (സ്വ) ലുപരി സ്വര്‍ഗ്ഗത്തെ കൊതിക്കുന്നവര്‍ വിശ്വാസത്തിന്‍റെ രുചി അറിയാത്തവരാണെന്ന് സാരം. എന്ത് ചെയ്യാം? വിശപ്പും രുചിയുമില്ലാത്തവന് ഭക്ഷണം കഴിപ്പിക്കുന്നതിലും പ്രയാസമാണ് പുണ്യറസൂലി (സ്വ) നോടുള്ള സ്നേഹവും അതിന്‍റെ രുചിയുമില്ലാത്തവര്‍ക്ക് അവിടുന്നിനോടുള്ള സ്നേഹം ഊട്ടാന്‍ ശ്രമിക്കുന്നത്. 
സ്വഹാബത്തിന്‍റെ അന്തരംഗത്തെ ഹര്‍ശപുളകിതമാക്കത്തക്കവണ്ണം ഉത്കര്‍ഷം പ്രാപിച്ചതായിരുന്നു അവരുടെ സ്നേഹം. അതാണ് വിശ്വാസത്തിന്‍റെ ലഹരി നുകരാനുള്ള മാര്‍ഗ്ഗമെന്ന് അവര്‍ക്ക് ബോധ്യവുമായിരുന്നു.
                       പുണ്യറസൂല്‍ (സ്വ) വിടപറയുമെന്ന് സ്വഹാബത്തിന് അറിയാമായിരുന്നു. എന്നാലും പുണ്യറസൂലി (സ്വ) ന്‍റെ വിയോഗം അവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു. ഇതിനെ കുറിച്ചാണ് അല്ലാഹു പറഞ്ഞത് : "മുഹമ്മദ് ഒരു പ്രവാചകന്‍ മാത്രമാണ്" (). അഥവാ വിയോഗമില്ലാത്തവരല്ല പ്രവാചകന്‍ മാത്രമാണ്. സ്വഹാബത്ത് വിയോഗത്തെ നിഷേധിച്ചിട്ടില്ല. എങ്കിലും അവരുടെ മനസ്സുകള്‍ക്ക് അതുള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗമറിഞ്ഞ ഉമര്‍ (റ) കുതിച്ചെത്തി തിരുമുഖത്ത് നിന്നും വസ്ത്രം മാറ്റി ഒരു നോക്ക് ദര്‍ശിച്ച് വിയോഗം ഉമര്‍ (റ) വിശ്വസിച്ചില്ല. പുണ്യറസൂല്‍ (സ്വ) തിരിച്ചുവരുമെന്ന് തന്നെ അദ്ദേഹം വിശ്വസിച്ചു. ഇലാഹീ സന്നിധി പുല്‍കിയിരിക്കുന്നു എന്ന ദുഃഖസത്യം ഉമര്‍ (റ)നെ ബോധ്യപ്പെടുത്താന്‍ മുഗീറ (റ) നടത്തിയ ശ്രമം വിഫലമായി. പുണ്യറസൂല്‍ (സ്വ) മരിച്ചിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഉമര്‍ (റ) പള്ളിയിലെത്തി ആക്രോശിച്ചു. പുണ്യറസൂല്‍ (സ്വ) മരിച്ചെന്ന് ചില കപടന്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അല്ലാഹുവാണേ സത്യം! അവിടുന്ന് മരിച്ചിട്ടില്ലെന്ന് തീര്‍ച്ച. മൂസാ നബി (അ) അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് പോയത് പോലെ പുണ്യറസൂലും (സ്വ) അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് പോയതാണ്. അല്ലാഹുവാണേ സത്യം! മൂസാ നബി (അ) മടങ്ങിവന്നത് പോലെ തിരുനബി (സ്വ) യും മടങ്ങിവരിക തന്നെ ചെയ്യും. പുണ്യറസൂല്‍ (സ്വ) മരിച്ചെന്ന് പ്രചരിപ്പിച്ചവരുടെ കൈകാലുകള്‍ പ്രവാചകന്‍ മടങ്ങിവന്നാല്‍ ഛേദിക്കുന്നതാണ്. ധീരരില്‍ ധീരനായ ഉമര്‍ (റ) ന്‍റെ ശബ്ദം പളളിയെ പ്രകമ്പനം കൊളളിച്ചു. ഉമറി (റ) ന്‍റെ ചുറ്റും കൂടിയ സ്വഹാബത്തിലും പുണ്യറസൂലി (സ്വ) ന്‍റെ പ്രത്യാഗമനത്തെ കുറിച്ചുള്ള ഉമറി (റ) ന്‍റെ വാക്കുകള്‍ പ്രതീക്ഷകളുണര്‍ത്താന്‍ തുടങ്ങി. അവരതില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. അബൂബക്കര്‍ (റ) കടന്നുവരുമ്പോഴും ഉമര്‍ (റ) പുണ്യറസൂല്‍ (സ്വ) മരിച്ചിട്ടില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അബൂബക്കര്‍ (റ) വന്ന് വിശുദ്ധ ഖുര്‍ആനിലെ മുഹമ്മദ് (സ്വ) ഒരു പ്രവാചകന്‍ മാത്രമാണെന്ന് ഓതിക്കൊടുത്തു. അഥവാ മരണമില്ലാത്ത അവസ്ഥ പുണ്യറസൂലി(സ്വ)ലില്ല. തിരുനബി (സ്വ) ക്ക് മുമ്പും പ്രവാചകന്മാര്‍ വന്ന് പോയിട്ടുണ്ട് എന്നും ബോധ്യപ്പെടുത്തി കൊടുത്തപ്പോഴാണ് ഉമറി (റ) നും സ്വഹാബത്തിനും ബോധം തിരിച്ചുവരുന്നത്. 
                   ചുരുക്കത്തില്‍ സ്വഹാബത്ത് തിരുനബി (സ്വ) യുടെ വിയോഗം പോലും ചിന്തിക്കാന്‍ മടിച്ചവരായിരുന്നു. തിരുനബി (സ്വ) മുആദ് ബ്നു ജബലി (റ) നെ യമനിലേക്ക് നിയോഗിക്കുമ്പോള്‍ പറഞ്ഞു: ഓ മുആദ്! ഒരു പക്ഷേ ഈ വര്‍ഷത്തിന് ശേഷം നിങ്ങളെന്നെ കണ്ടില്ലെന്ന് വരാം. പുണ്യറസൂലി (സ്വ) ന്‍റെ വേര്‍പാടിലേക്കുള്ള സൂചനയാണെന്ന് മനസ്സിലാക്കിയ മുആദ് (റ) വാവിട്ട് കരഞ്ഞു. (അഹ്മദ്)
                    ഇവിടെ തന്നെ തുടരാനും അല്ലെങ്കില്‍ അല്ലാഹുവിലേക്ക് പോകാനും ഒരു ദാസന് അല്ലാഹു അനുമതി നല്‍കി എന്ന് പുണ്യറസൂല്‍ (സ്വ) പറഞ്ഞപ്പോള്‍ അത് അവിടുന്നിന്‍റെ വേര്‍പാടിലേക്കുള്ള സൂചനയാണെന്ന് മനസ്സിലാക്കിയ അബൂബക്കര്‍ (റ) പൊട്ടിക്കരഞ്ഞു( ബുഖാരി).
അബ്ദുല്ലാഹി ബ്നു ഉമറി (റ) ല്‍ നിന്നും നിവേദനം: അബൂബക്കറി (റ) ന്‍റെ മരണകാരണം തന്നെ പുണ്യറസൂലി(സ്വ) ന്‍റെ വേര്‍പാടായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വേര്‍പാടോട് കൂടി അബൂബക്കറി (റ) ന്‍റെ ശരീരം മെലിയാന്‍ തുടങ്ങി (മുസ്നദു അബീബക്കര്‍). 
                   അബൂജഅ്ഫറി (റ) ല്‍ നിന്നും നിവേദനം: പുണ്യറസൂലി(സ്വ) ന്‍റെ വിയോഗശേഷം അവടുന്നിന്‍റെ പുന്നാരമകള്‍ ഫാത്വിമ (റ) ചിരിക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല (അല്‍വഫാ -ഇബ്നുല്‍ ജൗസി).പുണ്യറസൂലി (സ്വ) നെ മറവ് ചെയ്തവരില്‍ പെട്ട അനസ് (റ) നോട് ഫാത്വിമ ബീവി (റ) ചോദിച്ചു: ഓ! അനസ്! പുണ്യറസൂലി (സ്വ) നെ മണ്ണില്‍ മറവ് ചെയ്ത് നിങ്ങള്‍ക്കെങ്ങനെ തിരിച്ചുവരാന്‍ സാധിച്ചു. ഹമ്മാദ് (റ) പറയുന്നു: ഈ സംഭവം ഉദ്ധരിച്ച് അനസി (റ) ന്‍റെ ശിഷ്യനും പ്രഗത്ഭ താബിഉമായ സാബിത്തുല്‍ ബുനാനി (റ) തന്‍റെ വാരിയെല്ലുകള്‍ കോര്‍ക്കുന്ന രൂപത്തില്‍ ഏങ്ങിക്കരഞ്ഞു (അല്‍വഫാ-ഇബ്നുല്‍ജൗസി).
                             അലി (റ) യില്‍ നിന്നും നിവേദനം: ഫാത്വിമ ബീവി (റ) പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റില്‍ നിന്നും ഒരുപിടി മണ്ണെടുത്ത് മഹതിയുടെ കണ്ണോട് ചേര്‍ത്ത് വെച്ച് കരഞ്ഞു കൊണ്ട് പറയുമായിരുന്നു: അങ്ങയുടെ ഖബറിന്‍റെ മണ്ണ് വാസനിച്ച ഒരാള്‍ക്ക് ജീവിതത്തില്‍ ഇനി വേറെ സുഗന്ധത്തിലേക്ക് ആവശ്യമില്ല (അല്‍ വഫാ - ഇബ്നുല്‍ ജൗസി, സുബ്ലുല്‍ ഹുദാ).
                       പുണ്യറസൂലി (സ്വ) ന്‍റെ വിയോഗശേഷം ഹബീബില്ലാത്ത മദീനയില്‍ നില്‍ക്കാനാവാതെ ബിലാല്‍ (റ) മദീന വിടാന്‍ തീരുമാനിച്ച വിവരം അറിഞ്ഞ അബൂബക്കര്‍ (റ) പുണ്യറസൂലി (സ്വ) ന്‍റെ പള്ളിയില്‍ വാങ്ക് കൊടുത്തു കൊണ്ട് തന്നെ ബിലാല്‍ (റ) തുടരണമെന്ന ആഗ്രഹത്തോടെ അബൂബക്കര്‍ (റ) ബിലാലി (റ) നെ മദീന വിട്ട് പോകുന്നതിനെ വിലക്കിയപ്പോള്‍ ബിലാല്‍ (റ) അബൂബക്കറി (റ) നോട് പറഞ്ഞു: പുണ്യറസൂലി(സ്വ)ല്ലാത്ത മദീനയില്‍ നില്‍ക്കാന്‍ എനിക്ക് സാധ്യമല്ല. പുണ്യറസൂല്‍ (സ്വ) നിന്നിരുന്ന സ്ഥലം അവിടുന്നില്ലാതെ കാണാന്‍ എനിക്ക് ശക്തിയില്ല (കര്‍മാനി). ബിലാലി (റ) ന്‍റെ മറുപടി ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നത് ഇങ്ങനെ: ഓ! അബൂബക്കര്‍! താങ്കള്‍ വില കൊടുത്ത് വാങ്ങി എന്നെ മോചിപ്പിച്ചത് താങ്കള്‍ക്ക് വേണ്ടിയാണെങ്കില്‍ എന്നെ മദീന വിട്ട് പോകുന്നതില്‍ നിന്ന് തടഞ്ഞുകൊള്ളുക. അല്ല അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ചാണ് എന്നെ മോചിപ്പിച്ചതെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കുക. (ബുഖാരി). പുണ്യറസൂല്‍ (സ്വ) നിന്ന മിമ്പറും മിഹ്റാബും അവിടുന്നിന്‍റെ ഭവനവും മറ്റു സ്ഥലങ്ങളും അവിടുന്നില്ലാതെ കാണാന്‍ എനിക്ക് സാധിക്കില്ലായെന്ന് പറഞ്ഞത് ബിലാലാ (റ) ണ്. 
                       കനലായി മാറുന്ന മണലില്‍ മക്കയിലെ മുശ്രിക്കുകള്‍ ബിലാലിനെ വിവസ്ത്രനായി കിടത്തി വെയിലിന്‍റെ താപമേറ്റ് ചുട്ടുപഴുത്ത പാറക്കല്ല് ചുമന്ന് കൊണ്ടുവന്ന് മാറില്‍ വെച്ച് താഴെയും മേലെയും ഒരുപോലെ ചുട്ടുപൊള്ളുന്ന സമയത്ത് ലാത്തയേയും ഉസ്സയെയും വിളിക്കൂ എന്ന് ആക്രോശിക്കുമ്പോഴും "അഹദ്.. അഹദ്" എന്ന് മാത്രം മന്ത്രിച്ച അധരങ്ങളുടെ ഉടമയായ അതിധീരനായ ബിലാലി (റ) ന് പ്രത്യക്ഷത്തില്‍ പുണ്യറസൂലില്ലാത്ത മദീനയില്‍ നില്‍ക്കാന്‍ സാധിച്ചില്ല. അവിടുന്ന് നില്‍ക്കുകയും ഇരിക്കുകയും ചെയ്ത സ്ഥലങ്ങളിലേക്ക് അവിടുന്നില്ലാതെ നോക്കാന്‍ അശക്തനായിരുന്നു ധീരനായ ബിലാല്‍ (റ). 
