ഒരു പ്രാര്‍ത്ഥനാ ഫലം (2)
അബുല്‍ ആസ്വിനെ നേരില്‍ കണ്ടപ്പോള്‍ ആനന്ദത്തിന്റെ ഒരായിരം മാലപ്പടക്കങ്ങള്‍ ഒന്നിച്ച് സൈനബിന്റെ മനതാരില്‍ കത്തിയെങ്കിലും താന്‍ കൊതിച്ചതിനെതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ സൈനബ് (റ) ഒന്ന് പതറി. ഭര്‍ത്താവ് ഇസ്ലാമിലേക്ക് കടന്നുവരുന്നത് സൈനബ് എത്രയോ കൊതിച്ചു. ഭാര്യയെ കണ്ടറിഞ്ഞ വത്സലനായ ഭര്‍ത്താവ് ... തന്റെ മക്കളുടെ പിതാവ്.... തന്റെ മുമ്പില്‍ വന്ന് അഭയത്തിനായി കെഞ്ചുന്നു. മറുവശത്ത് പിതാവിനെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ മദിക്കുന്നു. ആനന്ദത്തിന്റെ വല്ലരിയില്‍ തത്തിക്കളിച്ച സൈനബിന്റെ മനസ്സ് ചിറക് തളര്‍ന്നിരുന്ന് പോയി. മനസ്സിനെ ഒന്നുകൂടി കടിഞ്ഞാണിട്ട് സൈനബ് തന്റെ മക്കളുടെ പിതാവിന് അഭയം നല്കി... സ്വാഗതമോതി.
തിരുനബി (സ്വ) സുബ്ഹി നിസ്കാരത്തില്‍ ഫാതിഹ പാരായണം ചെയ്യുന്നത് സൈനബി (റ) ന്റെ ചെവികള്‍ സാക്ഷ്യം വഹിച്ചു. പിതാവിന്റെ വരവും കാത്ത് നിന്ന സൈനബിന്റെ ഭാവം പെട്ടെന്ന് മാറി. വാതില്ക്കലെത്തി പലതവണ വിളിച്ചു പറഞ്ഞു. ഓ! ജനങ്ങളെ അബുല്‍ആസ്വിന് ഞാന്‍ അഭയം നല്കുന്നു. ശേഷം സുബ്ഹി നിസ്കരിച്ചു. പള്ളിയിലുള്ളവര്‍ മഹതിയുടെ പ്രഖ്യാപനം കേട്ടു. തിരുദൂതര്‍ (സ്വ) സ്വഹാബത്തിന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ കേട്ടത് നിങ്ങളും കേട്ടില്ലേ? എന്നെ നിയന്ത്രിക്കുന്നവനാണേ സത്യം! ഈ വിഷയം ഞാന്‍ അറിഞ്ഞിട്ടില്ല. തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുള്ളത് കൊണ്ടാണ് നബി (സ്വ) ഇപ്രകാരം പറഞ്ഞത്.
അല്പനേരത്തിന് ശേഷം പ്രവാചക പ്രഫുല്ലരും അബുല്‍ ആസ്വിന് അഭയം നല്‍കിയതായി ഉണര്‍ത്തി....
സൈനബിന്റെ വീട് ലക്ഷ്യംവെച്ച് തിരുനബി (സ്വ) നടക്കുകയാണ്... വീടണഞ്ഞ പിതാവിന്റെ പ്രതികരണമെന്താകുമെന്ന വ്യാകുലതയില്‍ വിഹ്വലയായി മകള്‍ എഴുന്നേറ്റു. നിന്റെ അതിഥിയെ വേണ്ടവിധം ആദരിച്ചു കൊള്ളൂ.... പക്ഷേ, ഭാര്യ ഭര്‍തൃബന്ധം അനുവദനീയമല്ല. വാത്സല്യനിധിയായ പിതാവ് പുഞ്ചിരിയോടെ മകളെ ഒന്നു നോക്കി മടങ്ങിപ്പോയി. ലോകത്തിന്റെ വിളക്കായ തിരുനബി (സ്വ) മറയും വരെ ഇരുവരും നോക്കിനിന്നു.....
ഭക്ഷണം പാകം ചെയ്യാന്‍ സൈനബ് തയ്യാറെടുത്തു. പക്ഷേ, അബുല്‍ ആസ്വിന്റെ ഇസ്ലാമാശ്ലേഷണത്തെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ അലട്ടി...
