മുത്ത് നബി (സ്വ) യുടെ ധീരത
മുഹമ്മദ് നബി (സ്വ) തങ്ങള്‍ അത്ഭുതപ്പെടുത്തുന്ന ധീരനായിരുന്നു എന്നതില്‍ രണ്ടഭിപ്രായമില്ല. സ്വഹാബികളായ യോദ്ധാക്കളുടെ ധീരമായ മുന്നേറ്റവും വിജയവും നബി (സ്വ)യുടെ സ്ഥൈര്യത്തില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ്. വാള് കൊണ്ടായിരുന്നു ഇസ്ലാമിന്‍റെ പ്രചരണം എന്ന മിഥ്യാ ധാരണ പടര്‍ന്ന് പന്തലിച്ചതും നബി (സ്വ) യുടെ ധീരതയിലുള്ള ശത്രുക്കളുടെ ആശങ്കയായിരുന്നു. 313 പട്ടിണിപ്പാവങ്ങളായ സ്വഹാബാക്കള്‍ ആയിരത്തോളം (അ)യോദ്ധാക്കളോട് ഏറ്റുമുട്ടി അതുല്യവിജയം വരിച്ചതിലും ഈ ധീരത സുവ്യക്തമാണ്.
ആധുനിക ധൈഷണിക യുഗം കാംക്ഷിക്കേണ്ട ഈ ധീരതയുടെ ആഴവും അര്‍ത്ഥവും പരതുമ്പോള്‍ മനുഷ്യനെ മൃഗീയതയില്‍ നിന്നും സ്ഫുടം ചെയ്ത് മനുഷ്യനാക്കി നിര്‍ത്തലാണ് ധീരത എന്ന് വ്യക്തമാകും. വിശുദ്ധ ഇസ്ലാം ഈ ധീരതയിലേക്കാണ് മനുഷ്യനെ ക്ഷണിക്കുന്നത്. അതിന്‍റെ ഉത്തമമാതൃകയും ഉറവിടവും അനുധാവനം ചെയ്യപ്പെടേണ്ടവരുമായി അവതരിപ്പിക്കപ്പെടുന്ന വ്യക്തിത്വം പൂര്‍ണ്ണനായ ഒരു മനുഷ്യന്‍റെ വ്യക്തിത്വമാണ്. ആ വ്യക്തിയെയാണ് അറബിയില്‍ 'ഇന്‍സാന്‍ കാമില്‍'(പൂര്‍ണ്ണ മനുഷ്യന്‍) എന്ന് പറയപ്പെടുന്നത്. അത്ഭുതവും ചിന്തോദ്ദീപകവുമായ അനുകരണീയ മാതൃകയുടെ ഉറവിടവും പൂര്‍ണ്ണ മനുഷ്യനും മുഹമ്മദ് നബി (സ്വ) തങ്ങളാണ് എന്നത് സംസ്കാരവും മനസ്സാക്ഷിയുമുള്ള ചിന്തകന്മാരുടെ തലമുറ തലമുറ മാറി മാറി രേഖപ്പെടുത്തിയ ഒരു യാഥാര്‍ത്ഥ്യമാണ്.
ധീരന്‍, യോദ്ധാവ് എന്നിവ ഒരു ഉന്നത മാനുഷിക ഗുണമാണ്. മനുഷ്യന്‍റെ സ്വഭാവ സംസ്കരണം പോലെ ധീരതയും പ്രയത്നത്തിലൂടെ നേടിയെടുക്കേണ്ട ഒരു ഉത്തമ ഗുണമാണ്. ഇതിന്‍റെ ഉറവിടവും മാതൃകയും നബി (സ്വ) തങ്ങളിലുണ്ട് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ നബി (സ്വ) തങ്ങളിലെ ഈ ഗുണത്തേയും പിന്‍പറ്റണമെന്ന് താഴെയുള്ള വിശുദ്ധ ഖുര്‍ആന്‍ വാക്യത്തിന്‍റെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം. "നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുവിന്‍" (വി.ഖു.). നബി (സ്വ) യുടെ ധീരതയെ വ്യക്തമാക്കുന്നതാണ് സൂറത്ത് മാഇദയിലെ ഈ പ്രയോഗം: "നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ധീരന്മാരാവുക".