പ്രതിസന്ധിഘട്ടത്തിലെ സഹായി
മുത്തായ തങ്ങള്‍ (സ്വ) യെ സര്‍വ്വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു അയച്ചത്. പരിശുദ്ധ ഖുര്‍ആന്‍ അത് സാക്ഷീകരിക്കുന്നു: അപ്പോള്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും തിരുദൂതര്‍ (സ്വ) നമുക്ക് അനുഗ്രഹമാകണം. അതാണ് അവിടുത്തെ മഹത്തായ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടത്രെ യുദ്ധത്തില്‍ കണ്ണും മറ്റും നഷ്ടപ്പെട്ട സ്വഹാബികള്‍ തിരുസവിധത്തിലെത്തി പരാതി ബോധിപ്പിച്ചതും തിരുനബി (സ്വ) അത് ശരിയായ രൂപത്തിലാക്കിയതും. അത്തരം സംഭവങ്ങള്‍ നിരവധിയുണ്ട്. അതുപോലെ ഏതാനും പേര്‍ക്ക് മാത്രം തയ്യാറാക്കപ്പെട്ട പത്തിരിയും ഇറച്ചിയും തിരുനബി (സ്വ) യടെ മുഅ്ജിസത്ത് (അമാനുഷിക ശക്തി) കൊണ്ട് അവിടെയുണ്ടായിരുന്ന എല്ലാ സ്വഹാബികളും ഭക്ഷിച്ച സംഭവവും വളരെ പ്രസിദ്ധമാണ്.
വെള്ളത്തിനായി ആവശ്യം വന്ന സ്വഹാബത്ത് നബി (സ്വ) യുടെ മുമ്പില്‍ പരാതി ബോധിപ്പിച്ചപ്പോള്‍ അവിടുത്തെ വിരലില്‍ നിന്നും വെള്ളം പുറപ്പെടുവിച്ച് സ്വഹാബത്തിന് കൊടുത്ത് അവരുടെ ആവശ്യങ്ങള്‍ അവര്‍ നിര്‍വ്വഹിച്ച സംഭവവും പ്രസിദ്ധം തന്നെ.
ഇതുപോലെ വഫാത്തിന് ശേഷം ഈ ഉമ്മത്തിന് സഹായമായി അനുഗ്രഹമായി മുത്തായ തങ്ങള്‍ (സ്വ) നമ്മോടൊപ്പമുണ്ടെന്ന് ഹദീസുകളും ചരിത്രങ്ങളും വിളിച്ചോതുന്നു.
"ഖിയാമം നാള് വരെ നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടാവലിനെ അല്ലാഹുവിനോട് തീര്‍ച്ചയായും ഞാന്‍ ചോദിച്ചിട്ടുണ്ട്" എന്ന് തിരുദൂതര്‍ (സ്വ) പ്രസ്താവിക്കുന്നു (തുഹ്ഫത്തുസ്സുവ്വാര്‍ 29).