തന്റെ പുന്നാരമക്കളെ നേരില്‍ കണ്ടപ്പോള്‍ അബുല്‍ ആസ്വിന്റെ നയനങ്ങള്‍ ഈറനണിഞ്ഞു... ഇത് കണ്ട സൈനബ് ചോദിച്ചു. ഏത് വരെയാണ് ഈ കരച്ചില്? അല്ലാഹുവിന്റെ വിധി വരും വരെ... ഈ ഉത്തരം സൈനബിന്റെ മനസ്സിനെ ജീവസുറ്റതാക്കി. സൈനബ് ഭര്‍ത്താവിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ശേഷം അബുല്‍ ആസ്വാണ് സംസാരിച്ചത്. മുസ്ലിംകള് എന്നെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഇസ്ലാം സ്വീകരിച്ചാല്‍ എന്റെ കൈവശമുള്ള സ്വത്തുക്കള്‍ സ്വന്തമാക്കാമെന്നും പറഞ്ഞു. ആ സ്വത്തുക്കള്‍ ഇസ്ലാമിന്റെ ശത്രുക്കളുടേതായിരുന്നു. എന്നാലും എന്നെ ഏല്‍പ്പിച്ചത് തിരിച്ചു കൊടുക്കന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എന്റെ സത്യമാര്‍ഗ്ഗം സ്വീകരിക്കല്‍ വഞ്ചനയോട് കലരരുതെന്ന് ഞാന്‍ തീരുമാനിച്ചു.
സൈനബിന്റെ മനസ്സില്‍ കിളിര്‍ത്തുവന്ന ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും ചെടികള്‍ക്ക് വെള്ളം ഒഴിച്ചത് പോലെയായി അബുല്‍ആസ്വിന്റെ ഈ വാക്കുകള്‍.
പ്രഭാതമായപ്പോള്‍ ഗനീമത്ത് സ്വത്തുക്കള്‍ (യുദ്ധത്തില്‍ ലഭിക്കുന്ന ശത്രുക്കളുടെ സ്വത്തുക്കള്‍) ലഭിച്ച മുസ്ലിംകളിലേക്ക് തിരുനബി (സ്വ) ദൂതനെ അയച്ചു. അബുല്‍ ആസ്വിന്റെ വൃത്താന്തം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? അദ്ദേഹത്തില്‍ നിന്ന് വല്ലതും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കലാണ് എനിക്കിഷ്ടം. ഇല്ലെങ്കിലും വേവലാതിയോ പരാതിയോ എനിക്കില്ല. നിങ്ങളുടെ ഇഷ്ടത്തെ ഹനിക്കാന്‍ ഞാന്‍ തയ്യാറല്ല. തിരുനബി (സ്വ) യുടെ ഇഷ്ടത്തിന് മുമ്പില്‍ അവരുടെ ഇഷ്ടം കറുത്ത തിരശ്ശീലയാകാന്‍ അവരും ഇഷ്ടപ്പെട്ടില്ല. അവര്‍ ഒന്നടങ്കം പറഞ്ഞു: ഞങ്ങള്‍ക്ക് ലഭ്യമായത് ഞങ്ങള്‍ തിരിച്ചു കൊടുക്കാം. ഒന്നൊഴിയാതെ എല്ലാം അബുല്‍ ആസ്വിന് മടക്കിക്കൊടുത്തു.
താമസംവിനാ അബുല്‍ആസ്വ് സൈനബിനോട് വിടപറഞ്ഞ് മക്കയിലേക്ക് പോയി. അബുല്‍ ആസ്വിന്റെ വരവിനായി വീണ്ടും സൈനബ് കാത്തിരുന്നു. വിചാര വേലിയേറ്റങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു.
മക്കയിലെത്തിയ അബുല്‍ ആസ്വിന്റെ ചുറ്റും ഖുറൈശികള്‍ സംഗമിച്ചു. എല്ലാ സ്വത്തുക്കളും സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചതില്‍ അവര്‍ സന്തോഷിച്ചു. മദീനയില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന അവരുടെ മാറിമാറിയുള്ള ചോദ്യങ്ങള്‍ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ അബുല്‍ആസ്വ് തയ്യാറായില്ല. അവസാനം അബുല്‍ ആസ്വ് വിളിച്ചു ചോദിച്ചു. നിങ്ങള്‍ക്കിനി ഞാന്‍ എന്തെങ്കിലും നല്കാനുണ്ടോ? ഇല്ല.... മദീനയില്‍ നടന്ന സംഭവങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തുനിന്ന അവരുടെ കാതുകള്‍ ശഹാദത്തിന്റെ വചനങ്ങളുടെ പ്രഹരമേല്‍ക്കേണ്ടി വന്നു.