ധീരനായ ഒരു നേതാവ് മാതൃകയായിട്ടുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. മറ്റൊരര്‍ത്ഥത്തില്‍ ധീരത വിശ്വാസത്തിന്‍റെ ഭാഗമാണെന്നും പഠിപ്പിക്കപ്പെടുന്നു. വിശ്വാസികള്‍ ധീരതയുള്ളവരാകുക എന്ന കല്‍പനയാണ് ഈ ആയത്തിലുള്ളത്. മുകളില്‍ പറയപ്പെടുന്ന വിശ്വാസത്തിന്‍റെ ഭാഗമായ ധീരത, സ്ഥൈര്യം ഇവ എന്താണെന്ന ചര്‍ച്ച ധീരതയെ തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ആവശ്യമാണ്. മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ദേഷ്യം വന്നാല്‍ ശരീരത്തെ ഒതുക്കി നിര്‍ത്തുന്നവനാണ് ഏറ്റവും വലിയ ശക്തന്‍ എന്ന നബിവചനം ശ്രദ്ധേയമാണ്. ഈ വചനത്തില്‍ മസില്‍ പവറും ആരോഗ്യവുമുള്ള ശരീരത്തിന്‍റെ പ്രത്യേകതയല്ല ധീരത. അത് മാനസികമാണ്. മനസ്സിന്‍റെ ബലഹീനതയാണ് ധീരതയുടെ വിപരീതം. ബ്ലഡ് പ്രഷറും ഹാര്‍ട്ട് അറ്റാക്കും ഒക്കെ മനസ്സിന്‍റെ ബലഹീനതയില്‍ നിന്നും രൂപപ്പെടുന്നതാണ്. ശാരീരികാരോഗ്യത്തിന് ഇവിടെ സ്ഥാനമില്ല. പ്രത്യേകിച്ച് ഖബ്റിലും ഒരു പ്രയോജനമില്ല. ആരോഗ്യമുള്ള മനസ്സിന്‍റെ പതര്‍ച്ചയ്ക്ക് മുന്നില്‍ മസില്‍ പവറുള്ള ശരീരവും അടി തെറ്റി വീഴും. ദേഷ്യം വരുമ്പോള്‍ മനസ്സിന്‍റെ ബലഹീനതയാണ് പ്രകടമാകുന്നത്. ദേഷ്യം വരുന്ന വ്യക്തിയുടെ പ്രത്യക്ഷത്തില്‍ സംഭവിക്കുന്നത് പോലെ ആന്തരികമായും ഒരുപാട് കേടുകള്‍ സംഭവിക്കുന്നതാണ്. ദേഷ്യം വരുന്ന സമയത്ത് 'അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം' എന്ന് ചൊല്ലുകയോ നില്‍ക്കുന്ന സമയത്താണ് ദേഷ്യം വരുന്നതെങ്കില്‍ ഇരിക്കുകയോ വുളൂ ചെയ്യുകയോ ചെയ്യണമെന്നൊക്കെ നബി (സ്വ) ഉപദേശിക്കുന്നത് മാനസിക നിലയ്ക്ക് വ്യത്യാസം വരുത്തുന്നതിനാണ്. ഇതിലൂടെ ദേഷ്യം സ്ഥൈര്യത്തിന് വഴിമാറുമ്പോള്‍ ശരീരവും അതിലേറെ മനസ്സും സമ്പുഷ്ടവും സന്തോഷവും നിറഞ്ഞതാകുന്നു.
നബി (സ്വ) തങ്ങളുടെ ധീരത ചരിത്രത്തില്‍ അതുല്യമാണ്. നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും എല്ലാവരും എതിര്‍ത്തപ്പോഴും കല്ലേറും കൂക്കിവിളികളുമായി അനുഗമിച്ചപ്പോഴും പതറാതിരുന്ന ഒരു സ്ഥൈര്യം നബി (സ്വ) തങ്ങളുടെ മാത്രം പ്രത്യേകതയാണ്. ധിക്കാരിയും അക്രമിയുമായിരുന്ന ഉമര്‍ (റ) എന്നവര്‍ നബി (സ്വ) യുടെ തലയെടുക്കാന്‍ അതേ ശൂരില്‍ നബി ചാരത്തേക്ക് നടന്നടുക്കുമ്പോള്‍ നബി (സ്വ) യുടെ ധൈര്യപ്രകടനം ഒരത്ഭുതമായി ചരിത്രം വിവരിക്കുന്നു. കൊല ചെയ്യാന്‍ വേണ്ടി വീട് വളഞ്ഞ ശത്രുക്കള്‍ക്കിടയിലൂടെ നടന്നു പോകാന്‍ തയ്യാറായ ധീരതയും അക്രമികളുടെ കാല്‍ പെരുമാറ്റങ്ങള്‍ ഗുഹാമുഖത്ത് കാണുമ്പോഴും ഭയപ്പെടേണ്ട അബൂബക്കറേ! എന്ന് ഉപദേശിച്ച് കൂട്ടുകാരന് ധൈര്യം പകര്‍ന്നതും അത്ഭുതം തന്നെ.