"നിങ്ങള്‍ മനസ്സിലാക്കി കൊടുക്കുക: തീര്‍ച്ചയായും നിങ്ങളില്‍ റസൂലുല്ലാഹി ഉണ്ട്" എന്ന് ഖുര്‍ആനും സാക്ഷീകരിക്കുന്നു. വഫാത്തിന് ശേഷം തിരുനബി (സ്വ) സഹായം ചെയ്ത ഏതാനും സംഭവങ്ങള്‍ കുറിക്കാം. മുഹമ്മദ് ബ്നുല്‍ മുന്‍കദിര്‍ തന്റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: പിതാവ് പറഞ്ഞു: ജിഹാദ് ഉദ്ദേശിച്ച ഒരു മനുഷ്യന് എന്റെ പിതാവിന്റെ കൈയില്‍ 80 ദീനാര്‍ സൂക്ഷിക്കാന്‍ വേണ്ടി കൊടുത്തിട്ട് പറഞ്ഞു: ആവശ്യമുണ്ടെങ്കില്‍ ഇത് ചെലവഴിച്ചു കൊള്ളുക. ഞാന്‍ വരുമ്പോള്‍ തന്നാല്‍ മതി. അങ്ങനെ ആ മനുഷ്യന് യുദ്ധത്തിനായി പുറപ്പെട്ടു. മദീനയില്‍ ഉണ്ടായ ഒരു ക്ഷാമം കാരണത്താല്‍ ആ പണം എന്റെ പിതാവിന് ചെലവഴിക്കേണ്ടിവന്നു. അധികം താമസിയാതെ ആ മനുഷ്യന് തിരിച്ചെത്തി പണം ആവശ്യപ്പെട്ടു. പിതാവ് പറഞ്ഞു: നിങ്ങള്‍ നാളെ വരിക. അന്നേദിവസം രാത്രി നബി (സ്വ) യുടെ ഖബ്റ് കൊള്ളെയും മിമ്പര്‍ കൊള്ളെയും തവസ്സുലാക്കി പിതാവ് മദീനത്തെ പള്ളിയില്‍ രാപാര്‍ത്തു. നേരം വെളുക്കാറായപ്പോള്‍ ഒരു വ്യക്തി 80 ദീനാര്‍ അടങ്ങുന്ന ഒരു പണ സഞ്ചി കൊടുക്കുകയും അത് ആ മനുഷ്യന് കൊടുത്ത് വീടുകയും ചെയ്തു (തുഹ്ഫത്തുസ്സുവ്വാര്‍ 58).
അബുല്‍ ഖൈര്‍ അല്‍ അഖ്ത്വഇയ്യ് (റ) പറയുന്നു: ഞാന്‍ മദീനയില്‍ കടന്നു ചെന്നു. എന്റെ കൈയില്‍ ഒന്നും തന്നെ ഇല്ല. അഞ്ച് ദിവസം ഞാന്‍ ഒരു ഭക്ഷണവും കഴിച്ചിട്ടില്ല. അവസാനം തിരുദൂതരുടെ ഖബ്റ് ശരീഫിലെത്തി തിരുനബി (സ്വ) ക്കും അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നിവര്‍ക്ക് സലാം ചൊല്ലി ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഞാന്‍ അങ്ങയുടെ അതിഥിയാണ്. അത് പറഞ്ഞ് അല്പം മാറി ഞാന്‍ ഇരുന്നുറങ്ങി. നബി (സ്വ) യെ ഞാന്‍ സ്വപ്നം കണ്ടു. അബൂബക്കര്‍ (റ) തിരുനബി (സ്വ) യുടെ വലത് ഭാഗത്തും ഉമര്‍ (റ) ഇടത് ഭാഗത്തും. അലി (റ) തിരുദൂതരുടെ മുന്നിലുമുണ്ട്. എന്നെ അലി (റ) എന്നെ അനക്കിക്കൊണ്ട് പറഞ്ഞു: എണീക്കുക, നബി (സ്വ) വന്നിരിക്കുന്നു. ഉടന്‍ ഞാന്‍ ചെന്ന് നബി (സ്വ) യെ ചുംബിച്ചു. അപ്പോള്‍ നബി (സ്വ) എനിക്ക് ഒരു പത്തിരി തന്നു. അതിന്റെ പകുതി വരെ ഞാന്‍ തിന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു. നോക്കുമ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ തിന്ന പത്തിരിയുടെ പകുതി ഭാഗം എന്റെ കൈയില്‍. ഇത് പോലൊരു സംഭവം ഇബ്നുല്‍ ജലാഅ് (റ) നെ തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇബ്നു അസാകിര്‍ (റ) തന്റെ താരീഖില്‍ ഒരു ബാഗ്ദാദ്കാരനെ തൊട്ട് ഉദ്ധരിക്കുന്നു. ഒരു മനുഷ്യന് തിരുനബിയുടെ ഖബ്റിനരികിലെത്തി സുബ്ഹിയുടെ വാങ്ക് കൊടുത്തു. ഇത് കേട്ട് പള്ളിയുടെ ഒരു പരിപാലകന് വന്ന് ആ മനുഷ്യനെ അടിച്ചു. അപ്പോള്‍ മനുഷ്യന് കരഞ്ഞു കൊണ്ട് തിരുനബി (സ്വ) യുടെ മുമ്പില്‍ പരാതി പറഞ്ഞു. നബിയേ! അങ്ങയുടെ ഹള്റത്തില്‍ വെച്ചാണ് ഈ മനുഷ്യന് എന്നെ പ്രഹരിച്ചത്. ഉടനെ ആ പരിപാലകന് തളര്‍ച്ച ബാധിക്കുകയും വീട്ടിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസമായപ്പോള്‍ മരണപ്പെടുകയും ചെയ്തു. അക്രമിക്കപ്പെട്ടയാളുടെ അപേക്ഷ സ്വീകരിച്ചതല്ലേ തിരുനബി (സ്വ) തങ്ങള്‍ ചെയ്തത്.