നിങ്ങളുടെ സ്വത്ത് ഞാന്‍ അപഹരിച്ചുവെന്ന് പറയുമോ ഞാന്‍ ഭയപ്പെട്ടത് കൊണ്ടായിരുന്നു ഇത്വരെ കലിമ ചൊല്ലാതിരുന്നത്. ഞാനിതാ മുസ്ലിമാകുന്നു. അവര്‍ ഇടിവെട്ടേറ്റത് പോലെ നിന്നു പോയി.
അബുല്‍ആസ്വ് വീണ്ടും മദീനയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. തന്റെ വത്സലയായ സൈനബിന്റെയും പൊന്നോമനകളുടെയും ചാരത്തണയാന്‍.....
തന്റെ സ്നേഹഭാജനത്തേയും അരുമ സന്താനങ്ങളേയും മാറോട് ചേര്‍ക്കാന്‍ അബുല്‍ആസ്വ് മക്കയില്‍ നിന്നും യാത്ര തിരിച്ചു.
ആ സന്ദര്‍ഭത്തില്‍ മദീനയില്‍ കഴിയുന്ന സൈനബിന്റെ ഹൃദയത്തില്‍ ആനന്ദത്തിന്റെ അടിയൊഴുക്കുകള്‍ തുടങ്ങി. മറ്റൊരു സമയത്തും ഉണ്ടാകാത്ത ഒരാനന്ദം. സൈനബിന് എന്താണെന്ന് മനസ്സിലായില്ല. തന്റെ മക്കളെ വാരിയെടുത്ത് മാറി മാറി സൈനബ് ചുംബിക്കുകയാണ്. പൊടുന്നനെ ഉണ്ടായ ഈ ആഹ്ലാദത്തിന് തന്റെ അനുജത്തി ഫാത്വിമക്ക് എന്തെങ്കിലും പറയാനുണ്ടാവും തീര്‍ച്ച. സൈനബ് (റ) ഫാത്വിമ (റ) ന്റെ അരികിലെത്തി. തനിക്ക് ആകസ്മികമായുണ്ടായ ആനന്ദത്തെ കുറിച്ച് ആരാഞ്ഞു. ഉടനെ ഫാത്വിമ (റ) യുടെ പ്രതികരണം.... അല്ല, അബുല്‍ആസ്വ് തിരിച്ചെത്തിയോ?... ഫാത്വിമ ബീവി പറഞ്ഞ് തീര്‍ന്നില്ല. അപ്പോഴേക്കും അബുല്‍ ആസ്വ് (റ) സൈനബിന്റെ വീട്ടിലേക്ക് നടന്നുവരുന്നതായി അവര്‍ കണ്ടു..
സൈനബ് (റ) തന്റെ ഭര്‍ത്താവിലേക്ക് ഒരു വേള നോക്കി. ആനന്ദത്തിന്റെയും അനുരാഗത്തിന്റെയും ആത്മബന്ധത്തിന്റെയും വര്‍ണ്ണരാജികള്‍ തെളിഞ്ഞ് തന്നെ ആ മുഖത്ത് പ്രകടമായി. സൈനബ് തന്റെ ഭര്‍ത്താവിനരികിലേക്ക് ഓടിയെത്തി. ഹിദായത്തിന്റെ ഒരായിരം അരിമുല്ലപ്പൂക്കള്‍ വിടരുന്നത് കൂടുതല്‍ അടുത്ത് കാണാന്‍...
സൈനബിന്റെ ആഹ്ലാദം അബുല്‍ ആസ്വ് ഇപ്പോള്‍ തികച്ചും തിരിച്ചറിഞ്ഞു. എങ്കിലും അബുല്‍ ആസ്വിന്റെ മുഖം അല്പം കാര്‍മേഘം വന്നത് പോലെ ഇരുണ്ടു. കാരണമുണ്ടതിന്.. അബുല്‍ ആസ്വിന്റെ മനം പല ചോദ്യങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. സൈനബിന്റെ പിതാവ്, എന്റെ മഹ്ബൂബ് തിരുദൂതര്‍ (സ്വ) എന്നെ മരുമകനായി ഇനി സ്വീകരിക്കുമോ? സൈനബിനെ ഇനി തനിക്ക് ലഭിക്കുമോ?