                      അമ്മാറ് ബ്നു യാസിര്‍ (റ) പറയുന്നു: മക്കാ മുശ്രിക്കുകള്‍ പറയാന്‍ ആഗ്രഹിച്ചത് ശക്തമായ പീഡനങ്ങള്‍ ഏറ്റപ്പോള്‍ ബിലാല്‍ (റ) ഒഴികെയുള്ള എല്ലാവരും പറഞ്ഞു: ഈ ശക്തമായ പീഡനത്തില്‍ നിന്നും ബിലാലി (റ) നെ വില കൊടുത്തു വാങ്ങി സ്വതന്ത്രനാക്കിയത് അബൂബക്കര്‍ (റ) ആണ്. അദ്ദേഹത്തോടാണ് ബിലാല്‍ (റ) പറഞ്ഞത്: നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് വാങ്ങിയതെങ്കില്‍ എന്നെ തടഞ്ഞുകൊള്ളുക. അതല്ല അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ചിട്ടാണെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കുക. അങ്ങനെ ബിലാല്‍ (റ) മദീന വിട്ട് ശാമിലെ ഹലബ് എന്ന പ്രദേശത്ത് താമസിക്കുമ്പോള്‍ പുണ്യറസൂല്‍ (സ്വ) സ്വപ്നത്തില്‍ വന്ന് ചോദിച്ചു: എന്ത് പറ്റി ബിലാലേ? താങ്കള്‍ക്ക് എന്നെ സന്ദര്‍ശിക്കാന്‍ സമയമായില്ലേ? പേടിച്ച് വിഷമിച്ച് സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ബിലാല്‍ (റ) ഒട്ടകപ്പുറത്ത് കയറി  "ലബ്ബൈക്ക യാ റസൂലല്ലാഹ്" (ഞാനിതാ വീണ്ടും വീണ്ടും അവിടുന്നിന്‍റെ വിളിക്ക് ഉത്തരം ചെയ്യുന്നു) എന്ന് പറഞ്ഞ് മദീനയിലേക്ക് യാത്ര പുറപ്പെട്ടു. മദീനയിലെത്തി ആദ്യം ചെന്നത് പുണ്യറസൂലി (സ്വ) ന്‍റെ റൗളാ ശരീഫിലായിരുന്നു. ബിലാല്‍ (റ) തന്‍റെ മുഖം പുണ്യറസൂലി (സ്വ) ന്‍റെ ഖബറിനോട് ചേര്‍ത്ത് വെച്ച് കരയാന്‍ തുടങ്ങി. അവിടേക്ക് പുണ്യറസൂലി (സ്വ) ന്‍റെ പേരക്കിടാങ്ങളായ ഹസന്‍ (റ), ഹുസൈന്‍ (റ) എന്നിവര്‍ കടന്നുവന്നു. ബിലാല്‍ (റ) അവരെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് ചുംബിച്ചു. അവരിരുവരും ബിലാലി (റ) നോട് പറഞ്ഞു: താങ്കള്‍ താങ്കളുടെ വാങ്ക് കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് കൊതിയാവന്നു. പുണ്യറസുലിന്‍റെ മക്കളല്ലേ അവരുടെ ആഗ്രഹം ബിലാലിന് തള്ളിക്കളയാന്‍ പറ്റുമോ? ബിലാല്‍ (റ) പള്ളിയുടെ മച്ചില്‍ കയറി സാധാരണ വാങ്ക് കൊടുക്കാന്‍ നിന്നിരുന്ന സ്ഥലത്ത് നിന്ന് വാങ്ക് കൊടുക്കാന്‍ തുടങ്ങി. അല്ലാഹു അക്ബര്‍.. അല്ലാഹു അക്ബര്‍.. എന്ന ബിലാലി (റ) ന്‍റെ ശബ്ദം മദീനയെ പ്രകമ്പനം കൊള്ളിച്ചു. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്.. എന്ന് കൂടി പറഞ്ഞപ്പോള്‍ പ്രകമ്പനം കൂടുതലായി. അശ്ഹദു അന്ന മുഹമ്മദന്‍ എന്ന് കേള്‍ക്കേണ്ട താമസം സ്ത്രീകളും കുട്ടികളും വൃദ്ധകളും വീട് വിട്ട് പുറത്തിറങ്ങി പറയാന്‍ തുടങ്ങി: പുണ്യറസൂലി (സ്വ) നെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗത്തിന് ശേഷം ആ ദിവസത്തേക്കാളും ഒരാളും കരഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല (ഇബ്നു അസാകിര്‍). 
                   സൈദ് (റ) തന്‍റെ പിതാവായ അസ്ലമി (റ) ല്‍ നിന്നും നിവേദനം: ഒരിക്കല്‍ ഉമര്‍ ബ്നു ഖത്താബ് (റ) മസ്ജിദുന്നബവിയിലേക്ക് ചെന്നപ്പോള്‍ പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ മുആദ് ബ്നു ജബല്‍ (റ) ഇരുന്ന് കരയുകയായിരുന്നു. (ത്വബ്റാനി, ഇബ്നുമാജ, ഹാകിം). മുഹമ്മദ് ബ്നുല്‍ മുന്‍കദിറില്‍ നിന്നും നിവേദനം: "പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ ജാബിര്‍ (റ) ഇരുന്ന് കരയുന്നതായി ഞാന്‍ കണ്ടു. ജാബിര്‍ (റ) പറയുന്നുണ്ടായിരുന്നു: ഈ സന്നിധിയിലാണ് കണ്ണുനീര്‍ വാര്‍ക്കേണ്ടത് (ബൈഹഖി). 
                           ഇബ്നുല്‍ മുബാറക് (റ) ല്‍ നിന്നും നിവേദനം: ഒരിക്കല്‍ ഒരു സ്ത്രീ ആഇശ ബീവി (റ) യുടെ അരികില്‍ വന്ന് പറഞ്ഞു: എനിക്ക് പുണ്യറസൂലി (സ്വ) ന്‍റെ ഖബ്ര്‍ ഒന്ന് കാണിച്ചു തരണം. ആഇശ ബീവി (റ) ആ സ്ത്രീക്ക് ഖബ്ര്‍ കാണിച്ചു കൊടുത്തു. ആ സ്ത്രീ കരഞ്ഞ് കരഞ്ഞ് മരിച്ചു (അഹ്മദ്, ശിഫാ).
അബ്ദുല്ലാഹി ബ്നു ദീനാറി (റ) ല്‍ നിന്നും അബ്ദുല്ലാഹി ബ്നു ഉമര്‍ (റ) പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ നിന്ന് പുണ്യറസൂലി (സ്വ) ന്‍റെയും അബൂബക്കര്‍ (റ), ഉമര്‍ (റ) ന്‍റെയും മേലില്‍ സ്വലാത്ത് ചൊല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (മുവത്വ). ദാവൂദ് ബ്നു അബീസ്വാലിഹി (റ) ല്‍ നിന്നും നിവേദനം: "മസ്ജിദുന്നബിയിലെത്തിയ മര്‍വാന്‍ (റ) ഒരാള്‍ പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന് മേല്‍ മുഖം വെച്ചിരിക്കുന്നത് കണ്ട് മര്‍വാന്‍ (റ) ചോദിച്ചു: നിങ്ങള്‍ എന്താ കാണിക്കുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? അയാള്‍ തല ഉയര്‍ത്തിയപ്പോള്‍ അത് പുണ്യറസൂലി (സ്വ) ന്‍റെ പ്രമുഖ സ്വഹാബിയായ അബൂ അയ്യൂബില്‍ അന്‍സ്വാരി (റ) ആയിരുന്നു. തല ഉയര്‍ത്തിയ അബൂ അയ്യൂബ് (റ) മറുപടി പറഞ്ഞു: അറിയാം. ഞാന്‍ വന്നത് പൂണ്യറസൂലി (സ്വ) ന്‍റെ സമക്ഷത്തിലാണ്. അല്ലാതെ ഏതെങ്കിലും കല്ലിന്‍റെ അരികിലില്ല. (അഹ്മദ്, ഹാകിം, ത്വബ്റാനി). അബ്ദുല്ല തന്‍റെ പിതാവായ മുനീബില്‍ നിന്നും നിവേദനം: പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന്നരികില്‍ ചെന്ന് അനസ് ബ്നു മാലിക് (റ) കൈ ഉയര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (ബൈഹഖി). നാഫിഇല്‍ നിന്നും നിവേദനം: നിശ്ചയം ഇബ്നു ഉമര്‍ (റ) യാത്ര കഴിഞ്ഞു വന്നാല്‍ രണ്ട് റക്അത്ത് നിസ്കരിക്കുകയും നിസ്കരിച്ചതിന് ശേഷം പുണ്യറസൂലി (സ്വ) നെ സന്ദര്‍ശിക്കും. അദ്ദേഹത്തിന്‍റെ വലത് കരം പുണ്യറസൂലി (സ്വ) ന്‍റെ ഖബ്റിന് മുകളില്‍ വെച്ച് ഖിബ്ലയിലേക്ക് പിന്നിട്ട് പുണ്യറസൂലി (സ്വ) ന് സലാം ചൊല്ലും. പിന്നെ അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവര്‍ക്ക് സലാം ചൊല്ലും (ശിഫാ).
                       ഹാഫിള് ഇബ്നു ഹജറുല് അസ്ഖലാനി (റ) ബുഖാരിയുടെ വിശദീകരണമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: പുണ്യറസൂലിന്‍റെ മിമ്പറും ഖബ്റും ചുംബിക്കുന്നതില്‍ വിരോധമില്ലെന്ന് അഹ്മദ് ബ്നു ഹമ്പലി (റ) ല്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മഹാനായ അബ്ദുല്ലാഹി ബ്നു സൈദ് (റ) തന്‍റെ കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പുണ്യറസൂലി (സ്വ) ന്‍റെ വിയോഗവിവരം അറിയുന്നത്. ഉടനെ മഹാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: നാഥാ! എന്‍റെ കണ്ണിന്‍റെ കാഴ്ച നീ എടുത്തു കളയണേ! എന്‍റെ ഹബീബില്ലാത്ത ലോകത്ത് എനിക്ക് ഇനി ഒരാളെയും കാണണ്ട (മവാഹിബ്). ഖാസിം ഇബ്നു മുഹമ്മദില്‍ നിന്നും നിവേദനം: പുണ്യറസൂലി (സ്വ) ന്‍റെ നിന്നും ഒരു സ്വഹാബിയുടെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അദ്ദേഹത്തെ സന്ദര്‍ശിച്ച ചിലര്‍ കണ്ണിന്‍റെ കാഴ്ച തിരിച്ചു കിട്ടട്ടെ എന്ന് പറഞ്ഞു. അവരോട് അദ്ദേഹം പറഞ്ഞു: ഞാന്‍ രണ്ട് കണ്ണിന്‍റെയും കാഴ്ച ആഗ്രഹിച്ചത് എന്‍റെ ഹബീബിനെ കാണാനായിരുന്നു. പുണ്യറസൂലി (സ്വ) ന്‍റെ വിയോഗ ശേഷം അല്ലാഹുവാണേ സത്യം എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചാലും ഞാന്‍ സന്തോഷിക്കുകയില്ല (അല്‍ അദബുല്‍ മുഫ്റദ്).
                      പുണ്യറസൂല്‍ (സ്വ) ചേര്‍ന്ന് നിന്ന് ഖുത്വുബ ഓതിയിരുന്ന ഈത്തപ്പനത്തടി അവിടുന്ന് മറ്റൊന്നിലേക്ക് മാറിയതിന്‍റെ പേരില്‍ ഏങ്ങിയേങ്ങി കരഞ്ഞെങ്കില്‍ നാമല്ലേ അവിടുന്നിന്‍റെ വേര്‍പാടിന് വേണ്ടി കരയാന്‍ ഏറ്റവും അര്‍ഹര്‍. അവിടുന്നിന്‍റെ ബഹുമാനത്തിന്‍റെ ഭാഗമായാണ് പുണ്യറസൂലിനുള്ള വണക്കം അല്ലാഹുവിനുള്ള വണക്കം തന്നെയാണെന്ന് അല്ലാഹു പറഞ്ഞത്. "വല്ലവനും പുണ്യറസൂലി (സ്വ) നെ വഴിപ്പെട്ടാല്‍ അവന്‍ അല്ലാഹുവിനെ തന്നെയാണ് വഴിപ്പെടുന്നത്". 