ഒരുനാട്ടില്‍ ഒരാള്‍ക്ക് ഒരു രോഗം ബാധിച്ചു. വൈദ്യന്മാര്ക്ക് അത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞില്ല. അവര്‍ നിരാശരായി. അങ്ങനെ മുഹമ്മദ് അബൂ അബ്ദില്ലാഹ് എന്നവര്‍ തിരുഹള്റത്തിലേക്ക് ആ രോഗത്തിന് ശമനം ചോദിച്ച് കൊണ്ട് ഒരു കത്ത് എഴുതി. അതില്‍ ഏതാനും വരി പദ്യങ്ങളും കുറിച്ചിട്ടുണ്ടായിരുന്നു. അത് ഒരു യാത്രാ സംഘത്തെ ഏല്‍പ്പിച്ചു. ആ സംഘം തിരുഹള്റത്തിലെത്തി അത് വായിച്ചു. ഉടന്‍ തന്നെ ആ മനുഷ്യന്റെ രോഗം ശിഫയായി (തുഹ്ഫത്തുസ്സുവ്വാല്‍ 64)
മിസ്ബാഹുള്ളലാം (പേജ് 182) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞ സംഭവം കാണുക: ബഗ്ദാദില്‍ ഒരു അത്തര്‍ കച്ചവടക്കാരനുണ്ടായിരുന്നു. അദ്ദേഹം വളരെ വിശ്വസ്തനായിരുന്നു. വലിയ ഒരു കടബാധ്യത അദ്ദേഹത്തിന് ഉണ്ടായി. അങ്ങനെ അദ്ദേഹം നിസ്കാരം, ദുആ എന്നിവയില്‍ മാത്രം വ്യാപൃതനായി വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടി. ഒരു ജുമുഅയുടെ രാവില്‍ പതിവ് ചര്യകള്‍ ചെയ്ത് ഉറങ്ങിയ അദ്ദേഹം തിരുനബി (സ്വ) യെ സ്വപ്നം കണ്ടു. നബി (സ്വ) സ്വപ്നത്തില്‍ ഇദ്ദേഹത്തോട് പറഞ്ഞു: "നീ അലിയ്യ് ബ്നു ഈസയെ സമീപിക്കണം. നിനക്ക് 400 ദീനാര്‍ നല്കാന് അദ്ദേഹത്തോട് ഞാന്‍ കല്പിച്ചിട്ടുണ്ട്". അത്തര്‍ കച്ചവടക്കാരന് കടമുണ്ടായിരുന്നത് 600 ദീനാറായിരുന്നു. അങ്ങനെ ഭരണാധിപനായ അലിയ്യ് ബ്നു ഈസയെ കാണാന്‍ അദ്ദേഹം ചെന്നെങ്കിലും ഭരണാധിപന്റെ അടുക്കലേക്ക് കടത്തിവിട്ടില്ല. ഭരണാധിപന്റെ കൂട്ടുകാരന് അബൂബക്കര്‍ മുഹമ്മദ് എന്നയാള്‍ ഇദ്ദേഹത്തെ കണ്ടു. ചെറിയ രീതിയില്‍ പരിചയമുണ്ടായിരുന്നത് കൊണ്ട് പ്രസ്തുത വിവരം ആ കൂട്ടുകാരനെ ധരിപ്പിച്ചപ്പോള്‍ കൂട്ടുകാരന് പറഞ്ഞു: പാതിരാത്രി കഴിഞ്ഞത് മുതല്‍ ഭരണാധിപന് താങ്കളെ അന്വേഷിക്കുന്നുണ്ടായിരുന്നു. നീ ഇവിടെത്തന്നെ നില്ക്കുക. ഞാന്‍ ചെന്ന് കാര്യം ബോധിപ്പിക്കാം. അധികം താമസിച്ചില്ല; കൂട്ടുകാരന് മടങ്ങിവന്ന് അലിയ്യ് ബ്നു ഈസയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അലിയ്യ് ബ്നു ഈസ പേരും മറ്റും ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ആ മനുഷ്യന് കൊടുത്തു. അലിയ്യ് ബ്നു ഈസ പറഞ്ഞു: തിരുദൂതര്‍ (സ്വ) എന്റെയടുക്കല്‍ സ്വപ്നത്തില്‍ വന്ന് അത്തര്‍ കച്ചവടക്കാരനായ താങ്കള്‍ക്ക് 400 ദീനാര്‍ നല്കാന് എന്നോട് കല്പിക്കുകയുണ്ടായി. അപ്പോള്‍ ആ ചെന്ന മനുഷ്യനും താന്‍ കണ്ട സ്വപ്നം വിവരിച്ചു. കേട്ട് നിന്ന അലിയ്യ് ബ്നു ഈസയുടെ കണ്ണ് നിറഞ്ഞു. 1000 ദീനാര്‍ അലിയ്യ് ബ്നു ഈസ ഇദ്ദേഹത്തിന് നല്‍കിയിട്ട് പറഞ്ഞു: നബി (സ്വ) തങ്ങള്‍ എന്നോട് പറഞ്ഞ 400 ദീനാറും എന്റെ വക 600 ദീനാറും! താങ്കള്‍ ഇത് സ്വീകരിച്ചാലും! ആ മനുഷ്യന് പ്രതികരിച്ചു: നബി (സ്വ) എനിക്ക് നല്കാന് പറഞ്ഞ 400 ദീനാറിനേക്കാള്‍ കൂടുതലായി എനിക്ക് യാതൊന്നും വേണ്ട. ഞാന്‍ അതില്‍ ബറക്കത്ത് പ്രതീക്ഷിക്കുന്നു. ഇത് കേട്ടപ്പോള്‍ ഭരണാധിപന് കരഞ്ഞുപോയി. 400 ദീനാര്‍ വാങ്ങി മടങ്ങിയ അദ്ദേഹം അതില്‍ നിന്നും കുറേയൊക്കെ കടം വീട്ടുകയും കുറച്ച് കൊണ്ട് വീണ്ടും തന്റെ കട തുറന്നു. കൊല്ലം പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ 1000 ദീനാര്‍!! ശേഷിച്ച കടങ്ങളെല്ലാം അദ്ദേഹം വീട്ടുകയും ശിഷ്ട കാലം സുഖമായി കഴിയുകയും ചെയ്തു. ഇത് തിരുദൂതര്‍ (സ്വ) യുടെ സ്വപ്നത്തിലൂടെയുള്ള സഹായമല്ലേ?! നബി (സ്വ) യുടെ രൂപത്തില്‍ പിശാച് സ്വപ്നത്തില്‍ വരികയില്ലെന്ന തിരുവചനം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം ഒന്നുകൂടി വ്യക്തമാകും. തിരുദൂതരുടെ സഹായം പ്രതീക്ഷിക്കുന്നവരിലും ലഭിക്കുന്നവരിലും നാഥന് നമ്മെ ഉള്‍പ്പെടുത്തട്ടെ.. ആമീന്‍.
No comments:
Post a Comment