നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 22 December 2017

ഗൗസുല്‍ അഅ്ളം (ഖു:സി)

ഗൗസുല്‍ അഅ്ളം


                   സ്വന്തം സന്താനങ്ങളുടെ അരുമ മുഖം പോലെ സുപരിചിതമാണ് മുസ്ലിം ലോക ജനതയ്ക്ക് ആത്മീയ ലോകത്തെ ചക്രവര്‍ത്തിയായ ശൈഖ് ജീലാനി (ഖു:സി). ആ നാമം ഒരിക്കലെങ്കിലും ഉരുവിടാത്ത വിശ്വാസിയുണ്ടാവുകയില്ല. ആത്മീയ ഔന്നിത്യം കൊണ്ട് ലോകത്തിന്‍റെ നെറുകയില്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്സായ ആത്മീയ ഗുരുവിന്‍റെ മഹത്നാമം വിളിച്ച് സഹായമര്‍ത്തിക്കാത്തവര്‍ നന്നേ ചുരുക്കം. 

                  ശൈഖ് മുഹിയദ്ധീന്‍ (ഖു:സി) തങ്ങളുടെ ഉജ്ജ്വലമായ ജീവിതം നല്‍കിയ സന്ദേശങ്ങള്‍, ആത്മീയ പ്രബോധന രംഗത്ത് ചെയ്ത സേവനങ്ങള്‍, പ്രഭാഷണങ്ങള്‍, രചനകള്‍, രൂപപ്പെടുത്തിയെടുത്ത ആത്മീയ വഴിത്താര, അപാരമായ സഹനം, ത്യാഗം, വ്യക്തി വിശുദ്ധി, നീളുകയാണ് വിശേഷണങ്ങള്‍.
                    പേര്‍ഷ്യയിലെ ജീലാന്‍ ജില്ലയിലെ നയീഫ് ദേശത്ത് ഹിജ്റ വര്‍ഷം 470 ലെ റമളാന്‍ മാസത്തില്‍ സയ്യിദ് അബൂമുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഭൂജാതരായി. പ്രവാചക പൗത്രനായ ഇമാം ഹാന്‍ (റ) വിന്‍റെ പരമ്പരയിലെ ഒരു ഭക്തനായിരുന്നു ഗൗസുല്‍ അഅ്ളമിന്‍റെ പിതാവ് അബൂസ്വാലിഹ് (റ). മാതാവാകട്ടെ ഹുസൈന്‍ (റ) പരമ്പരയിലെ പുത്രിയുമായിരുന്നു. അതിനാല്‍ തന്നെ ആത്മീയ യശസ്സ് കൊണ്ട് ലോകം കീഴടക്കിയ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഹസനിയ്യും ഹുസൈനിയ്യുമാണ്. 
ബാല്യം   
                ശാന്തസ്വഭാവക്കാരനും ചിന്താതല്‍പരനുമായിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) തങ്ങള്‍ അറിവ് തേടി അന്നത്തെ വിജ്ഞാനകേന്ദ്രമായ ബഗ്ദാദ് നഗരത്തിലേക്ക് യാത്ര തിരിച്ചു. ബഗ്ദാദിലേക്കുള്ള ജീലാനി (ഖു:സി) തങ്ങളുടെ പ്രഥമ യാത്രയിലുണ്ടായ ഒരു സംഭവം അദ്ദേഹത്തിന്‍റെ സത്യ സന്ധത വിളിച്ചോതുന്നു. ബഗ്ദാദിലേക്കുള്ള യാത്രക്ക് സന്നദ്ധനായി നില്‍ക്കുന്ന മകന്‍റെ കുപ്പായത്തിനുള്ളില്‍ ഏതാനും സ്വര്‍ണ്ണനാണയങ്ങള്‍ തുന്നിപ്പിടിപ്പിച്ച് ആ ഭക്ത മാതാവ് തന്‍റെ പൊന്നോമനക്ക് "ഏത് ആപത്ഘട്ടത്തില്‍പെട്ടാലും കളവ് പറയരുതേ" എന്ന സദുപദേശം നല്‍കി യാത്ര അയച്ചു. ആ ഉപദേശം മനസ്സാവരിച്ച് ഒരു കച്ചവടസംഘത്തിന്‍റെ കൂടെ ബഗ്ദാദിലേക്ക് യാത്ര