                                                                                                              - ബാഖവി -

പ്രതിസന്ധിഘട്ടത്തിലെ സഹായി

പ്രതിസന്ധിഘട്ടത്തിലെ സഹായി


                മുത്തായ തങ്ങള്‍ (സ്വ) യെ സര്‍വ്വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു അയച്ചത്. പരിശുദ്ധ ഖുര്‍ആന്‍ അത് സാക്ഷീകരിക്കുന്നു: അപ്പോള്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും തിരുദൂതര്‍ (സ്വ) നമുക്ക് അനുഗ്രഹമാകണം. അതാണ് അവിടുത്തെ മഹത്തായ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടത്രെ യുദ്ധത്തില്‍ കണ്ണും മറ്റും നഷ്ടപ്പെട്ട സ്വഹാബികള്‍ തിരുസവിധത്തിലെത്തി പരാതി ബോധിപ്പിച്ചതും തിരുനബി (സ്വ) അത് ശരിയായ രൂപത്തിലാക്കിയതും. അത്തരം സംഭവങ്ങള്‍ നിരവധിയുണ്ട്. അതുപോലെ ഏതാനും പേര്‍ക്ക് മാത്രം തയ്യാറാക്കപ്പെട്ട പത്തിരിയും ഇറച്ചിയും തിരുനബി (സ്വ) യടെ മുഅ്ജിസത്ത് (അമാനുഷിക ശക്തി) കൊണ്ട് അവിടെയുണ്ടായിരുന്ന എല്ലാ സ്വഹാബികളും ഭക്ഷിച്ച സംഭവവും വളരെ പ്രസിദ്ധമാണ്.
                       വെള്ളത്തിനായി ആവശ്യം വന്ന സ്വഹാബത്ത് നബി (സ്വ) യുടെ മുമ്പില്‍ പരാതി ബോധിപ്പിച്ചപ്പോള്‍ അവിടുത്തെ വിരലില്‍ നിന്നും വെള്ളം പുറപ്പെടുവിച്ച് സ്വഹാബത്തിന് കൊടുത്ത് അവരുടെ ആവശ്യങ്ങള്‍ അവര്‍ നിര്‍വ്വഹിച്ച സംഭവവും പ്രസിദ്ധം തന്നെ.
ഇതുപോലെ വഫാത്തിന് ശേഷം ഈ ഉമ്മത്തിന് സഹായമായി അനുഗ്രഹമായി മുത്തായ തങ്ങള്‍ (സ്വ) നമ്മോടൊപ്പമുണ്ടെന്ന് ഹദീസുകളും ചരിത്രങ്ങളും വിളിച്ചോതുന്നു.
                      "ഖിയാമം നാള്‍ വരെ നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടാവലിനെ അല്ലാഹുവിനോട് തീര്‍ച്ചയായും ഞാന്‍ ചോദിച്ചിട്ടുണ്ട്" എന്ന് തിരുദൂതര്‍ (സ്വ) പ്രസ്താവിക്കുന്നു (തുഹ്ഫത്തുസ്സുവ്വാര്‍ 29).
                    "നിങ്ങള്‍ മനസ്സിലാക്കി കൊടുക്കുക: തീര്‍ച്ചയായും നിങ്ങളില്‍ റസൂലുല്ലാഹി ഉണ്ട്" എന്ന് ഖുര്‍ആനും സാക്ഷീകരിക്കുന്നു. വഫാത്തിന് ശേഷം തിരുനബി (സ്വ) സഹായം ചെയ്ത ഏതാനും സംഭവങ്ങള്‍ കുറിക്കാം. മുഹമ്മദ് ബ്നുല്‍ മുന്‍കദിര്‍ തന്‍റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: പിതാവ് പറഞ്ഞു: ജിഹാദ് ഉദ്ദേശിച്ച ഒരു മനുഷ്യന്‍ എന്‍റെ പിതാവിന്‍റെ കൈയില്‍ 80 ദീനാര്‍ സൂക്ഷിക്കാന്‍ വേണ്ടി കൊടുത്തിട്ട് പറഞ്ഞു: ആവശ്യമുണ്ടെങ്കില്‍ ഇത് ചെലവഴിച്ചു കൊള്ളുക. ഞാന്‍ വരുമ്പോള്‍ തന്നാല്‍ മതി. അങ്ങനെ ആ മനുഷ്യന്‍ യുദ്ധത്തിനായി പുറപ്പെട്ടു. മദീനയില്‍ ഉണ്ടായ ഒരു ക്ഷാമം കാരണത്താല്‍ ആ പണം എന്‍റെ പിതാവിന് ചെലവഴിക്കേണ്ടിവന്നു. അധികം താമസിയാതെ ആ മനുഷ്യന്‍ തിരിച്ചെത്തി പണം ആവശ്യപ്പെട്ടു. പിതാവ് പറഞ്ഞു: നിങ്ങള്‍ നാളെ വരിക. അന്നേദിവസം രാത്രി നബി (സ്വ) യുടെ ഖബ്റ് കൊള്ളെയും മിമ്പര്‍ കൊള്ളെയും തവസ്സുലാക്കി പിതാവ് മദീനത്തെ പള്ളിയില്‍ രാപാര്‍ത്തു. നേരം വെളുക്കാറായപ്പോള്‍ ഒരു വ്യക്തി 80 ദീനാര്‍ അടങ്ങുന്ന ഒരു പണ സഞ്ചി കൊടുക്കുകയും അത് ആ മനുഷ്യന് കൊടുത്ത് വീടുകയും ചെയ്തു (തുഹ്ഫത്തുസ്സുവ്വാര്‍ 58).
                               അബുല്‍ ഖൈര്‍ അല്‍ അഖ്ത്വഇയ്യ് (റ) പറയുന്നു: ഞാന്‍ മദീനയില്‍ കടന്നു ചെന്നു. എന്‍റെ കൈയില്‍ ഒന്നും തന്നെ ഇല്ല. അഞ്ച് ദിവസം ഞാന്‍ ഒരു ഭക്ഷണവും കഴിച്ചിട്ടില്ല. അവസാനം തിരുദൂതരുടെ ഖബ്റ് ശരീഫിലെത്തി തിരുനബി (സ്വ) ക്കും അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നിവര്‍ക്ക് സലാം ചൊല്ലി ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ! ഞാന്‍ അങ്ങയുടെ അതിഥിയാണ്. അത് പറഞ്ഞ് അല്‍പം മാറി ഞാന്‍ ഇരുന്നുറങ്ങി. നബി (സ്വ) യെ ഞാന്‍ സ്വപ്നം കണ്ടു. അബൂബക്കര്‍ (റ) തിരുനബി (സ്വ) യുടെ വലത് ഭാഗത്തും ഉമര്‍ (റ) ഇടത് ഭാഗത്തും. അലി (റ) തിരുദൂതരുടെ മുന്നിലുമുണ്ട്. എന്നെ അലി (റ) എന്നെ അനക്കിക്കൊണ്ട് പറഞ്ഞു: എണീക്കുക, നബി (സ്വ) വന്നിരിക്കുന്നു. ഉടന്‍ ഞാന്‍ ചെന്ന് നബി (സ്വ) യെ ചുംബിച്ചു. അപ്പോള്‍ നബി (സ്വ) എനിക്ക് ഒരു പത്തിരി തന്നു. അതിന്‍റെ പകുതി വരെ ഞാന്‍ തിന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു. നോക്കുമ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ തിന്ന പത്തിരിയുടെ പകുതി ഭാഗം എന്‍റെ കൈയില്‍. ഇത് പോലൊരു സംഭവം ഇബ്നുല്‍ ജലാഅ് (റ) നെ തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 
                         ഇബ്നു അസാകിര്‍ (റ) തന്‍റെ താരീഖില്‍ ഒരു ബാഗ്ദാദ്കാരനെ തൊട്ട് ഉദ്ധരിക്കുന്നു. ഒരു മനുഷ്യന്‍ തിരുനബിയുടെ ഖബ്റിനരികിലെത്തി സുബ്ഹിയുടെ വാങ്ക് കൊടുത്തു. ഇത് കേട്ട് പള്ളിയുടെ ഒരു പരിപാലകന്‍ വന്ന് ആ മനുഷ്യനെ അടിച്ചു. അപ്പോള്‍ മനുഷ്യന്‍ കരഞ്ഞു കൊണ്ട് തിരുനബി (സ്വ) യുടെ മുമ്പില്‍ പരാതി പറഞ്ഞു. നബിയേ! അങ്ങയുടെ ഹള്റത്തില്‍ വെച്ചാണ് ഈ മനുഷ്യന്‍ എന്നെ പ്രഹരിച്ചത്. ഉടനെ ആ പരിപാലകന് തളര്‍ച്ച ബാധിക്കുകയും വീട്ടിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസമായപ്പോള്‍ മരണപ്പെടുകയും ചെയ്തു. അക്രമിക്കപ്പെട്ടയാളുടെ അപേക്ഷ സ്വീകരിച്ചതല്ലേ തിരുനബി (സ്വ) തങ്ങള്‍ ചെയ്തത്.
                                 ഒരുനാട്ടില്‍ ഒരാള്‍ക്ക് ഒരു രോഗം ബാധിച്ചു. വൈദ്യന്മാര്‍ക്ക് അത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞില്ല. അവര്‍ നിരാശരായി. അങ്ങനെ മുഹമ്മദ് അബൂ അബ്ദില്ലാഹ് എന്നവര്‍ തിരുഹള്റത്തിലേക്ക് ആ രോഗത്തിന് ശമനം ചോദിച്ച് കൊണ്ട് ഒരു കത്ത് എഴുതി. അതില്‍ ഏതാനും വരി പദ്യങ്ങളും കുറിച്ചിട്ടുണ്ടായിരുന്നു. അത് ഒരു യാത്രാ സംഘത്തെ ഏല്‍പ്പിച്ചു. ആ സംഘം തിരുഹള്റത്തിലെത്തി അത് വായിച്ചു. ഉടന്‍ തന്നെ ആ മനുഷ്യന്‍റെ രോഗം ശിഫയായി (തുഹ്ഫത്തുസ്സുവ്വാല്‍ 64)
                           മിസ്ബാഹുള്ളലാം (പേജ് 182) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞ സംഭവം കാണുക: ബഗ്ദാദില്‍ ഒരു അത്തര്‍ കച്ചവടക്കാരനുണ്ടായിരുന്നു. അദ്ദേഹം വളരെ വിശ്വസ്തനായിരുന്നു. വലിയ ഒരു കടബാധ്യത അദ്ദേഹത്തിന് ഉണ്ടായി. അങ്ങനെ അദ്ദേഹം നിസ്കാരം, ദുആ എന്നിവയില്‍ മാത്രം വ്യാപൃതനായി വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടി. ഒരു ജുമുഅയുടെ രാവില്‍ പതിവ് ചര്യകള്‍ ചെയ്ത് ഉറങ്ങിയ അദ്ദേഹം തിരുനബി (സ്വ) യെ സ്വപ്നം കണ്ടു. നബി (സ്വ) സ്വപ്നത്തില്‍ ഇദ്ദേഹത്തോട് പറഞ്ഞു: "നീ അലിയ്യ് ബ്നു ഈസയെ സമീപിക്കണം. നിനക്ക് 400 ദീനാര്‍ നല്‍കാന്‍ അദ്ദേഹത്തോട് ഞാന്‍ കല്‍പിച്ചിട്ടുണ്ട്". അത്തര്‍ കച്ചവടക്കാരന് കടമുണ്ടായിരുന്നത് 600 ദീനാറായിരുന്നു. അങ്ങനെ ഭരണാധിപനായ അലിയ്യ് ബ്നു ഈസയെ കാണാന്‍ അദ്ദേഹം ചെന്നെങ്കിലും ഭരണാധിപന്‍റെ അടുക്കലേക്ക് കടത്തിവിട്ടില്ല. ഭരണാധിപന്‍റെ കൂട്ടുകാരന്‍ അബൂബക്കര്‍ മുഹമ്മദ് എന്നയാള്‍ ഇദ്ദേഹത്തെ കണ്ടു. ചെറിയ രീതിയില്‍ പരിചയമുണ്ടായിരുന്നത് കൊണ്ട് പ്രസ്തുത വിവരം ആ കൂട്ടുകാരനെ ധരിപ്പിച്ചപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു: പാതിരാത്രി കഴിഞ്ഞത് മുതല്‍ ഭരണാധിപന്‍ താങ്കളെ അന്വേഷിക്കുന്നുണ്ടായിരുന്നു. നീ ഇവിടെത്തന്നെ നില്‍ക്കുക. ഞാന്‍ ചെന്ന് കാര്യം ബോധിപ്പിക്കാം. അധികം താമസിച്ചില്ല; കൂട്ടുകാരന്‍ മടങ്ങിവന്ന് അലിയ്യ് ബ്നു ഈസയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അലിയ്യ് ബ്നു ഈസ പേരും മറ്റും ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ആ മനുഷ്യന്‍ കൊടുത്തു. അലിയ്യ് ബ്നു ഈസ പറഞ്ഞു: തിരുദൂതര്‍ (സ്വ) എന്‍റെയടുക്കല്‍ സ്വപ്നത്തില്‍ വന്ന് അത്തര്‍ കച്ചവടക്കാരനായ താങ്കള്‍ക്ക് 400 ദീനാര്‍ നല്‍കാന്‍ എന്നോട് കല്‍പിക്കുകയുണ്ടായി. അപ്പോള്‍ ആ ചെന്ന മനുഷ്യനും താന്‍ കണ്ട സ്വപ്നം വിവരിച്ചു. കേട്ട് നിന്ന അലിയ്യ് ബ്നു ഈസയുടെ കണ്ണ് നിറഞ്ഞു. 1000 ദീനാര്‍ അലിയ്യ് ബ്നു ഈസ ഇദ്ദേഹത്തിന് നല്‍കിയിട്ട് പറഞ്ഞു: നബി (സ്വ) തങ്ങള്‍ എന്നോട് പറഞ്ഞ 400 ദീനാറും എന്‍റെ വക 600 ദീനാറും! താങ്കള്‍ ഇത് സ്വീകരിച്ചാലും! ആ മനുഷ്യന്‍ പ്രതികരിച്ചു: നബി (സ്വ) എനിക്ക് നല്‍കാന്‍ പറഞ്ഞ 400 ദീനാറിനേക്കാള്‍ കൂടുതലായി എനിക്ക് യാതൊന്നും വേണ്ട. ഞാന്‍ അതില്‍ ബറക്കത്ത് പ്രതീക്ഷിക്കുന്നു. ഇത് കേട്ടപ്പോള്‍ ഭരണാധിപന്‍ കരഞ്ഞുപോയി. 400 ദീനാര്‍ വാങ്ങി മടങ്ങിയ അദ്ദേഹം അതില്‍ നിന്നും കുറേയൊക്കെ കടം വീട്ടുകയും കുറച്ച് കൊണ്ട് വീണ്ടും തന്‍റെ കട തുറന്നു. കൊല്ലം പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ 1000 ദീനാര്‍!! ശേഷിച്ച കടങ്ങളെല്ലാം അദ്ദേഹം വീട്ടുകയും ശിഷ്ട കാലം സുഖമായി കഴിയുകയും ചെയ്തു. ഇത് തിരുദൂതര്‍ (സ്വ) യുടെ സ്വപ്നത്തിലൂടെയുള്ള സഹായമല്ലേ?! നബി (സ്വ) യുടെ രൂപത്തില്‍ പിശാച് സ്വപ്നത്തില്‍ വരികയില്ലെന്ന തിരുവചനം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം ഒന്നുകൂടി വ്യക്തമാകും. തിരുദൂതരുടെ സഹായം പ്രതീക്ഷിക്കുന്നവരിലും ലഭിക്കുന്നവരിലും നാഥന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.. ആമീന്‍.