ശാരീരിക അവയവങ്ങളുടെ ബലക്ഷയം മനസ്സിനെ അസ്വസ്ഥമാക്കിക്കളയലാണ് സാധാ മാനുഷിക പ്രകൃതം. പ്രത്യാഘാതങ്ങളിലൂടെയും അപകടങ്ങളിലൂടെയും വന്ന് ചേര്‍ന്നേക്കാവുന്ന അവയവ നാശവും ഭയവും അപകടങ്ങളെ നേരിടാനോ തടുക്കാനോ തയ്യാറാകാന്‍ ഒരു മനസ്സിനും ധൈര്യം നല്‍കുന്നതല്ല. ഇതാണ് സാധാ അനുഭവ വേദ്യമായ മാനുഷിക പ്രകൃതം. എന്നാല്‍ നബി (സ്വ) തങ്ങളുടെ കൂടെ യുദ്ധം ചെയ്യാന്‍ കൂടിയ 313 സ്വഹാബാക്കളുടെ കഥ ഈ പ്രകൃതത്തിന് മാറ്റമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബദര്‍ യുദ്ധത്തില്‍ നോമ്പുകാരും പട്ടിണിപ്പാവങ്ങളുമായ സ്വഹാബാക്കള്‍ക്ക് എതിരെ വന്ന ശത്രുപക്ഷം സര്‍വ്വായുധരും ശാരീരികാരോഗ്യവുമുള്ള ബലവാന്മാരുമായിരുന്നു. ബിലാല്‍ (റ) എന്ന സ്വഹാബിയുടെ കഥ പ്രസിദ്ധമാണ്. ചുട്ടു പഴുത്ത മണലാരണ്യത്തിലൂടെ വലിച്ചിഴക്കപ്പെട്ടു, ചാട്ടവാറുകളെ കൊണ്ട് അടിക്കപ്പെട്ടു, മാനുഷിക പ്രകൃതം ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗസമാനമായ ജീവിതത്തെ പോലും വേണ്ടെന്ന് വെച്ചു. സമാനമായ ഒരുപാട് അക്രമങ്ങള്‍ ഏറ്റുവാങ്ങിയവര്‍ സ്വഹാബത്തിന്‍റെ കാലത്തുണ്ടായതും ചരിത്രത്തിലുണ്ട്. ഒട്ടിയ വയറിന്മേല്‍ കല്ല് കെട്ടിവെച്ച് ഖന്‍ദഖ് എന്ന വലിയ കിടങ്ങ് കുഴിച്ചതും ചരിത്രപ്രസിദ്ധമാണ്.
മര്‍ദ്ധനങ്ങള്‍ ഏറ്റുവാങ്ങുകയും അവസാനം അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത ഇബ്റാഹീം നബി (അ) യുടെയും ഗുഹ്യഭാഗത്തേക്ക് ചുട്ടുപഴുത്ത കമ്പികള്‍ കൊണ്ട് അക്രമിക്കപ്പെട്ട ആസിയ ബീവി (റ) യുടെയും മത്സ്യ വയറ്റില്‍ ദിവസങ്ങളോളം കഴിച്ചു കൂട്ടേണ്ടി വന്ന യൂനുസ് നബി (അ) യുടെയും സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഈ ചരിത്രങ്ങളിലുടനീളം മാനുഷിക ബുദ്ധിയേയും ശാരീരിക പ്രകൃതിയേയും പരാജയപ്പെടുത്തുന്നതായ മനസ്സിന്‍റെ അത്ഭുതമാണ് ചരിത്രം പഠിപ്പിക്കുന്നത്. ഈ അത്ഭുതഗുണം എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുമോ? ശ്രമിച്ചാല്‍ ഉണ്ടാകുമെന്നാണ് അല്ലാഹുവും നബി (സ്വ) തങ്ങളും പഠിപ്പിക്കുന്നത്. "നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ധീരന്മാരാവുക" (വിശുദ്ധ ഖുര്‍ആന്‍ സൂറത്തു മാഇദ 5/8).
ഇക്കൂട്ടര്‍ എക്കാലത്തും ഉണ്ടെന്നുള്ളതാണ് നബി (സ്വ) തങ്ങളുടെ ഹദീസുകള്‍ പഠിപ്പിക്കുന്നത്. അബ്ദാലുകളെയും അഖ്താബുകളെയും മറ്റും സംബന്ധിച്ചുള്ള ഹദീസുകള്‍ നിരവധിയാണ്.
വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഹദീസുകളില്‍ കാണാം. അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും പേടിയില്‍ മറ്റൊരാളേയും പങ്ക് ചേര്‍ക്കാതിരിക്കുകയും മാനുഷിക പ്രകൃതിയോട് മത്സരിച്ച് ശാരീരിക ഇച്ഛകള്‍ക്ക് എതിര് പ്രവര്‍ത്തിച്ചാല്‍ സാധാരണ മനുഷ്യര്‍ക്ക് താങ്ങാന്‍ കഴിയാത്ത പരീക്ഷണങ്ങള്‍ അല്ലാഹു അവര്‍ക്ക് നല്‍കുന്നതാണ്. "ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത് അമ്പിയാക്കളെയും അവരോട് തുല്യമായവരെയുമാണ്" (നബിവചനം). എല്ലാവരുടെയും ശരീരത്തില്‍ ശൈത്വാനുണ്ട് എന്ന് നബി (സ്വ) പറഞ്ഞപ്പോള്‍ നബിയേ! തങ്ങള്‍ക്കുമില്ലേ ആ ശൈത്വാന്‍ എന്നതിന് മറുപടിയായി നബി (സ്വ) തങ്ങള്‍ പറഞ്ഞു: ആ ശൈത്വാന്‍ മുസ്ലിമായി.
നിസ്കരിക്കാന്‍ മടി തോന്നിപ്പിക്കാത്ത അവസ്ഥ, നന്മകള്‍ ചെയ്യാന്‍ എതിര് നില്‍ക്കാത്ത അവസ്ഥ, തിന്മകള്‍ കൂടുതല്‍ ചെയ്യാന്‍ തോന്നുന്ന ശാരീരിക പ്രകൃതത്തോട് മത്സരിക്കുന്ന അവസ്ഥ, വിശപ്പുകള്‍ക്കോ ബുദ്ധിമുട്ടിക്കലുകള്‍ക്കോ അഗ്നിക്കോ മത്സ്യത്തിനോ കൊടുങ്കാറ്റിനോ ഒന്നിനും തകര്‍ക്കാന്‍ കഴിയാത്ത മാനസികാവസ്ഥ. ഇത് വിശ്വാസികളുടെ ഒരു അമൂല്യ ഗുണമാണ്. നബി (സ്വ) തങ്ങള്‍ ഈ ഗുണത്തിന്‍റെ അത്ഭുത മാതൃകയും ഉടമയുമായിരുന്നു. ദുര്‍നടപ്പുകളുടെയും വൃത്തികേടുകളുടെയും വിളനിലമായിരുന്ന അറേബ്യന്‍ സമൂഹത്തിനോട് യോജിക്കാതെ പ്രതികരണത്തിന്‍റെ കരുത്തുമായി ഒറ്റയ്ക്ക് പൊരുതി സംസ്കാരത്തിന്‍റെ ഉദാത്ത മാതൃക അനുകരിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുന്നവരുമാക്കി അറബികളെ സംസ്കരിച്ച നബി (സ്വ) തങ്ങള്‍ രണ്ട് ഭാര്യമാരുള്ളവര്‍ തുല്യമായി രണ്ടാളുകള്‍ക്കിടയിലും നീതി പുലര്‍ത്തണമെന്ന് പഠിപ്പിക്കുകയും പതിനൊന്നോളം ഭാര്യമാര്‍ക്കിടയില്‍ ഏറ്റവ്യത്യാസമില്ലാതെ നിലകൊള്ളുകയും ചെയ്യണമെങ്കില്‍ നബി (സ്വ) തങ്ങളുടെ സ്ഥൈര്യം ശാരീരികാരോഗ്യത്തിന്‍റേതല്ല. മറിച്ച് മാനസിക വിശ്വാസത്തിന്‍റെ കരുത്താണെന്നാണെന്നത് സംസ്കാരവും നന്മയും സല്‍സ്വഭാവവും ലേശമെങ്കിലും പടച്ചവന്‍ കനിഞ്ഞ് നല്‍കിയവര്‍ക്ക് മനസ്സിലാവുന്ന വസ്തുതയാണ്. കാലില്‍ നീര് കെട്ടിയത് അറിയാതെയുള്ള നിസ്കാരത്തിനെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് നിര്‍വ്വഹിച്ചതും അവിടുന്നിന്‍റെ മനസ്സിനെ കീഴടക്കാന്‍ ശാരീരികതക്ക് കഴിയില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ്. അല്ലാഹുവിനെ മാത്രം ഭയപ്പെടുകയും സൃഷ്ടികളെ ഒന്നിനേയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ യഥാര്‍ത്ഥ മുഅ്മിന്‍ തന്നെയാണ്. അല്ലാഹുവിനെയും പിന്നെ സൃഷ്ടികളെയും പേടിക്കുന്നവര്‍ക്ക് എന്തോ ഭീമമായ അബദ്ധം സംഭവിക്കാനിടയുണ്ട്. അതുകൊണ്ട് അല്ലാഹുവിന് വേണ്ടി ധൈര്യമുള്ളവരായി മാറുക. ധീരരായ മുത്ത്നബി (സ്വ) യുടെ സ്ഥൈര്യത്തെ മുറുകെ പിടിക്കുക. നാഥന്‍ തുണക്കട്ടെ. ആമീന്‍.
No comments:
Post a Comment