തിരിച്ചു. ഹമദാനില്‍ എത്തിയപ്പോള്‍ അവരെ ഒരു കവര്‍ച്ചാസംഘം അക്രമിക്കുകയും കച്ചവട സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നതിനിടയില്‍ കേവലം ശാന്തനും പാവവുമായി തോന്നിയ ബാലനായ ശൈഖ് ജീലാനി (ഖു:സി) യോട് "തന്‍റെ കയ്യില്‍ വല്ലതുമുണ്ടോ?" എന്ന് വെറുതെ ചോദിച്ചു. മാതാവിന് നല്‍കിയ വാഗ്ദാനത്തെ സ്മരിച്ചുകൊണ്ട് ബാലനായ ശെഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) പറഞ്ഞു: "ഉണ്ട്. എന്‍റെ ഉമ്മ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ച സ്വര്‍ണ്ണനാണയങ്ങള്‍ എന്‍റെ കൈവശമുണ്ട്". ഒരു കുട്ടിക്ക് ഇത്രമാത്രം സത്യസന്ധത പാലിക്കാന്‍ സാധിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത ആ കൊള്ളസംഘം ആശ്ചര്യപ്പെടുകയും ആ ബാലനെ തങ്ങളുടെ തലവന്‍റെ മുമ്പിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്തു. തലവന്‍ ചോദിച്ചപ്പോഴും അതേ മറുപടി പറഞ്ഞപ്പോള്‍ പരിശോധിക്കാന്‍ തലവന്‍ ആജ്ഞാപിച്ചു. പരിശോധിച്ചപ്പോള്‍ ബാലന്‍ പറഞ്ഞതുപോലെ സ്വര്‍ണ്ണനാണയങ്ങള്‍!!!. ഈ സത്യസന്ധതയുടെ കാര്യം ആരാഞ്ഞപ്പോള്‍ ഉമ്മയുടെ ഉപദേശം പറഞ്ഞുകേള്‍പ്പിച്ചു. ഇത്കേട്ട കൊള്ള സംഘത്തിന്‍റെ നേതാവ് പൊട്ടിക്കരഞ്ഞ് താന്‍ ചെയ്തുപോയ പാപങ്ങളെ ചൊല്ലി പശ്ചാതപിക്കുകയും മുസ് ലിമാവുകയും ചെയ്തു. സത്യസന്ധതയുടെ പദവി അദ്ദേഹത്തില്‍ വേരൂന്നികഴിഞ്ഞിരുന്നു എന്നുള്ളതിന് ഈ സംഭവം ശക്തമായ തെളിവാണ്. 
വിദ്യാര്‍ത്ഥി ജീവിതം
        സത്യ സന്ധതയിലും സല്‍സ്വഭാവത്തിലും മുന്‍പന്തിയിലായിരുന്ന ശൈഖ് ജീലാനി (ഖു:സി) കൂര്‍മ്മ ബുദ്ധി, ഭക്തി, സാമര്‍ത്ഥ്യം എന്നിവയലും മറ്റു വിദ്യാര്‍ത്ഥികളേക്കാള്‍ മുന്‍പന്തിയിലായിരുന്നതിനാല്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹം കരസ്ഥമാക്കി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പലപ്പോഴും വ്രതമനുഷ്ഠിക്കുകയും ആത്മീയ ജ്ഞാനികളെ തേടിപ്പിടിക്കുകയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുമായിരുന്നു. ഈ സമയത്താണ് മഹാനുഭാവന്‍റെ ആത്മീയ പരിപാലകനായ ശൈഖ് ഹമ്മാദ് (റ) വിനെ കണ്ട് മുട്ടിയതും സമ്പര്‍ക്കം പുലര്‍ത്തിയതും എന്നത് വളരേയേറെ ശ്രദ്ധേയമാണ്. 