തിരുവചനങ്ങളിലെ ആത്മീയത

തിരുവചനങ്ങളിലെ ആത്മീയത


                       തിരുവചനങ്ങള്‍ കൊണ്ടുദ്ദേശ്യം നമ്മുടെ നബി മുഹമ്മദ് മുസ്ഥഫാ (സ്വ) യുടെ വചനങ്ങളാണ്. ആത്മീയത അല്‍പം വിശദീകരിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പൊതുവെ ഭൗതികം, ആത്മീയം എന്ന് രണ്ട് തരമായി പിരിയുന്നിടത്ത് മതപരമായതൊക്കെ ആത്മീയമെന്നും അല്ലാത്തത് ഭൗതികമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. മതവിദ്യ, ഭൗതികവിദ്യ എന്ന വേര്‍തിരിവ് ഉദാഹരണം. മതപരമായത് എന്ന അര്‍ത്ഥത്തില്‍ ആത്മീയതയെ നാം വിലയിരുത്തുമ്പോള്‍ തന്നെ അത് ബാഹ്യമായത്, ആന്തരികമായത് എന്നീ രണ്ട് തരമാണ് എന്ന് അറിയാന്‍ കഴിയും.  ബാഹ്യമായതിന് ശരീഅത്തെന്നും ആന്തരികമായതിന് ത്വരീഖത്തെന്നും പറയപ്പെടുന്നു. ഈ വിവക്ഷ പ്രകാരം ആത്മീയത കൊണ്ടുദ്ദേശ്യം ആന്തരികമായതാണ്. ബാഹ്യമായ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടത് ആദ്യം പറഞ്ഞ അര്‍ത്ഥത്തില്‍ ആത്മീയമാണെങ്കിലും രണ്ടാം വിവക്ഷയനുസരിച്ചുള്ള ആത്മീയമല്ല. കാരണം രണ്ടാമത്തെ വിവക്ഷ പ്രകാരം ആന്തരിക നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ് ആത്മീയം. അതായത് രണ്ടാം വിവക്ഷയനുസരിച്ച് ആത്മീയത്തെ ബാഹ്യം, ആന്തരികം എന്നിങ്ങനെ രണ്ടായി മനസ്സിലാക്കാം.
ഭൗതികം, ആത്മീയം എന്ന പൊതുവായ ആദ്യത്തെ വിവക്ഷയില്‍ മാത്രം കുടങ്ങിപ്പോയവര്‍ക്ക് ചിന്തിക്കാം, തിരുവചനങ്ങള്‍ മുഴുവനും ആത്മീയമല്ലേ? പിന്നെന്താണ് ഈ വിഷയ (തിരുവചനങ്ങളിലെ ആത്മീയത) ത്തിന്‍റെ പ്രസക്തിയെന്ന്. അതുകൊണ്ടാണ് ആത്മീയതയുടെ രണ്ട് തരം വിവക്ഷകള്‍ ആദ്യത്തില്‍ കുറിച്ചത്. അതായത് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് പൊതുവായ ആത്മീയതയല്ല. അത് പൊതുവായത് കൊണ്ട് തന്നെ ചര്‍ച്ചക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ രണ്ടാം വിവക്ഷ പ്രകാരമുള്ള ആത്മീയത (ആന്തരികമായത്) അധികം പേരും ശ്രദ്ധിക്കാത്തതും മനസ്സിലാക്കാനും അറിയാനും തയ്യാറാകാത്തതുമായതിനാല്‍ (അതുകൊണ്ടുള്ള ദൂഷ്യം വലുതാണ്) ആ ഭാഗത്തേക്ക് ശ്രദ്ധ ക്ഷണിക്കലാണ് ഈ ചര്‍ച്ച കൊണ്ടുദ്ദേശ്യം.
ആരാണ് തിരുനബി (സ്വ)?
                           തിരുവചനങ്ങളും അവയിലെ ആത്മീയതയും മനസ്സിലാക്കാന്‍ തിരുനബി (സ്വ) യെ അറിയല്‍ അനിവാര്യമാണ്. അല്ലാഹു അവന്‍റെ ഹബീബായ തിരുനബി (സ്വ) യെ പരിചയപ്പെടുത്തിയ ചില വചനങ്ങള്‍ കാണുക. "തിരുനബി (സ്വ) സ്വയേഷ്ട പ്രകാരം സംസാരിക്കുന്നില്ല. അത് അല്ലാഹുവിന്‍റെ ദിവ്യബോധനമാണ്" "നിശ്ചയം തങ്ങള്‍ ഉത്തമ സ്വഭാവത്തിലാണ്", "തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൂതരില്‍ നിങ്ങള്‍ക്ക് ഉത്തമമാതൃകയുണ്ട്", "യഥാര്‍ത്ഥ ആരാധ്യനായ അല്ലാഹു ഏകനാണെന്ന് ദിവ്യസന്ദേശം നല്‍കപ്പെട്ട നിങ്ങളെ പോലെ സാധാരണ മനുഷ്യനാണ് ഞാന്‍ എന്ന് പറയുക നബിയേ!!", "തിരുനബി (സ്വ) അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ പറഞ്ഞ് തരികയും നിങ്ങളെ സംസ്കരിക്കുകയും ചെയ്യുന്നു". തിരുനബി (സ്വ) ആരാണെന്ന് ഈ വിശുദ്ധ വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഒരു തിരുമൊഴി കൂടി ചേര്‍ത്ത് വായിക്കാം: അവിടുന്ന് പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ നൂറില്‍ നിന്നാണ്. മറ്റെല്ലാം എന്‍റെ നൂറില്‍ നിന്നും" അല്ലാഹുവിനെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും പരിചയപ്പെടുത്തി സംസ്ക്കരിക്കുകയാണ് തിരുനബി (സ്വ) ചെയ്തത്. തിരുനബി (സ്വ) യുടെ ദൗത്യനിര്‍വ്വഹണം മുഴുവനായും അല്ലാഹു പറഞ്ഞത് പോലെ തന്നെയാണ്. സംസ്കരണം പുറത്ത് മാത്രമല്ല അകത്ത് കൂടിയുണ്ടെന്ന് അറിയുമ്പോഴാണ് വിഷയത്തിന്‍റെ ഗൗരവവും വ്യാപ്തിയും തിരിയുക. ബാഹ്യ സംസ്കരണവും ആന്തരിക സംസ്കരണവും തിരുദൂതര്‍ (സ്വ) ചെയ്തതാണ്. 
സംസ്കരണം
                                     മാനവകുലത്തെ അടിമുടി സംസ്കരിച്ച് ഇലാഹീ സവിധത്തിലെത്തിക്കാന്‍ തിരുനബി (സ്വ) യിലൂടെ അല്ലാഹു പൂര്‍ത്തീകരിച്ച മതമാണല്ലോ വിശുദ്ധ ഇസ്ലാം. ആ പരിശുദ്ധ മതം  ഇസ്ലാം, ഈമാന്‍, ഇഹ്സാന്‍ എന്നീ മൂന്ന് കാര്യങ്ങള്‍ മേളിച്ചതാണെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ഇസ്ലാമിന്‍റെയും അതുവഴിയുള്ള സംസ്കരണത്തിന്‍റെയും പൂര്‍ണ്ണത ഈ മൂന്ന് ഘടകങ്ങളും ചേരുമ്പോഴാണ് നേടാനാകുക. ജിബ്രീല്‍ (അ) വന്ന് ചോദിക്കുകയും തിരുനബി (സ്വ) യുടെ മറുപടി കേട്ട് അംഗീകരിക്കുകയും ചെയ്തതായി പ്രശസ്ത ഹദീസ് പണ്ഡിതരായ ഇമാം ബുഖാരി (റ) യും ഇമാം മുസ്ലിം (റ) യും നിവേദനം ചെയ്ത മഹത്തായ ഈ ഹദീസ് മാത്രം മതി തിരുവചനങ്ങളിലെ ആത്മീയതയും അതിന്‍റെ വ്യാപ്തിയും മനസ്സിലാക്കാന്‍. കാരണം ബാഹ്യവും ആന്തരികവുമായ സംസ്കരണവും ആനന്ദമേറിയ ആത്മീയതയും ഈ തിരുവചനം പ്രതിനിധാനം ചെയ്യുന്നുവെന്ന് പണ്ഡിത പ്രഭുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. 
ബാഹ്യം
               പ്രസ്തുത ഹദീസിലെ ഇസ്ലാം ബാഹ്യ സംസ്കരണമാണ്. ഇസ്ലാം യഥാവിധി ഉള്‍ക്കൊള്ളുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ബാഹ്യസംസ്കരണം ലഭിച്ചവനാകും. അവന്‍റെ ആദര്‍ശവും അനുഷ്ഠാനങ്ങളും ബാഹ്യമായ അഴുക്കുകളില്‍ നിന്ന് മുക്തമായതായിരിക്കും. അങ്ങനെയാകുമ്പോള്‍ അവന് ബാഹ്യശുദ്ധിയുള്ളവന്‍ എന്ന് പറയപ്പെടും. 
ഇങ്ങനെ ബാഹ്യനടപടികളോട് ബന്ധപ്പെട്ടവയെ കുറ്റവിമുക്തമാക്കാന്‍ നിശ്ചയിക്കപ്പെട്ട നിയമങ്ങളാണ് ശരീഅത്ത് എന്നറിയപ്പെടുന്നത്. (മതം എന്ന പൊതുവായ അര്‍ത്ഥത്തിലുള്ള ശരീഅത്തല്ല ഇവിടെ ഉദ്ദേശ്യം). ഹദീസില്‍ പറഞ്ഞ ഇസ്ലാം കാര്യങ്ങള്‍ അതിനുദാഹരണമാണ്. ബാഹ്യമായി അംഗീകരിക്കേണ്ട കാര്യങ്ങള്‍ അനുവര്‍ത്തിക്കുമ്പോള്‍ ബാഹ്യമായ ആത്മീയത യാഥാര്‍ത്ഥ്യമാകും. എന്നാല്‍ ഇതുപോലും വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളുന്നവരും പ്രവര്‍ത്തിക്കുന്നവരും ഇന്ന് വളരെ കുറവാണല്ലോ?
ആന്തരികം
              ഹൃദയവുമായി (ആത്മാവുമായി) ബന്ധപ്പെട്ടതാണ് ആന്തരികം. ഈ സംസ്കരണം പൂര്‍ണ്ണമാകുന്നത് ത്വരീഖത്തിലൂടെയാണ്. ഈ ആന്തരിക സംസ്കരണമാണ് ഏറ്റവും മുഖ്യവും പ്രഥമവും. ബാഹ്യനന്മകള്‍ക്ക് പ്രേരണയും പ്രചോദനവും അടിസ്ഥാനവുമൊക്കെ ആന്തരിക സംസ്കരണമാണ്. തിരുവചനത്തില്‍ ഇങ്ങനെ വായിക്കാം: അവിടുന്ന് പറഞ്ഞു: "അറിയണം, തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയണം, അത് ഹൃദയമാണ്". അര്‍ത്ഥവത്തായ മഹത്വചനം!! എത്ര ക്രത്യവും സ്പഷ്ടവുമാണിത്. അല്ലാഹു പറയുന്നു:ڈ"നിശ്ചയം ആത്മാവ് സംസ്കരിച്ചവന്‍ വിജയിച്ചു. മലിനമാക്കിയവന്‍ പരാജയമടഞ്ഞു". ആത്മസംസ്കരണത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന ആയത്തുകളും തിരുവചനങ്ങളും ധാരാളം നമുക്ക് കാണാവുന്നതാണ്.