ഇങ്ങനെ നിരവധി തര്‍ക്ക വിതര്‍ക്കങ്ങള്‍ ആ മനസ്സില്‍ കിടന്ന് മറിയുന്നുണ്ടായിരുന്നു. അബുല്‍ ആസ്വ് പള്ളിയിലേക്ക് കടന്നു. നബി (സ്വ) യെ ആലിംഗനം ചെയ്തിട്ട് ഞാന്‍ മുസ്ലിമായി എന്ന സന്തോഷവാര്‍ത്ത അറിയിച്ചു. അപ്പോഴേക്കും സ്വഹാബികളുടെ നാവിന് തുമ്പില്‍ അവരറിയാതെ തക്ബീറും തഹ്ലീലും അണപൊട്ടി. അപ്പോഴും നബി (സ്വ) യുടെ പ്രതികരണമെന്താകും എന്ന ആശങ്കയിലാണ് അബുല്‍ ആസ്വ് (റ)...
കൂടുവിട്ട ഇണക്കിളി തിരിച്ചുവരുമ്പോള്‍ കൊത്തിയോടിക്കുന്നത് പോലെയാകുമോ? തന്റെ വിധി. മതവിധിക്കായി അബുല്‍ആസ്വും സൈനബും വളരെ കൊതിച്ചു. അതെ അബുല്‍ ആസ്വിന് ഭാര്യയാക്കി തന്റെ മകള്‍ സൈനബിനെ വീണ്ടും തിരുദൂതര്‍ നല്കി.
അവര്‍ നവജീവിതം ആരംഭിച്ചു. തിരുദൂതര്‍ (സ്വ) ക്ക് തന്റെ പേരമക്കളോട് വളരെ വാത്സല്യമായിരുന്നു. സൈനബിന്റെ മകള്‍ ഉമാമയും അവരില്‍ പെടുന്നു. ഒരു വേള പ്രവാചക പ്രഫുല്ലര്‍ ഉമാമയെ ഒക്കത്ത് വെച്ച് നിസ്കരിക്കുകയുണ്ടായി. സുജൂദിലേക്ക് പോകാന്‍ നേരം നിലത്തിരുത്തും. ഉയരുമ്പോള്‍ വീണ്ടും എടുക്കും. ഇത്രത്തോളം സ്നേഹിച്ചും പരിലാളിച്ചുമാണ് ഉമാമയെ തിരുദൂതര്‍ വളര്‍ത്തിയത്.
ഇസ്ലാമിക ചരിത്രത്താളുകളില്‍ വളരെയധികം സ്ഥാനമലങ്കരിക്കുന്ന യുദ്ധമാണ് ഖൈബര്‍. ആ യുദ്ധത്തില്‍ അലി (റ) യുടെ പ്രകടനങ്ങള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കുകയില്ല. ഏതാണ്ട് ഈ വേളയിലാണ് തിരുനബി (സ്വ)യുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ സൈനബ് എന്ന പൂവിന് ക്ഷീണം മൂര്‍ച്ഛിക്കുന്നത്. രോഗാധിക്യം കാണുമ്പോള്‍ ഭര്‍ത്താവിന്റെ ഉള്ളുരുകാന്‍ തുടങ്ങി. ഗതകാല ചിന്തകള്‍ അബുല്‍ ആസ്വിന്റെ മനത്തെ തൊട്ടുരുമ്മി മിന്നി മറയും. ഇസ്ലാമിക വെളിച്ചം കാണാത്ത ഇന്നലെകളെ കുറിച്ചോര്‍ത്ത് അബുല്‍ആസ്വ് വേദനിക്കും.
ഈ സമയം സൈനബ് (റ) ദുന്‍യാവിനോട് വിടപറഞ്ഞ് തുടങ്ങിയിരുന്നു. പരലോകത്തേക്ക് പറക്കാന്‍ സൈനബിന്റെ ആത്മാവ് കൊതിച്ചു. ആഖിറത്തില്‍ പറുദീസ കാത്തിരിക്കുമ്പോള്‍ ഇഹലോകത്ത് കൂടുതല്‍ നില്ക്കാന് ആത്മാവിന് കഴിയുമോ? സൈനബിന്റെ ആത്മാവ് നാഥന്റെ അരികിലേക്ക് പറന്നു.
അബുല്‍ ആസ്വിന് തന്റെ ഭാര്യയുടെ വിയോഗം സഹിക്കാനായില്ല. സൈനബി (റ) ന്റെ കിടക്കയിലേക്ക് ചാരി. ബോധം നഷ്ടപ്പെട്ടു. തിരുദൂതര്‍ (സ്വ) വരുന്നത് വരെ ബോധരഹിതനായി കിടന്നുപോയി.