വിദ്യാര്‍ത്ഥി ജീവിതം പൂര്‍ത്തിയാക്കിയ ശേഷം ശൈഖ് ജീലാനി(ഖു:സി) തങ്ങള്‍ പൂര്‍ണ്ണമായ ഇലാഹീ സ്മരണയില്‍ സമയം ചെലവഴിച്ചു. അധിക സമയവും ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ത്ഥനയിലും ഇലാഹീ ചിന്തയിലുമായി കഴിഞ്ഞു കൂടിയ ശൈഖ് ജീലാനി (ഖു:സി) ഇശാനിസ്കാരം നിര്‍വ്വഹിക്കുന്നതിനായി ഉണ്ടാക്കിയ വുളൂ കൊണ്ട് തന്നെ സുബ്ഹി നിസ്കരിക്കുന്നത് പതിവായിരുന്നു.("നലവേറും ഇശാതൊളുദോരു വുളുവാലെ നാല്‍പതിറ്റാണ്ട് സുബ്ഹി തൊളുദോവര്‍"). അത് പോലെതന്നെ വളരെ കുറഞ്ഞ നേരം കൊണ്ടു തന്നെ ഖുര്‍ആന്‍ മുഴുവനും ശൈഖ് ജീലാനി (ഖു:സി) ഓതി തീര്‍ക്കുമായിരുന്നു. ഇത്തരണത്തില്‍ ആത്മീയ ലോകത്തെ സൂര്യതേജസായി ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ ലോകം കീഴടക്കി.
മുഹ്യിദ്ദീന്‍ (ദീനിനെ ജീവിപ്പിച്ചവന്‍)
             ഇസ്ലാമിക മൂല്യങ്ങള്‍ക്കും വിശ്വസങ്ങള്‍ക്കും ക്ഷയം സംഭവിച്ച്കൊണ്ടിരുന്ന കാലം മുസ്ലിംകള്‍ സുഖലോലുപതയിലും ആഡംബര ജീവിതത്തിലും ആറാടിയപ്പോള്‍ യഥാര്‍ത്ഥ പ്രഭാവത്തോടെയുള്ള മതാവേശം എങ്ങും കാണപ്പെട്ടിരുന്നില്ല. ഒരു നാള്‍ ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ ബാഗ്ദാദിന്‍റെ തെരുവില്‍കൂടി നടക്കുകയായിരുന്നു. അപ്പോള്‍ വഴിയരികില്‍ കിടന്ന് ക്ഷീണിതനായ ഒരുരോഗി ശൈഖ് ജീലാനി (ഖു:സി) തങ്ങളോട് സലാം പറയുകയും സലാം മടക്കിയതിന് ശേഷം എഴുന്നേറ്റിരിക്കാന്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ രോഗിയെ എഴുന്നേല്‍പ്പിച്ചിരുത്തിയ സമയത്ത് ആ രോഗി ശൈഖ് ജീലാനി (ഖു:സി) നോട് പറഞ്ഞു: ഞാന്‍ ദീനാണ്. രോഗിയും അവശനുമായ എനിക്കു അല്ലാഹു അങ്ങയുടെ സഹായത്താല്‍ പുനരുജ്ജീവന്‍ നല്‍കിയിരിക്കുന്നു. ഇതു കൊണ്ടാണ് ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ പില്‍ക്കാലത്ത് "ദീനിന്‍റെ പുനരുദ്ധാരകന്‍" എന്നര്‍ത്ഥമുള്ള "മുഹ്യുദ്ദീന്‍" എന്ന പ്രശസ്ത നാമത്തിനര്‍ഹരായത്. ധാര്‍മ്മികമായി അധഃപതിച്ച മുസ്ലിംകളുടെ ജീവിതഗതിയില്‍ സാരമായ പരിവര്‍ത്തനം ശൈഖ് ജീലാനി (ഖു:സി) തങ്ങള്‍ നടത്തുകയും ചെയ്തു. 
വിജ്ഞാനസദസ്സ്
                 വിജ്ഞാനം, ആത്മീയപ്രകാശം, സത്യസന്ധത, പൂര്‍ണ്ണമായ ശരീഅത്ത് ഇവയുടെ പ്രശസ്തി ലോകം മുഴുവനും വ്യാപിച്ചപ്പോള്‍ ശൈഖ് ജീലാനി (ഖു:സി) ന്‍റെ സദുപദേശം കേള്‍ക്കാന്‍, ആ നാവില്‍ നിന്നും വീഴുന്ന മണിമുത്തുകള്‍ ശേഖരിക്കാന്‍, ധര്‍മ്മോപദേശങ്ങള്‍ ഗ്രഹിക്കാന്‍ ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്നും