                        ബാഹ്യസംസ്കരണത്തിന്‍റെയെന്നല്ല പൂര്‍ണ്ണമായ വിജയത്തിന്‍റെ അടിസ്ഥാനം തന്നെ ആത്മീയ ശുദ്ധീകരണമെന്നാണ് ഇസ്ലാമികാദ്ധ്യാപനം.
സര്‍വ്വ കറകളില്‍ നിന്നും ആന്തരിക രോഗങ്ങളില്‍ നിന്നും മുക്തമായ ഹൃദയമുള്ളവന് അല്ലാഹുവിന്‍റെയും തിരുദൂതരുടെയും ആജ്ഞകളും നിരോധനങ്ങളും യഥാവിധി ഉള്‍ക്കൊള്ളാന്‍ യാതൊരു മടിയുമുണ്ടാവില്ല. തന്‍റെ ഗോത്രവും കുടുംബവും പെരുമയും മഹിമയും ഒന്നും വിഘാതമാകില്ല. അതേസമയം കറകളുടെ കൂമ്പാരവും രോഗങ്ങളുടെ ഭണ്ഡാരവുമായ ഹൃദയമുള്ളവന് ചെറിയ കല്‍പന പോലും അംഗീകരിക്കാനോ അനുസരിക്കാനോ സാധിക്കുകയില്ല. 
                    അതുകൊണ്ടാണല്ലോ തിരുദൂതര്‍ (സ്വ) ആദ്യം സംസ്കരണ പ്രക്രിയ നടത്തി ശുദ്ധീകരണം നടത്തിയത്. ശേഷം കല്‍പനകളും നിരോധനങ്ങളും അറിയിച്ചപ്പോള്‍ യാതൊരു വൈമനസ്യം കൂടാതെ ജനതഅംഗീകരിക്കുകയും ചെയ്തത്. കാട്ടാള ജീവിതം നയിച്ചിരുന്ന ആ സമൂഹത്തിന് മുമ്പില്‍ ആദ്യമേ തന്നെ നിയമങ്ങളുടെ കൊട്ട തുറക്കുകയല്ല നബി (സ്വ) ചെയ്തത്. മറിച്ച് സംസ്കരണത്തിലൂടെ അല്ലാഹുവിലേക്ക് വഴി നടത്തി അവനെ പരിചയപ്പെടുത്തി കൊടുത്ത ശേഷമാണ് ഇലാഹീ നിയമങ്ങള്‍ അവര്‍ക്ക് മുന്നില്‍ വെച്ചത്. അതുകൊണ്ട് തന്നെ വളരെയെളുപ്പത്തില്‍ അവ നടപ്പിലായി. അതാണല്ലോ മദ്യപ്പുഴ ഒഴുകിയതും ഒന്നിന് പിറകെ മറ്റൊന്നായി ഒന്നുമില്ലാതെ നിരവധി സമരമുഖങ്ങളില്‍ അവര്‍ അണിനിരന്നതും. അതാണ് തിരുനബി (സ്വ) യുടെ സംസ്കരണം. ഖുര്‍ആന്‍ പറഞ്ഞ സംസ്കരണം. അതിലൂടെ ഇസ്ലാമും ഈമാനും യഥാവിധി ഉള്‍ക്കൊള്ളാന്‍ സ്വഹാബത്തിന് ക്ഷിപ്രസാധ്യമായി. 
തിരുഹദീസിലെ ഇഹ്സാന്‍ വ്യക്തമാക്കുന്നത് ഈ സംസ്കരണവും ആത്മീയതയുമാണ്. തിരുനബി (സ്വ) പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നുത് പോലെ അവനെ നീ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. ഇതാണ് ഇഹ്സാന്‍". ഈയൊരവസ്ഥ കൈവരിച്ചവന് സംശുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ വല്ല വിഷമവുമുണ്ടാകുമോ? തസ്വവ്വുഫിന് (ആത്മസംസ്കരണം) നിദാനമായി പണ്ഡിതര്‍ ഉദ്ധരിക്കുന്ന ഈ തിരുവചനത്തിന്‍റെ ആശയതലം വളരെ വലുതാണ്. "നീ ഇല്ലാതായാല്‍ നീ അവനെ കാണുന്നതാണ്" എന്ന അര്‍ത്ഥം ഈ വചനത്തിന് പണ്ഡിത കേസരികള്‍ നല്‍കിയിട്ടുണ്ട്. ആത്മീയതയുടെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ അനുഭവിക്കുന്ന ഒരു അവസ്ഥയാണിത്. മുറാഖബയും മുശാഹദയും വഴി പ്രാപിക്കേണ്ടതാണ്. ഈ അര്‍ത്ഥം ശരിയല്ലെന്ന് പണ്ഡിതവചനങ്ങള്‍ വായിച്ചറിഞ്ഞ ആരും പറയുകയില്ല. ചുരുങ്ങിയ പക്ഷം മിര്‍ഖാത്തെങ്കിലും നോക്കിയാല്‍ മതിയായിരുന്നു. നഹ്വിന്‍റെ നിയമം പറഞ്ഞ് വിഡ്ഡിത്തരം ഒന്ന് കൂടി പുറത്ത് ചാടിക്കാന്‍ നില്‍ക്കുകയില്ലായിരുന്നു. പക്ഷേ തഖ്വീമുല്ലിസാന്‍ വരെ മാത്രം കണ്ട കുബുദ്ധികള്‍ പറഞ്ഞേക്കാം നഹ്വി നിയമമനുസരിച്ച് മേല്‍ അര്‍ത്ഥം ശരിയല്ലെന്ന്. അറബീ ഗ്രാമറില്‍ അത് കഴിഞ്ഞും കിതാബുകളോതി പഠിക്കാനുണ്ടെന്നറിയുകയും അവ ഓതിപ്പഠിക്കുകയും ചെയ്തവര്‍ ഈ അര്‍ത്ഥം ശരിവെക്കുകയാണുണ്ടായത്. ചെമ്മീന്‍ തുള്ളിയാല്‍ എത്ര തുള്ളും!!! ഓന്തോടിയാല്‍ വേലി വരെ!!!
                   ആന്തരിക സംസ്കരണമാണ് തസ്വവ്വുഫും ത്വരീഖത്തും ചെയ്യുന്നത്. അതിനുള്ള അടിസ്ഥാനമാണ് ഇഹ്സാനിന്‍റെ ഹദീസ്. അസൂയ, അഹങ്കാരം, തുടങ്ങിയ ആന്തരിക രോഗങ്ങള്‍ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത അറിയിക്കുന്നതും ആന്തരികമായ കാര്യങ്ങള്‍ വ്യക്തമാക്കുന്നതുമായ ഹദീസുകള്‍ നിരവധിയുണ്ട്. കൂടുതല്‍ പറയുന്നില്ല. അല്ലാഹു ഒഴികെയുള്ളതെല്ലാം മിഥ്യയാണ്. എല്ലാ സുഖങ്ങളും നീങ്ങുന്നതാണ്" എന്ന ലബീദ് (റ) ന്‍റെ വാക്കുകളെ സംബന്ധിച്ച് തിരുനബി (സ്വ) പറഞ്ഞു: "ഏറ്റവും സത്യസന്ധമായ വചനമാണ് ലബീദിന്‍റെ വചനം" വഹ്ദത്തുല്‍ വുജൂദാണ് ഇതിന്‍റെ ആശയം. ആഴമേറിയ ആത്മീയത. ആന്തരിക ശുദ്ധിയില്‍ ലഭിക്കുന്നതാണിത്. ഇത് തിരിയാത്തവര്‍ അദ്വൈതമെന്നോ മറ്റെന്തെങ്കിലോ പറഞ്ഞ് ആക്ഷേപിക്കും. സാരമില്ല, വിവരമില്ല അതു കൊണ്ടല്ലേ? ഇനി വിവരമുണ്ടെന്ന് നടിച്ചാണെങ്കില്‍ വഹ്ദത്തുല്‍ വുജൂദിനെ നിഷേധിക്കല്‍ ഖുര്‍ആന്‍ വചനങ്ങളെയും തിരുഹദീസിനെയും മഹത്തുക്കളെയും നിഷേധിക്കലാണ്. നിരവധി ആയത്തുകളും ഹദീസുകളും വഹ്ദത്തുല്‍ വുജൂദിന് രേഖകളായി മഹാന്മാരായ പണ്ഡിതര്‍ നിരത്തിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. രണ്ടാം ദാഇറയില്‍ കടക്കാത്തവന്‍ വഹ്ദത്തുല്‍ വുജൂദ് സംബന്ധമായി സംസാരിക്കാനര്‍ഹരല്ലെന്നും അങ്ങനെ സംസാരിക്കുന്നവന്‍റെ ദുന്‍യാവും ആഖിറവും നഷ്ടപ്പെടുമെന്നും മഹാനായ നഖ്ശബന്ദീ (റ) യെ പോലുള്ള മഹത്തുക്കള്‍ താക്കീത് ചെയ്യുന്നു. ദാഇറ പോലും അറിയാത്തവരാണ് വഹ്ദത്തുല്‍ വുജൂദ് നിരൂപിക്കുന്നത്. ഗ്രന്ഥ വായന കൊണ്ട് തിരിയുന്നതല്ല ഇതെന്ന് പോലും മനസ്സിലാക്കുന്നില്ല. ആത്മാവ് സംസ്കരിക്കേണ്ട ക്രമത്തില്‍ സംസ്കരിച്ച് മഅ്രിഫത്ത് ലഭിക്കാന്‍ പാകമാക്കാതെ നിവൃത്തിയില്ല. ഇമാം ഗസ്സാലി (റ), ഇമാം ശഅ്റാനി (റ), സക്കരിയ്യല്‍ അന്‍സ്വാരി (റ), ഇബ്നു ഹജര്‍ (റ) മുതലായ മഹാന്മാരുടെ ചരിത്രം നല്ലത് പോലെ മനസ്സിലാക്കിയാല്‍ അത് മനസ്സിലാകും. 
ശൈഖ് ജീലാനി (റ) ഉദ്ധരിച്ച ഒരു ഹദീസ് കൂടി 'തിരുവചനങ്ങളിലെ ആത്മീയത' ക്ക് വേണ്ടി കുറിച്ച് കൊണ്ട് നിര്‍ത്താം: തിരുദൂതര്‍ (സ്വ) പറഞ്ഞിരിക്കുന്നു: ശരീഅത്ത് വൃക്ഷവും ത്വരീഖത്ത് അതിന്‍റെ ശിഖരങ്ങളും മഅ്രിഫത്ത് അതിന്‍റെ ഇലകളും ഹഖീഖത്ത് അതിന്‍റെ ഫലങ്ങളുമാണ്".
                       ഇസ്ലാമികാത്മീയതയും ത്വരീഖത്തും ദീനിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ സുന്നികള്‍ക്ക് ഈ തിരുവചനങ്ങള്‍ യഥേഷ്ടമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്നവരും കഥയറിയാതെ ആട്ടം കാണുന്നവരും നാളെ വിരല്‍ കടിച്ച് ഖേദിക്കുക തന്നെ ചെയ്യും. തീര്‍ച്ച.

Saturday 11 November 2017

തിരുദൂതരുടെ പ്രത്യേകതകള്‍

തിരുദൂതരുടെ പ്രത്യേകതകള്‍


                           മുഹമ്മദ് നബി (സ്വ) തങ്ങളോട് കൂടെ . കോടിക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള ഭൂമിയിലെ കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ നിയോഗിക്കപ്പെട്ടിരുന്ന ലക്ഷക്കണക്കാകുന്ന പ്രവാചകന്മാര്‍ക്ക് വീണ്ടും ഒരു തുടര്‍ക്കഥ വേണ്ടാത്ത വിധം മുഹമ്മദ് നബി (സ്വ) യില്‍ പ്രവാചകത്വം അവസാനിക്കുന്നത് തിരുനബി (സ്വ) യുടെ മഹത്വത്തെ വ്യക്തമാക്കുന്നു. "എനിക്ക് ശേഷം ഒരു നബിയില്ല" എന്ന തിരുവചനം ഇനി ഒരു പ്രവാചകനെ പ്രസവിക്കാന്‍ ഈ ഭൂമിക്ക് കഴിയില്ലേ? എന്ന ചോദ്യത്തെ പോലും അസ്തമിപ്പിക്കുന്നു. ലോകാരംഭം മുതല്‍ക്കുള്ള ലക്ഷക്കണക്കിന് പ്രവാചകരുടെ മാര്‍ഗ്ഗദര്‍ശനം മുഴുവനും ഉള്‍ക്കൊണ്ട ഒടുവിലെ പ്രവാചകന്‍ (സ്വ) മറ്റുള്ളവരേക്കാള്‍ എന്തുകൊണ്ടും മഹനീയ സ്ഥാനത്തിലാണെന്നത് അവിതര്‍ക്കിതമാണ്. പഴയ നൂറ്റാണ്ടുകളിലെ പ്രവാചകന്മാരുടെ ഗുണങ്ങളും പുതുനൂറ്റാണ്ടിലെ തലമുറയുടെ മാതൃകയും പൂര്‍ണ്ണമായും മേളിക്കുന്ന പൂര്‍ണ്ണതയുടെ പ്രത്യക്ഷ രൂപമാണ് മുഹമ്മദ് നബി (സ്വ) തങ്ങള്‍.അഥവാ മള്ഹുല്‍ അത്തമ്മ്.