സൈനബിനെ മറ്റൊരു ലോകത്തേക്ക് പറഞ്ഞുവിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജനാസ പള്ളിയിലേക്കെത്തി. നിസ്കാരത്തിന് ഉപ്പയാണ് നേതൃത്വം നല്‍കിയത്. ശേഷം പവിത്രമായ മദീനയുടെ മണ്ണിലേക്ക് സൈനബിനെ എടുത്ത് അവര്‍ വിടവാങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ കണ്ണുനീര് തോര്‍ന്നില്ല. സൈനബിന്റെ വിയോഗം അബല്‍ ആസ്വിനെ തളര്‍ത്തിക്കളഞ്ഞു. ഉപ്പയോടൊപ്പം ദുഃഖം പങ്ക് വെച്ച് മകന് അലിയ്യും മകള്‍ ഉമാമയും കഴിഞ്ഞു.
എന്നാല്‍ ഉമാമയുടെ കണ്ണുകളില്‍ സൈനബിന്റെ സാന്നിദ്ധ്യം വിളിച്ചോതിയത് അബുല്‍ ആസ്വിന്റെ ദുഃഖഭാരം അല്പം കുറച്ചു. കൂട്ടത്തില്‍ ഉമാമയുടെ പുഞ്ചിരിയും അബുല്‍ ആസ്വും മക്കളും ഈ രീതിയില്‍ ജീവിതം തള്ളിനീക്കി.
തന്റെ ഇത്താത്ത സൈനബിന്റെ വിയോഗം അനുജത്തി ഫാത്വിമയില്‍ വിതച്ച ദുഃഖം ഒട്ടും കുറവല്ലായിരുന്നു. എങ്ങനെ ആ മഹതി ദുഃഖിക്കാതിരിക്കും. ഒരു ചെണ്ടില് വിരിഞ്ഞ രണ്ട് പുഷ്പങ്ങളെ പോലെയായിരുന്നു നബിപുത്രിമാര്‍ സൈനബും ഫാത്വിമയും. സൈനബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഫാത്വിമയുടെ മനസ്സില്‍ കൈകോര്‍ത്തു നിന്നു. ഫാത്വിമ ചിന്തിച്ചു: എനിക്ക് ഒരു പുത്രിയുണ്ടായപ്പോള്‍ എന്റെ ഉപ്പ എന്തിനാണ് സൈനബ് എന്ന് നാമകരണം ചെയ്തത്? അതെന്റെ ഇത്താത്തയുടെ വഫാത്തിലേക്കുള്ള സൂചനയായിരുന്നോ?
കാരുണ്യത്തിന്റെ പ്രവാചകന് സയ്യിദുല്‍ വുജൂദിന്റെ മുത്തുമോള് സൈനബിന് ശാന്തിയുടെയും സമാധാനത്തിന്റെയും മാല്യം ചാര്‍ത്തിയും മഹത്വത്തിന്റെ ഉത്തരീയമണിയിച്ചും മഹിത ചരിത്രത്തില്‍ നിന്നും പേന ഉയര്‍ത്തി. പ്രവാചക പ്രഫുല്ലരുടെ മുത്തുമോളേ നിങ്ങള്‍ക്ക് നിരന്തരം രക്ഷ ലഭിക്കട്ടെ! ഔന്നത്യത്തിന്റെ ഗരിമയും പെരിമയും പ്രത്യേകമേകട്ടെ! തിരുനബി (സ്വ) യുടെ മടിത്തട്ടില്‍ ശയിച്ച മഹതിയേ! ഇതെഴുതിയതിന്റെയും വായിച്ചതിന്റെയും പേരില്‍ ഉപ്പയോട് ഞങ്ങളുടെ കാര്യം ഉണര്‍ത്തണേ! നാളത്തേക്ക് കൊണ്ടുപോകാന്‍ ഞങ്ങളുടെ കൈയില്‍ ഒന്നുമില്ല. തികച്ചും ശൂന്യമാണെന്ന് ഞങ്ങള്‍ക്കറിയാം. ഉപ്പയുടെ ശഫാഅത്ത് അത് മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം. നബിയേ! അങ്ങേക്ക് ആയിരമായിരം സലാം...
(അവസാനിച്ചു)
നബി പേരമകൾ ഉമാമയെ ഒക്കത്തിരുത്തി നിസ്കരിച്ചു ഏത് നിസ്കാരങ്ങൾ ആണ്?
ReplyDelete