ജനലക്ഷങ്ങള്‍ ശൈഖ് ജീലാനി (ഖു:സി) യുടെ സന്നിധിയിലേക്ക് പ്രവഹിച്ചു തുടങ്ങി. പലവിധ ജ്ഞാനം നേടാന്‍ ജനങ്ങള്‍ അദ്ദേഹത്തെ സമീപിച്ചു. ശൈഖ് ജീലാനി (ഖു:സി)യുടെ മതോപദേശങ്ങള്‍ ശ്രവിച്ച ആയിരക്കണക്കിന് അമുസ്ലിംകള്‍ ഇസ്ലാമിന്‍റെ ശാദ്വലതീരത്തേക്കടുത്തു. ആത്മീയ പ്രഭാവം അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളില്‍ തെളിഞ്ഞ് നിന്നിരുന്നു. ശൈഖവര്‍കള്‍ നേടിയെടുത്ത ആത്മീയ ഔന്നിത്യമായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പ്രബോധനായുധം. രണ്ടാമതായി ചരിത്രം കാണുന്നത് അവിടുത്തെ പ്രഭാഷണങ്ങളാണ്. ശൈഖവര്‍കള്‍ നിരന്തരമായി ചെയ്തുകൊണ്ടിരുന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ് അല്‍ ഫത്ഹുറബ്ബാനി. മഞ്ചേരി വാക്കേത്തൊടി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബഹു. ശൈഖുനാ അശ്ശൈഖ് അസ്സയ്യിദ് മുഹമ്മദ് കമാലുദ്ദീന്‍ അല്‍ ഖാദിരിയ്യി സ്സ്വൂഫി എം. മുത്തുകോയ തങ്ങള്‍ (ഖു.സി.) ത്വരീഖത്തിനെ കുറിച്ചുള്ള സമഗ്രമായ സമര്‍ത്ഥനത്തോട് കൂടി അല്‍ ഫത്ഹുര്‍റബ്ബാനി മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫുതൂഹുല്‍ ഗയ്ബ്, സിര്‍റുല്‍ അസ്റാര്‍, ഗുന്‍യത്ത് തുടങ്ങിയവ മഹാനുഭാവന്‍റെ ഗ്രന്ഥങ്ങളാണ്.
കുടുംബം
               മാതൃകാഗുണവതികളും സല്‍സ്വഭാവികളുമായ 4 ഭാര്യമാരിലൂടെ 49 മക്കള്‍ (27 ആണ്‍കുട്ടികള്‍, 22 പെണ്‍കുട്ടികള്‍) അദ്ദേഹത്തിനു ജനിച്ചു. എല്ലാവരും വിജ്ഞാനികളെന്ന നിലയില്‍ വിഖ്യാതരായിരുന്നു.
വഫാത്ത് 
              ഹിജ്റ വര്‍ഷം 561 റബീഉല്‍ ആഖിറില്‍ 91-ാം വയസ്സില്‍ ആത്മീയ ലോകത്തിലെ ചക്രവര്‍ത്തി, ആത്മീയ യശസ്സ്കൊണ്ട് ലോകം കീഴടക്കിയ ലോകത്തിന്‍റെ നെറുകയില്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്സ് ഗൗസുല്‍ അഅ്ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖു:സി) ഈ ലോകത്തോട് വിട പറഞ്ഞു. ആ ദിനം ഇന്നും ജീലാനി ദിനമായി മുസ്ലിം ലോകം ആചരിക്കുന്നു. 
ഇസ്ലാമിക ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ പുണ്യാത്മാവാണ് ശൈഖ് ജീലാനി (ഖു.സി). ഇസ്ലാമിക ചരിത്രത്തില്‍ ആ പുണ്യാത്മാവിന്‍റ വ്യക്തി പ്രഭാവം അമൂല്യ രത്നസമാനം പോലെ ഇന്നും തിളങ്ങിക്കൊണ്ടിരിക്കുന്നു.     

No comments:

Post a Comment

Related Posts Plugin for WordPress, Blogger...