                      തിരുദൂതര്‍ മുസ്ഥഫാ (സ്വ) തങ്ങളുടെ പ്രത്യേകതകളും സവിശേഷതകളും എഴുതിത്തീര്‍ക്കുവാന്‍ ഒരു മനുഷ്യനെ  കൊണ്ട് സാധ്യമല്ല. കാരണം തിരുദൂതര്‍ (സ്വ) അല്ലാഹുവിന്‍റെ റഹ്മത്തിന്‍റെ തനിപ്പകര്‍പ്പാണ്. അതുകൊണ്ട് നബി (സ്വ) യുടെ സവിശേഷതകള്‍ എണ്ണിയാലൊടുങ്ങുകയില്ല. 
ഉടമ്പടി ആദ്യമായി സ്വീകരിച്ചു
                        "നബിമാരില്‍ നിന്നും ഉടമ്പടി നാം സ്വീകരിച്ച സമയം" എന്ന അഹ്സാബിലെ ഏഴാമത്തെ ആയത്ത് വിശദീകരിച്ചു കൊണ്ട് നബി (സ്വ) പറയുകയുണ്ടായി: സൃഷ്ടിപ്പില്‍ നബിമാരില്‍ വെച്ച് ആദ്യത്തെയാളാണ് ഞാന്‍. സഹ്ല് ബ്നു സ്വാലിഹുല്‍ ഹമദാനി (റ) പറയുന്നു: ഞാന്‍ അബൂജഅ്ഫറിനോട് ചോദിച്ചു: അവസാനം നിയോഗിക്കപ്പെട്ടവരാണല്ലോ തിരുദൂതര്‍ (സ്വ). പിന്നെങ്ങനെയാണ് മറ്റുള്ള അമ്പിയാക്കളേക്കാളും റസൂലുല്ലാഹി (സ്വ) സൃഷ്ടിപ്പില്‍ മുന്തുന്നത്? അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: മനുഷ്യരുടെ ആത്മാക്കളോട് അല്ലാഹു "ഞാന്‍ നിങ്ങളുടെ റബ്ബല്ലയോ" എന്ന് ചോദിച്ചപ്പോള്‍ മുഹമ്മദ് നബി (സ്വ) യാണ് ആദ്യമായി അതെ എന്ന് മറുപടി പറഞ്ഞത്.
ആദരണീയ നാമം
                       ലോക സൃഷ്ടികളില്‍ നബി (സ്വ) യുടെ സ്ഥാനം ആദരീണയവും അതുല്യവുമാണ്. അതുപോലെ തന്നെ യാണ് തിരുനബി (സ്വ) യുടെ നാമത്തേയും അല്ലാഹു ആദരിച്ചത്. അര്‍ശില്‍ തിരുദൂതരുടെ 'മുഹമ്മദ്' എന്ന ശറഫാക്കപ്പെട്ട നാമം എഴുതി വെച്ചത് ആദം നബി (അ) കണ്ടതായി ഹാകിം, ബൈഹഖി, ത്വബ്റാനി മുതലായവര്‍ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. അല്ലാഹുവിന്‍റെ നാമത്തോടൊപ്പമാണ് ആ നാമം കുറിക്കപ്പെട്ടിരുന്നത്. അതിനാല്‍ സൃഷ്ടികളില്‍ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടം തിരുനബി (സ്വ) യോടാണെന്ന് നമ്മുടെ പിതാവ് മനസ്സിലാക്കി എന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നുണ്ട്. 
                          ഇബ്നു അസാക്കിര്‍ ഉദ്ധരിക്കുന്നു: ആദം നബി (അ) എല്ലാ ആകാശങ്ങളിലൂടെയും കറങ്ങി. എല്ലായിടത്തും മുഹമ്മദ് നബി (സ്വ) യുടെ നാമം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സ്വര്‍ഗ്ഗലോകത്തിലെ ഏത് മാളികകളിലും സ്വര്‍ഗ്ഗീയ സ്ത്രീകളുടെ നെഞ്ചിലും സ്വര്‍ഗ്ഗീയ വൃക്ഷങ്ങളുടെ ഇലകളിലും സ്വിദ്റത്തുല്‍ മുന്‍തഹായുടെ ഇലകളിലും മലക്കുകളുടെ കണ്ണുകള്‍ക്കിടയിലും തിരുദൂതര്‍ (സ്വ) യുടെ നാമം എഴുതപ്പെട്ടതായി ആദം നബി (അ) കണ്ടിട്ടുണ്ട്. 
                    എല്ലാ ആകാശങ്ങളിലും നബി (സ്വ) യുടെ നാമം എഴുതപ്പെട്ടതായി തിരുനബി (സ്വ) യും ഇസ്റാഇന്‍റെ രാത്രിയില്‍ കണ്ടിട്ടുണ്ട്. (അബൂയഅ്ല, ത്വബ്റാനി, ബസ്സാര്‍).
                  സ്വര്‍ഗ്ഗീയ വാതിലില്‍ നബി (സ്വ) യുടെ നാമം കുറിക്കപ്പെട്ടിട്ടുണ്ട് (ദാറുഖുത്നി, ഇബ്നു അസാകിര്‍).
ആദം നബി (അ) യുടെ തോളുകള്‍ക്കിടയില്‍ മുഹമ്മദുറസൂലുല്ലാഹ് ഖാതമുന്നബിയ്യീന്‍ (മുഹമ്മദ് നബി അല്ലാഹുവിന്‍റെ ദൂതനും നബിമാരില്‍ അവസാനത്തെയാളുമാണ്) എന്ന് എഴുതപ്പെട്ടിരുന്നു. (ഇബ്നുഅസാകിര്‍)
നബി (സ്വ) പറഞ്ഞു: സുലൈമാന്‍ നബി (അ) യുടെ മോതിരത്തില്‍ 'അനല്ലാഹ്, ലാ ഇലാഹ ഇല്ലാ അന മുഹമ്മദുന്‍ അബ്ദീ വ റസൂലീ" (ഞാന്‍ അല്ലാഹുവാണ്, ഞാനല്ലാതെ ഇലാഹില്ല. മുഹമ്മദ് എന്‍റെ അടിമയും റസൂലുമാണ്) എന്ന് എഴുതപ്പെട്ടിട്ടുണ്ട് (ത്വബ്റാനി).
ചന്ദ്രനോടുള്ള സംസാരം
                          ഇമാം ബൈഹഖി (റ) ഖത്വീബ് (റ) ഇബ്നു അസാകിര്‍ (റ) എന്നിവര്‍ അബ്ബാസ് (റ) നെ തൊട്ട് ഉദ്ധരിക്കുന്നു: അദ്ദേഹം തിരുനബി (സ്വ) യോട് പറഞ്ഞു: അങ്ങ് തൊട്ടിലില്‍ കിടന്ന് ചന്ദ്രനുമായി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങ് ഏത് ഭാഗത്തേക്കാണോ കൈ ചൂണ്ടുന്നത് ആ ഭാഗത്തേക്ക് ചന്ദ്രന്‍ മാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഇതാണ് എന്നെ ദീനിലേക്ക് ക്ഷണിച്ചത്. തിരുനബി (സ്വ) പ്രതിവചിച്ചു: തീര്‍ച്ചയായും ഞാന്‍ ചന്ദ്രനോട് സംസാരിക്കുമായിരുന്നു. എന്നോട് ചന്ദ്രനും സംസാരിക്കും. ഞാന്‍ കരയുന്നതിനെ തൊട്ട് ചന്ദ്രന്‍ എന്‍റെ ശ്രദ്ധ തിരിച്ച് കളയുകയും ചെയ്യും. അര്‍ശിന്‍റെ താഴ്ഭാഗത്ത് ചെന്ന് ചന്ദ്രന്‍ സുജൂദ് ചെയ്യുന്ന ശബ്ദം ഞാന്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു (ഖസ്വാഇസ്വുല്‍ കുബ്റ 1/91).
മലക്കുകള്‍ തൊട്ടിലാട്ടുന്നു
                      തൊട്ടില്‍ കിടന്ന് തിരുനബി (സ്വ) സംസാരിക്കുമായിരുന്നുവെന്നും തൊട്ടിലില്‍ കിടക്കുന്ന തിരുദൂതരെ മലക്കുകള്‍ ആട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നെന്നും ഇമാം സുയൂഥി (റ) തന്‍റെ ഖസ്വാഇസ്വുല്‍ കുബ്റായില്‍ (1/91) പറയുന്നതായി കാണാം.
മുലകുടിയിലെ നീതി
                     റസൂലുല്ലാഹി (സ്വ) ക്ക് മുലയൂട്ടിയത് മഹിത വനിത ഹലീമാ ബീവി  (റ) യായിരുന്നുവല്ലോ? തിരുനബി (സ്വ) ക്ക് പാലൂട്ടുന്ന കാലഘട്ടങ്ങളിലും മറ്റും നബി (സ്വ) യിലൂടെ നടന്ന പല അത്ഭുതങ്ങള്‍ക്കും മഹതിയവര്‍കള്‍ ദൃക്സാക്ഷിയായിട്ടുണ്ട്. മുലയൂട്ടുന്ന കാലയളവിലെ മഹാ അത്ഭുതങ്ങളില്‍ ഒന്ന് മഹതിയവര്‍കള്‍ അയവിറക്കുന്നത് കാണുക:
എന്‍റെ വലത് മുലയില്‍ നിന്ന് മാത്രമേ നബി (സ്വ) പാല്‍ നുകിര്‍ന്നിരുന്നുള്ളൂ.ഇടത് മുലയില്‍ നിന്നും പാല്‍ കുടിച്ചിരുന്നില്ല. ഇടത് വശത്ത് നിന്നും പാല്‍ നല്‍കാനായി ശ്രമിക്കുമ്പോള്‍ നബി (സ്വ) കുടിക്കുമായിരുന്നില്ല. ഇത് സംബന്ധമായി ചില പണ്ഡിത മഹത്തുക്കള്‍ പറഞ്ഞു: ഹലീമാ ബീവിയുടെ പാല് കുടിക്കുന്ന കുട്ടിക്ക് വേണ്ടിയായിരുന്നു ഇടത് ഭാഗത്ത് നിന്നും പാല്‍ കുടിക്കാതിരുന്നത്. ഇത് നബി (സ്വ) യുടെ നീതിയായിരുന്നു.
ഉമനീരിന്‍റെ ബറക്കത്ത്
                മുത്ത് നബി (സ്വ)യുടെ ശറഫാക്കപ്പെട്ട ഉമിനീരിന്‍റെ ബറക്കത്തുകള്‍ എണ്ണിയാലൊടുങ്ങുകയില്ല. പല അത്ഭുതങ്ങളും തിരുദൂതരുടെ ശറഫാക്കപ്പെട്ട ഉമിനീരിനാല്‍ സംഭവിച്ചിട്ടുണ്ട് ഖസ്വാഇസുല്‍ കുബ്റാ, അബൂ നുഐമിന്‍റെ മഅ്രിഫത്തുസ്സ്വഹാബ, സുബ്ലുല്‍ ഹുദാ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പറഞ്ഞ ഒരു കാര്യം കാണുക: സാബിത് ബ്നു ഖൈസ് (റ) തന്‍റെ ഭാര്യയുമായി വേര്‍പിരിയുമ്പോള്‍ തന്‍റെ മകനായ മുഹമ്മദ് അന്ന് ഗര്‍ഭസ്ഥ ശിശുവായിരുന്നു. പ്രസവിച്ചപ്പോള്‍ ഭാര്യ കുട്ടിക്ക് മുല കൊടുക്കുകയില്ലെന്ന് ശപഥം ചെയ്തു. അങ്ങനെ കുട്ടിയെ ഒരു തുണിയില്‍ പൊതിഞ്ഞ് തിരുനബി (സ്വ) യുടെ അടുക്കല്‍ കൊണ്ട് ചെന്ന് വിവരം ധരിപ്പിച്ചു. മുസ്ഥഫായ തങ്ങള്‍ (സ്വ) കുട്ടിയുടെ വായില്‍ തുപ്പിക്കൊടുക്കുകയും കാരക്ക ചവച്ച് കൊടുക്കുകയും മുഹമ്മദ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: കുട്ടിയെ കൊണ്ടുപോയിക്കൊള്ളുക. കുട്ടിയുടെ ഭക്ഷണം അല്ലാഹു നല്‍കുന്നതാണ്. മൂന്ന് ദിനങ്ങളില്‍ സാബിത് (റ) കുട്ടിയുമായി നബി (സ്വ) അരികിലേക്ക് പോയി. മൂന്നാം ദിവസം സാബിത് ബ്നു ഖൈസ് (റ) ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു അറബിപ്പെണ്ണിനെ അദ്ദേഹം കാണാനിടയായി. സാബിത് (റ) ആ സ്ത്രീയോട് ആരാഞ്ഞു: എന്താണ് കാര്യം? സാബിത്തിന്‍റെ മുഹമ്മദ് എന്ന് പേരുള്ള കുട്ടിക്ക് പാല് കൊടുക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടു. ഇത് കേട്ടപ്പോള്‍ സാബിത് (റ) പറഞ്ഞു: ഞാനാണ് നിങ്ങള്‍ അന്വേഷിക്കുന്ന സാബിത്. ഇതാണ് എന്‍റെ പുത്രന്‍ മുഹമ്മദ്. നോക്കൂ തിരുനബി (സ്വ) യുടെ ഉമിനീരിന്‍റെ ബറക്കത്തും സത്യമായി പുലര്‍ന്ന പ്രവചനവും!!!
നിഴലില്ലാത്ത നബി
         മുത്തായ തങ്ങളുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് തിരുനബി (സ്വ) ക്ക് നിഴലുണ്ടായിരുന്നില്ല എന്നത്. ദക്വാന്‍ എന്നവരെ തൊട്ട് ഹകീമുത്തുര്‍മുദി നവാദിറില്‍ ഉദ്ധരിക്കുന്നു: സൂര്യചന്ദ്രന്‍റെ കീഴില്‍ തിരുനബി (സ്വ) ക്ക് നിഴല്‍ കാണപ്പെട്ടില്ല. ഇബ്നു സബഅ് തന്‍റെ ഖസ്വാഇസിലും ഈ അഭിപ്രായം പ്രകടിപ്പിച്ചതായി കാണാം. സ്വീറത്തുല്‍ ഹലബി തുടങ്ങിയ ഗ്രന്ഥങ്ങളിലും ഇത് വ്യക്തമായി പറയുന്നു. തിരുനബി (സ്വ)ക്ക് നിഴലില്ലാത്തതിന്‍റെ കാരണം വളരെ വ്യക്തമാണ്. തിരുദൂതര്‍ (സ്വ) പ്രകാശമാണ്. പ്രകാശത്തിന് നിഴലില്ലായെന്നത് ഏതൊരാള്‍ക്കും വ്യക്തമാണ്. 
നബി (സ്വ) തങ്ങളുടെ പ്രാര്‍ത്ഥന തന്നെ ശ്രദ്ധിക്കൂ! അല്ലാഹുവേ! എന്നെ നീ പ്രകാശമാക്കേണമേ! തിരുനബി (സ്വ) യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കാതിരിക്കുമോ? ഇമാം ഖാളി ഇയാള്വ് (റ) തന്‍റെ ശിഫായിലും മുല്ലാ അലിയ്യുല്‍ ഖാരി ശര്‍ഹുശ്ശിഫയിലും ശിഹാബുദ്ദീനില്‍ ഖഫാജി നസീമുര്‍രിയാള് 3/282 ലും ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ഇത് നബി (സ്വ) യുടെ മുഅ്ജിസത്തിന്‍റെ അടയാളമായിരുന്നു എന്നാണ് ഖഫാജി കുറിച്ചത്. തിരുനബി (സ്വ) യോടൊപ്പമുണ്ടായിരുന്ന സ്വഹാബി വര്യര്‍ ഇബ്നു അബ്ബാസ് (റ) പറയുന്നത് കാണുക: "നബി (സ്വ) ക്ക് നിഴല്‍ ഉണ്ടായിട്ടേ ഇല്ല. സൂര്യപ്രകാശത്തില്‍ നില്‍ക്കുമ്പോള്‍ തിരുനബി (സ്വ) യുടെ പ്രകാശം സൂര്യന്‍റെ പ്രകാശത്തെ അതിജയിക്കും. വിളക്കിന്‍റെ വെട്ടത്തില്‍ നിന്നാലും തിരുനബി (സ്വ) യുടെ പ്രകാശം ആ പ്രകാശത്തേയും കീഴടക്കും". ഖാളി ഇയാള് (റ) ഉം മറ്റും പറഞ്ഞത് പ്ലത ത്സ ര്‍ٷര (നിഴലേ ഇല്ല) എന്നാണ്. നബി (സ്വ) ക്ക് ഒരിക്കലും നിഴലുണ്ടാവില്ലെന്ന് ഈ വാചകം അറിയിക്കുന്നു. കാരണം പ്ലത ത്സ  എന്നതിലെ ത്സ  ജിന്‍സിനെ (വര്‍ഗ്ഗത്തെ) നിഷേധിക്കാനുള്ളതാണ്. അതിനാല്‍ വിഭാഗങ്ങളെ നിഷേധിക്കലും വരുന്നു.
തിരുകേശം
          സ്വഹാബിവര്യര്‍ അനസ് (റ) ന്‍റെ അടുക്കല്‍ നബി (സ്വ) തങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു ടവ്വല്‍ ഉണ്ടായിരുന്നുവെന്നും അത് ചെളി പുരണ്ടാല്‍ തീയിലിട്ടാണ് അഴുക്ക് കളഞ്ഞിരുന്നതെന്നും അത് കണ്ട് അത്ഭുതപ്പെടുന്നവരോട്  അമ്പിയാക്കളുടെ മുഖം സ്പര്‍ശിച്ച ഒന്നും തന്നെ തീ കരിക്കുകയില്ല എന്ന് അനസ് (റ) പറയുമായിരുന്നുവെന്നും ഇമാം സുയൂഥി (റ) യെ പോലുള്ള മഹത്തുക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണാം. നബി (സ്വ)യുടെ ശരീരം തൊട്ട ഒരു സാധനം അവിടുത്തെ വഫാത്തിന് ശേഷം തീ കരിക്കുകയില്ലെങ്കില്‍ ശരീരത്തിന്‍റെ ഒരു ഭാഗമാകുന്ന മുടി വഫാത്തിന് ശേഷവും കരിയുകയില്ലെന്നത് ആര്‍ക്കും ബോധ്യപ്പെടുന്ന ഒന്നാണ്. വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ സവിശേഷത നിലനില്‍ക്കുന്നു എന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന്‍റെ മുഅ്ജിസത്ത് ശേഷിക്കുന്നുണ്ടെന്ന് ഗ്രന്ഥങ്ങള്‍ പരതിയാല്‍ മനസ്സിലാകും. തിരുകേശം വളരുമെന്നത് തന്നെ ധാരാളം മതി. ത്വബഖാത്തു ശ്ശാഫിഇയ്യത്ത്, സിയറു അഅ്ലാമിന്നുബലാഅ്, ദൈലു താരീഖില്‍ ബഗ്ദാദ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നബി (സ്വ) യുടെ വഫാത്തിന് ശേഷവും തിരുകേശത്തിന് യാതൊരു കേടും സംഭവിച്ചിട്ടില്ല എന്നറിയിക്കുന്ന ഒരു സംഭവം വ്യക്തമാക്കുന്നുണ്ട്. അബ്ബാസിയ്യ ഖലീഫയായിരുന്ന മുസ്തര്‍ശിദ് ബില്ലാഹിയുടെ കാലഘട്ടത്തില്‍ ഒരു സംഘട്ടനം നടക്കുകയും ഒരു കൂട്ടര്‍ മര്‍ദ്ധനത്തിനും തടവിനും വിധേയരാവുകയും ചെയ്തു. തടവിലാക്കപ്പെട്ടവരെ തീയിലിട്ട് കരിക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ ഒരു പൂട്ടിപ്പിടിച്ച കൈ മാത്രം കരിയുന്നില്ല. ആവര്‍ത്തിച്ച് തീയിലിട്ടു നോക്കി. അങ്ങനെ ആ കൈ തുറന്നു നോക്കുമ്പോള്‍ തിരുനബി (സ്വ) യുടെ മുടി ആ കൈയിലുണ്ടായിരുന്നതായി വ്യക്തമായി!!! സുബ്ഹാനല്ലാഹ്!! തിരുനബി (സ്വ) യുടെ വഫാത്തിന് ശേഷം തിരുകേശം കരിയുകയില്ലെന്ന് മാത്രമല്ല അത് പിടിച്ചിരുന്ന കൈയും കരിഞ്ഞില്ല എന്നല്ലേ മുന്‍സംഭവം കുറിക്കുന്നത്. അല്‍ വാഫീ ഫില്‍ വഫയാത്ത് എന്ന ഗ്രന്ഥത്തിലും ഇത് കാണാം. 

മുത്ത് നബി (സ്വ) യുടെ ധീരത

മുത്ത് നബി (സ്വ) യുടെ ധീരത



                        മുഹമ്മദ് നബി (സ്വ) തങ്ങള്‍ അത്ഭുതപ്പെടുത്തുന്ന ധീരനായിരുന്നു എന്നതില്‍ രണ്ടഭിപ്രായമില്ല. സ്വഹാബികളായ യോദ്ധാക്കളുടെ ധീരമായ മുന്നേറ്റവും വിജയവും നബി (സ്വ)യുടെ സ്ഥൈര്യത്തില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ്. വാള് കൊണ്ടായിരുന്നു ഇസ്ലാമിന്‍റെ പ്രചരണം എന്ന മിഥ്യാ ധാരണ പടര്‍ന്ന് പന്തലിച്ചതും നബി (സ്വ) യുടെ ധീരതയിലുള്ള ശത്രുക്കളുടെ ആശങ്കയായിരുന്നു. 313 പട്ടിണിപ്പാവങ്ങളായ സ്വഹാബാക്കള്‍ ആയിരത്തോളം (അ)യോദ്ധാക്കളോട് ഏറ്റുമുട്ടി അതുല്യവിജയം വരിച്ചതിലും ഈ ധീരത സുവ്യക്തമാണ്. 
                    ആധുനിക ധൈഷണിക യുഗം കാംക്ഷിക്കേണ്ട ഈ ധീരതയുടെ ആഴവും അര്‍ത്ഥവും പരതുമ്പോള്‍ മനുഷ്യനെ മൃഗീയതയില്‍ നിന്നും സ്ഫുടം ചെയ്ത് മനുഷ്യനാക്കി നിര്‍ത്തലാണ് ധീരത എന്ന് വ്യക്തമാകും. വിശുദ്ധ ഇസ്ലാം ഈ ധീരതയിലേക്കാണ് മനുഷ്യനെ ക്ഷണിക്കുന്നത്. അതിന്‍റെ ഉത്തമമാതൃകയും ഉറവിടവും അനുധാവനം ചെയ്യപ്പെടേണ്ടവരുമായി അവതരിപ്പിക്കപ്പെടുന്ന വ്യക്തിത്വം പൂര്‍ണ്ണനായ ഒരു മനുഷ്യന്‍റെ വ്യക്തിത്വമാണ്. ആ വ്യക്തിയെയാണ് അറബിയില്‍ 'ഇന്‍സാന്‍ കാമില്‍'(പൂര്‍ണ്ണ മനുഷ്യന്‍) എന്ന് പറയപ്പെടുന്നത്. അത്ഭുതവും ചിന്തോദ്ദീപകവുമായ അനുകരണീയ മാതൃകയുടെ ഉറവിടവും പൂര്‍ണ്ണ മനുഷ്യനും മുഹമ്മദ് നബി (സ്വ) തങ്ങളാണ് എന്നത് സംസ്കാരവും മനസ്സാക്ഷിയുമുള്ള ചിന്തകന്മാരുടെ തലമുറ തലമുറ മാറി മാറി രേഖപ്പെടുത്തിയ ഒരു യാഥാര്‍ത്ഥ്യമാണ്. 
                    ധീരന്‍, യോദ്ധാവ് എന്നിവ ഒരു ഉന്നത മാനുഷിക ഗുണമാണ്. മനുഷ്യന്‍റെ സ്വഭാവ സംസ്കരണം പോലെ ധീരതയും പ്രയത്നത്തിലൂടെ നേടിയെടുക്കേണ്ട ഒരു ഉത്തമ ഗുണമാണ്. ഇതിന്‍റെ ഉറവിടവും മാതൃകയും നബി (സ്വ) തങ്ങളിലുണ്ട് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ നബി (സ്വ) തങ്ങളിലെ ഈ ഗുണത്തേയും പിന്‍പറ്റണമെന്ന് താഴെയുള്ള വിശുദ്ധ ഖുര്‍ആന്‍ വാക്യത്തിന്‍റെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം. "നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുവിന്‍" (വി.ഖു.). നബി (സ്വ) യുടെ ധീരതയെ വ്യക്തമാക്കുന്നതാണ് സൂറത്ത് മാഇദയിലെ ഈ പ്രയോഗം: "നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ധീരന്മാരാവുക".ധീരനായ ഒരു നേതാവ് മാതൃകയായിട്ടുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. മറ്റൊരര്‍ത്ഥത്തില്‍ ധീരത വിശ്വാസത്തിന്‍റെ ഭാഗമാണെന്നും പഠിപ്പിക്കപ്പെടുന്നു. വിശ്വാസികള്‍ ധീരതയുള്ളവരാകുക എന്ന കല്‍പനയാണ് ഈ ആയത്തിലുള്ളത്. മുകളില്‍ പറയപ്പെടുന്ന വിശ്വാസത്തിന്‍റെ ഭാഗമായ ധീരത, സ്ഥൈര്യം ഇവ എന്താണെന്ന ചര്‍ച്ച ധീരതയെ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ആവശ്യമാണ്. മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ദേഷ്യം വന്നാല്‍ ശരീരത്തെ ഒതുക്കി നിര്‍ത്തുന്നവനാണ് ഏറ്റവും വലിയ ശക്തന്‍ എന്ന നബിവചനം ശ്രദ്ധേയമാണ്. ഈ വചനത്തില്‍ മസില്‍ പവറും ആരോഗ്യവുമുള്ള ശരീരത്തിന്‍റെ പ്രത്യേകതയല്ല ധീരത. അത് മാനസികമാണ്. മനസ്സിന്‍റെ ബലഹീനതയാണ് ധീരതയുടെ വിപരീതം. ബ്ലഡ് പ്രഷറും ഹാര്‍ട്ട് അറ്റാക്കും ഒക്കെ മനസ്സിന്‍റെ ബലഹീനതയില്‍ നിന്നും രൂപപ്പെടുന്നതാണ്. ശാരീരികാരോഗ്യത്തിന് ഇവിടെ സ്ഥാനമില്ല. പ്രത്യേകിച്ച് ഖബ്റിലും ഒരു പ്രയോജനമില്ല. ആരോഗ്യമുള്ള മനസ്സിന്‍റെ പതര്‍ച്ചയ്ക്ക് മുന്നില്‍  മസില്‍ പവറുള്ള ശരീരവും അടി തെറ്റി വീഴും. ദേഷ്യം വരുമ്പോള്‍ മനസ്സിന്‍റെ ബലഹീനതയാണ് പ്രകടമാകുന്നത്. ദേഷ്യം വരുന്ന വ്യക്തിയുടെ പ്രത്യക്ഷത്തില്‍ സംഭവിക്കുന്നത് പോലെ ആന്തരികമായും ഒരുപാട് കേടുകള്‍ സംഭവിക്കുന്നതാണ്. ദേഷ്യം വരുന്ന സമയത്ത് 'അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം' എന്ന് ചൊല്ലുകയോ നില്‍ക്കുന്ന സമയത്താണ് ദേഷ്യം വരുന്നതെങ്കില്‍ ഇരിക്കുകയോ വുളൂ ചെയ്യുകയോ ചെയ്യണമെന്നൊക്കെ നബി (സ്വ) ഉപദേശിക്കുന്നത് മാനസിക നിലയ്ക്ക് വ്യത്യാസം വരുത്തുന്നതിനാണ്. ഇതിലൂടെ ദേഷ്യം സ്ഥൈര്യത്തിന് വഴിമാറുമ്പോള്‍ ശരീരവും അതിലേറെ മനസ്സും സമ്പുഷ്ടവും സന്തോഷവും നിറഞ്ഞതാകുന്നു.
           നബി (സ്വ) തങ്ങളുടെ ധീരത ചരിത്രത്തില്‍ അതുല്യമാണ്. നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും എല്ലാവരും എതിര്‍ത്തപ്പോഴും കല്ലേറും കൂക്കിവിളികളുമായി അനുഗമിച്ചപ്പോഴും പതറാതിരുന്ന ഒരു സ്ഥൈര്യം നബി (സ്വ) തങ്ങളുടെ മാത്രം പ്രത്യേകതയാണ്. ധിക്കാരിയും അക്രമിയുമായിരുന്ന ഉമര്‍ (റ) എന്നവര്‍ നബി (സ്വ) യുടെ തലയെടുക്കാന്‍ അതേ ശൂരില്‍ നബി ചാരത്തേക്ക് നടന്നടുക്കുമ്പോള്‍ നബി (സ്വ) യുടെ ധൈര്യപ്രകടനം ഒരത്ഭുതമായി ചരിത്രം വിവരിക്കുന്നു. കൊല ചെയ്യാന്‍ വേണ്ടി വീട് വളഞ്ഞ ശത്രുക്കള്‍ക്കിടയിലൂടെ നടന്നു പോകാന്‍ തയ്യാറായ ധീരതയും അക്രമികളുടെ കാല്‍ പെരുമാറ്റങ്ങള്‍ ഗുഹാമുഖത്ത് കാണുമ്പോഴും ഭയപ്പെടേണ്ട അബൂബക്കറേ! എന്ന് ഉപദേശിച്ച് കൂട്ടുകാരന് ധൈര്യം പകര്‍ന്നതും അത്ഭുതം തന്നെ.
         ശാരീരിക അവയവങ്ങളുടെ ബലക്ഷയം മനസ്സിനെ  അസ്വസ്ഥമാക്കിക്കളയലാണ് സാധാ മാനുഷിക പ്രകൃതം. പ്രത്യാഘാതങ്ങളിലൂടെയും അപകടങ്ങളിലൂടെയും വന്ന് ചേര്‍ന്നേക്കാവുന്ന അവയവ നാശവും ഭയവും അപകടങ്ങളെ നേരിടാനോ തടുക്കാനോ തയ്യാറാകാന്‍ ഒരു മനസ്സിനും ധൈര്യം നല്‍കുന്നതല്ല. ഇതാണ് സാധാ അനുഭവ വേദ്യമായ മാനുഷിക പ്രകൃതം. എന്നാല്‍ നബി (സ്വ) തങ്ങളുടെ കൂടെ യുദ്ധം ചെയ്യാന്‍ കൂടിയ 313 സ്വഹാബാക്കളുടെ കഥ ഈ പ്രകൃതത്തിന് മാറ്റമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബദര്‍ യുദ്ധത്തില്‍ നോമ്പുകാരും പട്ടിണിപ്പാവങ്ങളുമായ സ്വഹാബാക്കള്‍ക്ക് എതിരെ വന്ന ശത്രുപക്ഷം സര്‍വ്വായുധരും ശാരീരികാരോഗ്യവുമുള്ള ബലവാന്മാരുമായിരുന്നു. ബിലാല്‍ (റ) എന്ന സ്വഹാബിയുടെ കഥ പ്രസിദ്ധമാണ്. ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ വലിച്ചിഴക്കപ്പെട്ടു, ചാട്ടവാറുകളെ കൊണ്ട് അടിക്കപ്പെട്ടു, മാനുഷിക പ്രകൃതം ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗസമാനമായ ജീവിതത്തെ പോലും വേണ്ടെന്ന് വെച്ചു. സമാനമായ ഒരുപാട് അക്രമങ്ങള്‍ ഏറ്റുവാങ്ങിയവര്‍ സ്വഹാബത്തിന്‍റെ കാലത്തുണ്ടായതും ചരിത്രത്തിലുണ്ട്. ഒട്ടിയ വയറിന്മേല്‍ കല്ല് കെട്ടിവെച്ച് ഖന്‍ദഖ് എന്ന വലിയ കിടങ്ങ് കുഴിച്ചതും ചരിത്രപ്രസിദ്ധമാണ്.
                   മര്‍ദ്ധനങ്ങള്‍ ഏറ്റുവാങ്ങുകയും അവസാനം അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത ഇബ്റാഹീം നബി (അ) യുടെയും ഗുഹ്യഭാഗത്തേക്ക് ചുട്ടുപഴുത്ത കമ്പികള്‍ കൊണ്ട് അക്രമിക്കപ്പെട്ട ആസിയ ബീവി (റ) യുടെയും മത്സ്യ വയറ്റില്‍ ദിവസങ്ങളോളം കഴിച്ചു കൂട്ടേണ്ടി വന്ന യൂനുസ് നബി (അ) യുടെയും സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഈ ചരിത്രങ്ങളിലുടനീളം മാനുഷിക ബുദ്ധിയേയും ശാരീരിക പ്രകൃതിയേയും പരാജയപ്പെടുത്തുന്നതായ മനസ്സിന്‍റെ അത്ഭുതമാണ് ചരിത്രം പഠിപ്പിക്കുന്നത്. ഈ അത്ഭുതഗുണം എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുമോ? ശ്രമിച്ചാല്‍ ഉണ്ടാകുമെന്നാണ് അല്ലാഹുവും നബി (സ്വ) തങ്ങളും പഠിപ്പിക്കുന്നത്. "നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ധീരന്മാരാവുക" (വിശുദ്ധ ഖുര്‍ആന്‍ സൂറത്തു മാഇദ 5/8).
                ഇക്കൂട്ടര്‍ എക്കാലത്തും ഉണ്ടെന്നുള്ളതാണ് നബി (സ്വ) തങ്ങളുടെ ഹദീസുകള്‍ പഠിപ്പിക്കുന്നത്. അബ്ദാലുകളെയും അഖ്താബുകളെയും മറ്റും സംബന്ധിച്ചുള്ള ഹദീസുകള്‍ നിരവധിയാണ്. 
                  വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഹദീസുകളില്‍ കാണാം. അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും പേടിയില്‍ മറ്റൊരാളേയും പങ്ക് ചേര്‍ക്കാതിരിക്കുകയും മാനുഷിക പ്രകൃതിയോട് മത്സരിച്ച് ശാരീരിക ഇച്ഛകള്‍ക്ക് എതിര് പ്രവര്‍ത്തിച്ചാല്‍ സാധാരണ മനുഷ്യര്‍ക്ക് താങ്ങാന്‍ കഴിയാത്ത പരീക്ഷണങ്ങള്‍ അല്ലാഹു അവര്‍ക്ക് നല്‍കുന്നതാണ്. "ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത് അമ്പിയാക്കളെയും അവരോട് തുല്യമായവരെയുമാണ്" (നബിവചനം). എല്ലാവരുടെയും ശരീരത്തില്‍ ശൈത്വാനുണ്ട് എന്ന് നബി (സ്വ) പറഞ്ഞപ്പോള്‍ നബിയേ! തങ്ങള്‍ക്കുമില്ലേ ആ ശൈത്വാന്‍ എന്നതിന് മറുപടിയായി നബി (സ്വ) തങ്ങള്‍ പറഞ്ഞു: ആ ശൈത്വാന്‍ മുസ്ലിമായി.
                     നിസ്കരിക്കാന്‍ മടി തോന്നിപ്പിക്കാത്ത അവസ്ഥ, നന്മകള്‍ ചെയ്യാന്‍ എതിര് നില്‍ക്കാത്ത അവസ്ഥ, തിന്മകള്‍ കൂടുതല്‍ ചെയ്യാന്‍ തോന്നുന്ന ശാരീരിക പ്രകൃതത്തോട് മത്സരിക്കുന്ന അവസ്ഥ, വിശപ്പുകള്‍ക്കോ ബുദ്ധിമുട്ടിക്കലുകള്‍ക്കോ അഗ്നിക്കോ മത്സ്യത്തിനോ കൊടുങ്കാറ്റിനോ ഒന്നിനും തകര്‍ക്കാന്‍ കഴിയാത്ത മാനസികാവസ്ഥ. ഇത് വിശ്വാസികളുടെ ഒരു അമൂല്യ ഗുണമാണ്. നബി (സ്വ) തങ്ങള്‍ ഈ ഗുണത്തിന്‍റെ അത്ഭുത മാതൃകയും ഉടമയുമായിരുന്നു. ദുര്‍നടപ്പുകളുടെയും വൃത്തികേടുകളുടെയും വിളനിലമായിരുന്ന അറേബ്യന്‍ സമൂഹത്തിനോട് യോജിക്കാതെ പ്രതികരണത്തിന്‍റെ കരുത്തുമായി ഒറ്റയ്ക്ക് പൊരുതി സംസ്കാരത്തിന്‍റെ ഉദാത്ത മാതൃക അനുകരിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുന്നവരുമാക്കി അറബികളെ സംസ്കരിച്ച നബി (സ്വ) തങ്ങള്‍ രണ്ട് ഭാര്യമാരുള്ളവര്‍ തുല്യമായി രണ്ടാളുകള്‍ക്കിടയിലും നീതി പുലര്‍ത്തണമെന്ന് പഠിപ്പിക്കുകയും പതിനൊന്നോളം ഭാര്യമാര്‍ക്കിടയില്‍ ഏറ്റവ്യത്യാസമില്ലാതെ നിലകൊള്ളുകയും ചെയ്യണമെങ്കില്‍ നബി (സ്വ) തങ്ങളുടെ സ്ഥൈര്യം ശാരീരികാരോഗ്യത്തിന്‍റേതല്ല. മറിച്ച് മാനസിക വിശ്വാസത്തിന്‍റെ കരുത്താണെന്നാണെന്നത് സംസ്കാരവും നന്മയും സല്‍സ്വഭാവവും ലേശമെങ്കിലും പടച്ചവന്‍ കനിഞ്ഞ് നല്‍കിയവര്‍ക്ക് മനസ്സിലാവുന്ന വസ്തുതയാണ്. കാലില്‍ നീര് കെട്ടിയത് അറിയാതെയുള്ള നിസ്കാരത്തിനെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് നിര്‍വ്വഹിച്ചതും അവിടുന്നിന്‍റെ മനസ്സിനെ കീഴടക്കാന്‍ ശാരീരികതക്ക് കഴിയില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ്. അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും സൃഷ്ടികളെ ഒന്നിനേയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ യഥാര്‍ത്ഥ മുഅ്മിന്‍ തന്നെയാണ്. അല്ലാഹുവിനെയും പിന്നെ സൃഷ്ടികളെയും പേടിക്കുന്നവര്‍ക്ക് എന്തോ ഭീമമായ അബദ്ധം സംഭവിക്കാനിടയുണ്ട്. അതുകൊണ്ട് അല്ലാഹുവിന് വേണ്ടി ധൈര്യമുള്ളവരായി മാറുക. ധീരരായ മുത്ത്നബി (സ്വ) യുടെ സ്ഥൈര്യത്തെ മുറുകെ പിടിക്കുക. നാഥന്‍ തുണക്കട്ടെ. ആമീന്‍.
Related Posts Plugin for WordPress, Blogger...